ഫ്ളാറ്റ് നിര്‍മ്മാതാക്കളാണോ സര്‍ക്കാര്‍ നയം തീരുമാനിക്കേണ്ടത് എന്നും ചോദ്യം
തിരുവനന്തപുരം: സദ്ഭരണമുള്ള ഒരു മാവേലിനാടിനെ സ്വപ്‌നം കാണാമെന്ന് ഡിജിപി ജേക്കബ് തോമസ് ഐപിഎസ്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം. അന്താരാഷ്ട്ര അഴിമതിവിരുദ്ധ ദിനത്തിന്റെ ഭാഗമായാണ് പോസ്‌റ്റെന്നാണ് വ്യക്തമാക്കുന്നത്. ഈ ലോക അഴിമതി വിരുദ്ധ ദിനത്തില്‍ സദ്ഭരണമുള്ള മാവേലിനാടിനെ സ്വപ്‌നം കാണാം. അധികാരം അഴിമതിക്ക് കളമൊരുക്കുന്നെങ്കിലും, ഭയമല്ലേ അഴിമതിക്ക് വളമാകുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം ചോദിക്കുന്നു.
ബാര്‍ കോഴ വിധിയെ അനുകൂലിച്ചും ഫ്‌ളാറ്റ് ലൈസന്‍സ് വിവാദവുമായി ബന്ധപ്പെട്ടും ജേക്കബ് തോമസ് നടത്തിയ പരസ്യപ്രസ്താവനകള്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കണമെന്ന ഉദ്ദേശത്തോടു കൂടിയതല്ലെന്ന് വെളിപ്പെടുത്തി രണ്ട് ദിവസം മുന്പാണ് ചീഫ് സെക്രട്ടറി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്.
അതുകൊണ്ട് തന്നെ ജേക്കബ് തോമസിനെതിരെ നടപടിയെടുക്കേണ്ടതില്ലെന്ന് ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് ജേക്കബ് തോമസിന്റെ പുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
തിരുവനന്തപുരം പ്രസ് ക്ലബില്‍ അഴിമതി വിരുദ്ധ ദിനത്തില്‍ സംസാരിച്ചുകൊണ്ട് വീണ്ടും തന്‍റെ ആക്രമണം തുടര്‍ന്നു.സ്ഥാപിത താത്പര്യക്കാരാണ് നയം തീരുമാനിക്കുന്നത്. ഫ്ളാറ്റ് നിര്‍മ്മാതാക്കളാണോ നയം തീരുമാനിക്കണ്ടതെന്ന് ചോദിച്ച അദ്ദേഹം എന്റെ കസേര പോകുമോ എന്ന് ഭയം അഴിമതിക്ക് കാരണമാകുന്നു.
അഴമിതിക്കെതിരെ പറയുന്നവന് വട്ടാണെന്ന് പറയുന്നു. അഴിമതിക്കെതിരെ രണ്ട് പറഞ്ഞാല്‍ നാലു മെമ്മോ കിട്ടും. നാല് വിജിലന്‍സ് കേസെങ്കിലുമുണ്ടെങ്കിലേ സെക്രട്ടറി സ്ഥാനം കിട്ടുകയുള്ളുവെന്നും ജേക്കബ് തോമസ് കൂട്ടിച്ചേര്‍ത്തു.
പരിസ്ഥിതിക്ക് വേണ്ടി വാദിച്ചാല്‍ വികസന വിരോധിയാണെന്നും സമനില തെറ്റിയവാനാണെന്നും മുദ്ര കുത്തപ്പെടും. താഴേക്കും വശങ്ങളിലേക്കും വികസനം വേണം, അല്ലാതെ മുകളിലേക്ക് മാത്രം പോരായെന്നും അദ്ദേഹം പറഞ്ഞു. മുകളിലേക്ക് മാത്രം വികസനമായതിനാലാണ് ചെന്നൈയില്‍ ദുരന്തമുണ്ടായതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ക്വാറികളില്‍ ഭൂരിഭാഗത്തിനും പെര്‍മിറ്റില്ല. അഴിമതിക്കെതിരെ ശബ്ദിക്കാന്‍ പലര്‍ക്കും ഭയമാണ്. അഴിമതിക്കെതിരെ പ്രതിരോധിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയ്ക്ക്എതിരേ കോടതിയെ സമീപിക്കാനോരുങ്ങിയ ജേക്കബ് തോമസിനെതിരെ മുഖ്യമന്ത്രി നടത്തിക്കൊണ്ടിരിക്കുന്ന പരസ്യ പ്രസ്താവനകള്‍ക്കിടയിലാണ് ഈ post എന്നതും ശ്രദ്ധേയമാണ്.


