Wednesday, 28 September 2016

തെരഞ്ഞെടുപ്പുകള്‍ പരിഷ്കരിക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍



തെരഞ്ഞെടുപ്പുകളിൽ ധനശക്തിക്ക്‌ വർധിച്ചുവരുന്ന അമിത പ്രാധാന്യത്തെപ്പറ്റിയും തെരഞ്ഞെടുപ്പു പരിഷ്കാരങ്ങളെപ്പറ്റിയും പ്രധാനമന്ത്രി നരേന്ദ്രമോഡി ബിജെപി ദേശീയ കൗൺസിൽ യോഗവേളയിൽ കോഴിക്കോട്‌ പ്രസ്താവിക്കുകയുണ്ടായി. ആ ദിശയിൽ പരിഗണനാർഹവും ഗൗരവതരവുമായ നിരവധി നിർദ്ദേശങ്ങൾ ഇക്കാര്യത്തെപ്പറ്റി പഠിക്കാൻ നിയോഗിക്കപ്പെട്ട ഔദ്യോഗികവും അനൗദ്യോഗികവുമായ പല സമിതികളും അവയുടെ റിപ്പോർട്ടുകളിൽ മുന്നോട്ടു വയ്ക്കുന്നുമുണ്ട്‌.

2014 ലെ പൊതു തെരഞ്ഞെടുപ്പിൽ പോൾ ചെയ്ത വോട്ടിന്റെ കേവലം 31 ശതമാനം മാത്രം നേടി ലോക്സഭയിൽ 52 ശതമാനം സീറ്റുകൾ കൈവശപ്പെടുത്താൻ അവസരമൊരുക്കിയ തെരഞ്ഞെടുപ്പ്‌ സംവിധാനം മാറ്റണമെന്ന്‌ മോഡിയും ബിജെപിയും ആവശ്യപ്പെടുമെന്ന്‌ കരുതുക മൗഢ്യമാണ്‌. ലോക്സഭാ തെരഞ്ഞെടുപ്പിനെ തുടർന്ന്‌ നടന്ന ഡൽഹി, ബിഹാർ തെരഞ്ഞെടുപ്പുഫലങ്ങളും ഉത്തർപ്രദേശ്‌, പഞ്ചാബ്‌, ഗുജറാത്ത്‌ എന്നിവിടങ്ങളിൽ നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പുകളും ബിജെപിയിൽ കടുത്ത ആശങ്കയ്ക്കും അങ്കലാപ്പിനും വഴിവച്ചിട്ടുണ്ട്‌.

അതുകൊണ്ടാണ്‌ ‘ഒരു രാജ്യം; ഒരു തെരഞ്ഞെടുപ്പ്‌’ എന്ന പേരിൽ ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ്‌ നടത്തുന്നതിനെപ്പറ്റിയുള്ള ചർച്ചകളെ മോഡി സർക്കാർ പ്രോത്സാഹിപ്പിക്കുന്നത്‌.  അത്‌ ഫലത്തിൽ ജനാധിപത്യ രാഷ്ട്രീയത്തിന്റെ ബഹുസ്വരതയെയും ഫെഡറൽ രാഷ്ട്രത്തേയും തകർത്ത്‌ ഏകീകൃത രാഷ്ട്രവും സ്വേച്ഛാധികാരവും ഉറപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്‌. അവിടെയാണ്‌ ജനാധിപത്യപരമായ സർവകക്ഷി കൂടിയാലോചനകളുടെയും മൗലികമായ തെരഞ്ഞെടുപ്പ്‌ പരിഷ്കാരങ്ങളുടെയും പ്രസക്തി.

No comments:

Post a Comment