Showing posts with label cpim cyber voice. Show all posts
Showing posts with label cpim cyber voice. Show all posts

Saturday, 2 January 2016

അസഹിഷ്ണുതയ്ക്കെതിരെ കലകൊണ്ട് കലാപം സൃഷ്ടിക്കണം: വി എസ്



VS Achuthanandan


തിരുവനന്തപുരം : രാജ്യത്ത് നിലനില്‍ക്കുന്ന  സാംസ്കാരിക അസഹിഷ്ണുതയ്ക്കെതിരെ കലാരൂപങ്ങള്‍കൊണ്ട് കലാപങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. സഫ്ദര്‍ ഹശ്മി ദിനാചരണത്തില്‍ പുരോഗമന കലാസാഹിത്യസംഘത്തിന്റെ ആഭിമുഖ്യത്തില്‍ യൂണിവേഴ്സിറ്റി കോളേജിന് മുന്നില്‍ സംഘടിപ്പിച്ച പോരാട്ട നാടകാവതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു വി എസ്.

സാമൂഹ്യജീവിതത്തിലെ കാലുഷ്യങ്ങളെ കഴുകിക്കളയാന്‍ ജീവിതം സമര്‍പ്പിച്ച കലാകാരനായിരുന്നു സഫ്ദര്‍ ഹശ്മി. ജനങ്ങള്‍ക്കുമേല്‍ ഭരണകൂടം നടത്തുന്ന അടിച്ചമര്‍ത്തലുകളെ തെരുവുനാടകംകൊണ്ട് പൊരുതി പരാജയപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് അദ്ദേഹത്തിന് രക്തസാക്ഷിത്വം വരിക്കേണ്ടിവന്നത്. സാംസ്കാരികപ്രവര്‍ത്തനത്തിലും രാഷ്ട്രീയപ്രവര്‍ത്തനത്തിലും തെരുവുനാടകത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി അദ്ദേഹം ചരിത്രത്തില്‍ ഇടംനേടി. തന്റെ ചുറ്റുപാടുകളില്‍ ജനങ്ങള്‍ അനുഭവിക്കുന്ന അടിച്ചമര്‍ത്തലുകള്‍ അദ്ദേഹത്തെ വേദനിപ്പിച്ചു. സിപിഐ എം പ്രവര്‍ത്തകനായിരുന്നുതന്നെയാണ് സാംസ്കാരികപ്രവര്‍ത്തനത്തെ സാമൂഹ്യപ്രവര്‍ത്തനത്തിനുള്ള ഉപാധിയാക്കിമാറ്റാന്‍ അദ്ദേഹം ശ്രമിച്ചത്. ഭരണാധികാരികളുടെ ദുഷ്ചെയ്തികള്‍ക്കെതിരെ അതിനിശിതമായ വിമര്‍ശങ്ങളാണ് തെരുവുനാടകത്തിന്റെ അരങ്ങിലൂടെ അദ്ദേഹം അവതരിപ്പിച്ചത്. അത് ചാട്ടുളിപോലെ കൊള്ളേണ്ടിടത്തുകൊണ്ടു. അതിന്റെ ഫലമായാണ് കോണ്‍ഗ്രസ്ഗുണ്ടകള്‍ നാടകാവതരണത്തിനിടെ അദ്ദേഹത്തെ ആക്രമിച്ചത്. അദ്ദേഹത്തിന്റെ ദാരുണാന്ത്യത്തില്‍ തളരാതെ ഭാര്യ മാലശ്രീ ഹശ്മി ദിവസങ്ങള്‍ക്കുള്ളില്‍ അതേ സ്ഥലത്തുവച്ച് നാടകം മുഴുമിപ്പിച്ചത് അസാധാരണമായൊരു പോരാട്ടത്തിന്റെ ജീവിതകഥയാണെന്നും വി എസ് പറഞ്ഞു.

സഫ്ദര്‍ ഹശ്മി ദിനാചരണത്തിന്റെ സ്റ്റിക്കര്‍ പ്രകാശനവും വി എസ് നിര്‍വഹിച്ചു. പുരോഗമനകലാസാഹിത്യസംഘം ജനറല്‍ സെക്രട്ടറി പ്രൊഫ. വി എന്‍ മുരളി സ്റ്റിക്കര്‍ ഏറ്റുവാങ്ങി. സംഘം ജില്ലാ പ്രസിഡന്റ് നീലമ്പേരൂര്‍ മധുസൂദനന്‍നായര്‍ അധ്യക്ഷനായി.

വര്‍ഗീയ ഫാസിസ്റ്റ് കാണ്ടാമൃഗങ്ങളുടെ തൊലിയുരിച്ച് പോരാട്ടനാടകം

Kandamrugam


തിരുവനന്തപുരം : നാടിനെ ഇരുണ്ടകാലത്തിലേക്കു ചവിട്ടിത്താഴ്ത്തുന്ന വര്‍ഗീയ ഫാസിസ്റ്റു കോമരങ്ങള്‍ക്കെതിരെ കലയിലൂടെ കലാപക്കൊടി ഉയര്‍ത്തി പുരോഗമന കലാസാഹിത്യസംഘത്തിന്റെ തെരുവുനാടകം 'കാണ്ടാമൃഗങ്ങള്‍'. ഭരണകൂടത്തെയും അതിന്റെ കാവല്‍നായ്ക്കളെയും തെരുവില്‍ കലകൊണ്ട് നേരിട്ട് രക്തസാക്ഷിത്വംവരിച്ച സഫ്ദര്‍ ഹശ്മിയുടെ സ്മരണ പുതുക്കാന്‍ പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റിയാണ് തെരുവുനാടകത്തിലൂടെ സാംസ്കാരിക പോരാട്ടത്തിന്റെ പുതിയ പോര്‍മുഖംതുറന്നത്. സഫ്ദര്‍ ഹശ്മി ദിനം പോരാട്ട നാടക ദിനമായാണ് പുരോഗമന കലാസാഹിത്യസംഘം ആചരിക്കുന്നത്. ഇതിന്റെ ഭാഗമായിട്ടായിരുന്നു 'കാണ്ടാമൃഗങ്ങള്‍' അരങ്ങിലെത്തിച്ചത്.


ജനകീയ നാടകപ്രവര്‍ത്തകന്‍ ശ്യാം റജിയുടെ സംവിധാനത്തില്‍ പാളയത്ത് യൂണിവേഴ്സിറ്റി കോളേജിനുമുന്നിലാണ് 'കാണ്ടാമൃഗങ്ങള്‍' അരങ്ങേറ്റംകുറിച്ചത്. ലോകപ്രശസ്ത നാടകകൃത്ത് യൂജീന്‍ അയനസ്കൊയുടെ കൃതിയുടെ സ്വതന്ത്രാവിഷ്കാരമായാണ് നാടകം അരങ്ങിലെത്തിച്ചത്. ജനങ്ങളെ ചൂഷണം ചെയ്തും ഭിന്നിപ്പിച്ചും അടിച്ചമര്‍ത്തിയും ജീവിക്കുന്ന കാണ്ടാമൃഗങ്ങളായ ഭരണാധികാരിവര്‍ഗത്തെയും അതിന്റെ പിണിയാളുകളെയും തെരുവില്‍ തൊലിയുരിച്ചുകാണിക്കുകയാണ് നാടകത്തില്‍. അഭിനേതാക്കളും കാണികളുമായി അതിരുകളൊന്നുമില്ലാതെ സംവദിച്ച നാടകം നിറഞ്ഞ കൈയടിയോടെയാണ് സ്വീകരിക്കപ്പെട്ടത്.

സംവിധായകന്‍ ശ്യാം റജി, കവി വി എസ് ബിന്ദു, വിദ്യാര്‍ഥികളായ കെ എസ് വിശാഖ്, കാര്‍ത്തിക് സുരേന്ദ്രന്‍, നിതിന്‍ രാജ് ആനാവൂര്‍ എന്നിവര്‍ അരങ്ങിലെത്തിയപ്പോള്‍ അരവിന്ദ്, ശംഭു, ആനന്ദ് വി എസ് തമ്പി എന്നീ വിദ്യാര്‍ഥികള്‍ സംഗീതമൊരുക്കി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നാടകം അവതരിപ്പിക്കുമെന്ന് പുരോഗമന കലാസാഹിത്യസംഘം ജില്ലാസെക്രട്ടറി വിനോദ് വൈശാഖി പറഞ്ഞു.

ക്രിസ്ത്യന്‍ പള്ളിക്കുനേരെ ആര്‍എസ്എസ് അക്രമം

RSS


കഴക്കൂട്ടം : പുതുവര്‍ഷപ്പുലരിയില്‍ ക്രിസ്ത്യന്‍ ദേവാലയത്തിനുനേരെ ആര്‍എസ്എസ് അക്രമം. പൊലീസ് നോക്കിനില്‍ക്കെയാണ് വിശ്വാസികളെയടക്കം ആര്‍എസഎസ് സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചത്. പൌഡിക്കോണം പുതുകുന്ന് സിഎസ്ഐ ചര്‍ച്ചിന് നേരെയാണ് മുപ്പതോളം വരുന്ന ആര്‍എസ്എസ് സംഘം അതിക്രമം നടത്തിയത്. ക്രിസ്മസ് ആഘോഷത്തിനായി സ്ഥാപിച്ച പുല്‍ക്കൂടും നക്ഷത്രങ്ങളും അലങ്കാരങ്ങളും അടിച്ചുതകര്‍ത്തു. പ്രാര്‍ഥനയ്ക്കെത്തിയവരെയടക്കം ആര്‍എസ്സ് സംഘം വെട്ടിപ്പരിക്കേല്‍പ്പിക്കുകയും തല്ലിച്ചതയ്ക്കുകയും ചെയ്തു. വെള്ളിയാഴ്ച പുലര്‍ച്ചെ 12.30ഓടെയാണ് അക്രമം നടന്നത്. സംഭവത്തില്‍ മൂന്ന് പേര്‍ പിടിയിലായി. പൌഡിക്കോണം വിഷ്ണുനഗറില്‍ രാജ്ഭവനില്‍ രാജീവ് (24), മുക്കില്‍ക്കട കരിക്കകത്ത്വീട്ടില്‍ രാഹുല്‍ (23), പാങ്ങപ്പാറ പേരൂര്‍ ക്ഷേത്രത്തിന് സമീപം കീഴേപുല്ലാന്നി വീട്ടില്‍ വിഷ്ണു (23) എന്നിവരാണ് പിടിയിലായത്. രാജീവിനെ നാട്ടുകാരാണ് പിടികൂടി പൊലീസില്‍ ഏല്‍പിച്ചത്.

കൊച്ചുകുട്ടികളെയടക്കം തല്ലുന്നത് തടഞ്ഞ റെജിയുടെ തലയ്ക്കും കഴുത്തിലും അക്രമികള്‍ കമ്പിപ്പാരകൊണ്ട് അടിച്ചു. പതിനഞ്ചോളം ഇരുചക്രവാഹനങ്ങളിലായി മുപ്പതോളംപേരാണ്  വടിവാളും കമ്പിപ്പാരയും തടിക്കക്ഷണങ്ങളുമായെത്തി അക്രമം നടത്തിയത്. ക്രിസ്മസ്– പുതുവര്‍ഷഘോഷത്തിനായി സ്ഥാപിച്ച പുല്‍ക്കൂടും ഫ്ളക്സ് ബോര്‍ഡുകളും നക്ഷത്രങ്ങളും ട്യൂബ്സെറ്റുകളും തകര്‍ത്തു.

ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് ദേവാലയത്തിന് ചുറ്റും 4100 നക്ഷത്രം പ്രകാശിപ്പിച്ചിരുന്നു. 27വരെ നടത്തിയ സ്റ്റാര്‍ ഫെസ്റ്റില്‍ തെളിച്ച നക്ഷത്രങ്ങള്‍ പുതുവര്‍ഷദിനത്തിലും പ്രകാശിപ്പിക്കണമെന്ന് ആര്‍എസ്എസ് സംഘം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ആഘോഷങ്ങള്‍ അവസാനിച്ചതിനാല്‍ നക്ഷത്രങ്ങള്‍ അഴിക്കുകയാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഇതില്‍ പ്രകോപിതരായ സംഘം നക്ഷത്രം അഴിച്ചുകൊണ്ടിരുന്ന കൊച്ചുകുട്ടികളെയാണ് ആദ്യം തല്ലിയത്. തുടര്‍ന്ന് ഇത് തടയാനെത്തിയവരെയും ആക്രമിച്ചു. പൊലീസ് നോക്കിനില്‍ക്കെ മൂന്നുതവണ വടിവാളുമായെത്തി കൊല്ലുമെന്ന് ഭീക്ഷണിപ്പെടുത്തുകയും ചെയ്തു.

പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ സിഎസ്ഐ പുതുകുന്നിന് മുന്നില്‍ വൈദികന്മാരുടെ നേതൃത്വത്തില്‍ സമരം നടത്തി. സിഎസ്ഐ സൌത്ത് കേരള ബിഷപ് ധര്‍മരാജ് റിക്സം, സിപിഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍, സ്പീക്കര്‍ എന്‍ ശക്തന്‍, മേയര്‍ വി കെ പ്രശാന്ത്, ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, സിപിഐ ജില്ലാ സെക്രട്ടറി ജി ആര്‍ അനില്‍, സിപിഐ എം കഴക്കൂട്ടം ഏരിയ സെക്രട്ടറി ആറ്റിപ്ര സദാനന്ദന്‍, എം എ വാഹീദ് എംഎല്‍എ, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം വി ജയപ്രകാശ്, ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമരായ കരിയം മോഹനന്‍, സ്റ്റാന്‍ലി ഡിക്രൂസ്, എ പി മുരളി, രാമചന്ദ്രന്‍ എന്നിവര്‍ പള്ളിയും പരിക്കേറ്റവരെയും സന്ദര്‍ശിച്ചു.

നാടിന് ശുദ്ധജലം ഉറപ്പാക്കാന്‍ അരുവിക്കരയില്‍ ജനനേതാവെത്തി

Pinarayi Vijayan at Aruvikara


തിരുവനന്തപുരം : ശുദ്ധമായ കുടിവെള്ളമെന്ന ജനങ്ങളുടെ അവകാശം സ്വപ്നമാകുമ്പോള്‍ അധികൃതരുടെ കണ്ണുതുറപ്പിക്കാന്‍ ജനനേതാവ് അരുവിക്കരയിലെത്തിയത് ജനങ്ങള്‍ക്ക് പ്രത്യാശയും അധികൃതര്‍ക്ക് താക്കീതുമായി. തലസ്ഥാന നഗരിയുടെ പ്രധാന ജലസ്രോതസ്സായ അരുവിക്കര ഡാമും സമീപപ്രദേശങ്ങളും സന്ദര്‍ശിക്കാനെത്തിയത് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനാണ്. പായല്‍ മൂടി വൃത്തിഹീനവും മണ്ണടിഞ്ഞ് ആഴവും കുറഞ്ഞ കരമനയാറും വികസനമില്ലാതെ തകര്‍ച്ച നേരിടുന്ന ഡാമും നടന്നുകണ്ട അദ്ദേഹം നാട്ടുകാരില്‍നിന്നും ജനപ്രതിനിധികളില്‍നിന്നും വിവരങ്ങള്‍ ആരാഞ്ഞു.


ജില്ലയുടെ 70 ശതമാനത്തോളം ജനങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് അരുവിക്കര ഡാമിനേയാണ്. എന്നാല്‍, മനുഷ്യ വിസര്‍ജ്യവും പ്ളാസ്റ്റിക്കും മൃഗാവിഷ്ടവും നിറഞ്ഞ് കരമനയാറ് നശിച്ചതിന്റെ ഭാരം മുഴവന്‍ പേറുന്നത് അരുവിക്കര റിസര്‍വോയറാണ്. അതിനിടെയാണ് മണ്ണ് അടിഞ്ഞുകൂടി റിസര്‍വോയറിന്റെ ആഴം കുറയുന്നു. പായല്‍ നിറയുന്നതും ഇവിടത്തെ വലിയ പ്രശ്നമാണ്. നിലവില്‍ ഇതിന്റെ സംഭരണശേഷി പത്തുശതമാനമായി കുറഞ്ഞു. ഇതോടെ നാട്ടുകാര്‍ അരുവിക്കര ജലസംരക്ഷണ സമതിയുണ്ടാക്കി പ്രക്ഷോഭം തുടങ്ങി. തലസ്ഥാനത്തെ ജനങ്ങള്‍ക്ക്ശുദ്ധമായ കുടിവെള്ളം നല്‍കണമെന്നാശ്യപ്പെട്ട് ഫോട്ടോ പ്രദര്‍ശനവും നടത്തി.  ഇതോടെ  ഡാമിന്റെയും റിസര്‍വോയറിന്റെയും ദയനീയാവസ്ഥ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പിണറായി വിജയന്‍ പുതുവര്‍ഷത്തില്‍ത്തന്നെ ഈ പ്രദേശത്തെത്തിയത്. ജനപ്രതിനിധികളും സംരക്ഷണസമിതി പ്രവര്‍ത്തകരും അടങ്ങിയ വന്‍ ജനാവലി പിണറായിയെ സ്വീകരിച്ചു. തുടര്‍ന്ന് അദ്ദേഹം പുഴയുടെയും ഡാമിന്റെയും വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിച്ചു. ഡാമിന്റെ ഈ അവസ്ഥ സര്‍ക്കാരിനും മറ്റ് അധികൃതര്‍ക്കും അറിയാമായിരുന്നിട്ടും ഒരു നടപടിയും സ്വകീകരികാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇവ അടിയന്തരമായും ശുചിയാക്കുകയും ഡ്രഡ്ജിങ് നടത്തുകയും ചെയ്തില്ലെങ്കില്‍ ഈ വെള്ളം ഉപയോഗിക്കുന്നവര്‍ക്ക് മാരകരോഗങ്ങള്‍ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആം ആദ്‌മിയില്‍ ഭിന്നത; സാറ ജോസഫ് രാജിവെച്ചു

Sara Joseph


തൃശൂര്‍: എഴുത്തുകാരിയും സാംസ്ക്കാരിക പ്രവര്‍ത്തകയുമായ സാറ ജോസഫ് ആംആദ്‌മി പാര്‍ടിയുടെ സംസ്ഥാന കണ്‍വീനര്‍ സ്ഥാനം രാജിവെച്ചു. നേതാക്കളുമായുള്ള അഭിപ്രായ ഭിന്നതയാണ് രാജിക്ക് കാരണം. എന്നാല്‍ പാര്‍ടി അംഗത്വം ഉപേക്ഷിച്ചിട്ടില്ല. ജനകീയ അടിത്തറ വിപുലപ്പെടുത്താന്‍ പാര്‍ടിക്ക് സാധിക്കുന്നില്ലെന്ന് കാണിച്ചാണ് രാജിയെന്ന് പറയുന്നു.

അതേസമയം സൌത്തിന്ത്യന്‍ സോണിന്റെ ചുമതലയുള്ള സോമനാഥ് ഭാരതി എംഎല്‍എയുടെ കേരള സന്ദര്‍ശനമാണ് വിവാദങ്ങള്‍ക്കിടയാക്കിയെതെന്ന് പറയുന്നു.  സോമനാഥ് ഭാരതിയുടെ ആത്മീയ നേതാക്കളുമായുള്ള കൂടിക്കാഴ്ച നടത്തിയതിലുള്ള അതൃപ്തി സംസ്ഥാന ഘടകം കേന്ദ്രനേതൃത്വത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി ആയിരുന്നു സാറ ജോസഫ്.

കമ്യൂണിസ്റ്റുകാരും വിശ്വാസികളും ഒരുമിക്കണം: യെച്ചൂരി

Yechury at sivagiri


വര്‍ക്കല : വര്‍ഗീയവല്‍ക്കരണവും അസഹിഷ്ണുതയും നവ ഉദാരവല്‍ക്കരണവും ചെറുക്കാന്‍ കമ്യൂണിസ്റ്റുകാരും വിശ്വാസികളും ഒരുമിക്കണമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാംയെച്ചൂരി പറഞ്ഞു. ശിവഗിരി തീര്‍ഥാടന സമാപനസമ്മേളനത്തില്‍ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കമ്യൂണിസ്റ്റുകാര്‍ വിശ്വാസത്തിന് എതിരാണെന്ന പ്രചാരണം ശരിയല്ല. എല്ലാ വിശ്വാസത്തെയും ആരാധനകളെയും സംരക്ഷിക്കാന്‍ കമ്യൂണിസ്റ്റുകാര്‍ മുമ്പിലുണ്ടാകും. മാനവികതയില്‍  അധിഷ്ഠിതമായ രാജ്യത്തിന്റെ മൂല്യങ്ങളും തത്വചിന്തകളും ഹിന്ദുത്വവുമായി ഏച്ചുകെട്ടാന്‍ ചിലര്‍ ശ്രമിക്കുകയാണ്. അത്തരം നീക്കങ്ങളെ കമ്യൂണിസ്റ്റുകാരും വിശ്വാസികളും ഭൌതികവാദികളും ആത്മീയവാദികളും കൂട്ടായി പ്രതിരോധിക്കണം. കേരള നവോത്ഥാനത്തിനും സാമൂഹ്യവിപ്ളവത്തിനും ഊര്‍ജം പകര്‍ന്ന ശ്രീനാരായണഗുരുവിന്റെ ദര്‍ശനങ്ങള്‍ക്ക് ഇപ്പോള്‍ പ്രാധാന്യം ഏറെയാണ്.

ജനതയുടെ നിലനില്‍പ്പിന് സാമ്പത്തിക ഉച്ചനീചത്വങ്ങള്‍ ഇല്ലാതാകണം. ജാതിവ്യവസ്ഥ ഇല്ലാതായെന്നു പറയുമ്പോഴും സാമ്പത്തികമായ അസന്തുലിതാവസ്ഥ കൂടുതല്‍ ശക്തമാകുന്ന കാഴ്ചയാണിന്ന്. ദളിതരടക്കമുള്ള പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ഉന്നമനം യാഥാര്‍ഥ്യമാകാന്‍ സാമ്പത്തികമായിക്കൂടി മുന്നേറണം.

ജാതിക്കെതിരായ പോരാട്ടം മനസ്സില്‍നിന്ന് രൂപപ്പെടണം. അതിനൊപ്പം സാമ്പത്തിക ഉന്നമനം ഉറപ്പുവരുത്താനുള്ള പോരാട്ടവും നടത്തണം. ഈ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ കമ്യൂണിസ്റ്റുകാര്‍ നടത്തുമ്പോള്‍ മതവിശ്വാസികളെ ഞങ്ങളില്‍നിന്ന് അകറ്റാന്‍ ചില കേന്ദ്രങ്ങള്‍ തെറ്റായ പ്രചാരണങ്ങള്‍ നടത്തുന്നു. 'മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെ'ന്ന മാര്‍ക്സിന്റെ  ഉദ്ധരണി ബോധപൂര്‍വം അടര്‍ത്തിയെടുക്കുന്നത് അതിനാലാണ്.  'ആത്മാവില്ലാത്ത ലോകത്തിന്റെ ആത്മാവാണ് മതം' എന്നതടക്കമുള്ള മാര്‍ക്സിന്റെ വാക്യങ്ങള്‍ അത്തരക്കാര്‍ മനഃപൂര്‍വം മറച്ചുവയ്ക്കുന്നു. മാര്‍ക്സിന്റെ കാലത്തുതന്നെ മതവിശ്വാസത്തെക്കുറിച്ചുള്ള ചര്‍ച്ച നടന്നിരുന്നു. മതമാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമെന്ന അഭിപ്രായത്തോട് മാര്‍ക്സ് യോജിച്ചില്ല. മനുഷ്യസമൂഹത്തിന്റെ എല്ലാ ബന്ധങ്ങളും രാഷ്ട്രീയവുമായി ബന്ധപ്പെട്ടതാണെന്നും അതിനാല്‍ രാഷ്ട്രീയബന്ധങ്ങളിലെ മാറ്റമാണ് വേണ്ടതെന്നുമായിരുന്നു മാര്‍ക്സ് പറഞ്ഞത്. അതിനാല്‍ കമ്യൂണിസ്റ്റുകാര്‍ മതത്തിനെതിരല്ല.

വര്‍ഗീയവല്‍ക്കരണവും അസഹിഷ്ണുതയും വളര്‍ത്താന്‍ രാജ്യത്തിന്റെ തത്വശാസ്ത്രവും ചരിത്രവും തിരുത്തിയെഴുതുന്നു. എല്ലാറ്റിനെയും ഹിന്ദുത്വത്തിന്റെ ഭാഗമാക്കാനാണ് ശ്രമം. സാമ്പത്തികരംഗത്തും ഇത്തരം ശക്തികള്‍ വര്‍ഗീയചേരിതിരിവുണ്ടാക്കുന്നു. ഇത് രാജ്യത്തിന്റെ നിലനില്‍പ്പ് അപകടത്തിലാക്കും. രാജ്യം നേരിടുന്ന വലിയ വെല്ലുവിളി വര്‍ഗീയവല്‍ക്കരണമാണ്. അത്തരം നീക്കങ്ങള്‍ക്കെതിരെ രാഷ്ട്രീയവും ജനാധിപത്യപരവുമായ പോരാട്ടമാണ് നടക്കേണ്ടത്. സാമൂഹ്യനീതിയും തുല്യതയും ഉറപ്പാക്കാനുള്ള ചെറുത്തുനില്‍പ്പ് ശക്തിപ്പെടുത്തുകയാണ് അനിവാര്യം.  വിശ്വാസികളും അല്ലാത്തവരും ശ്രീനാരായണഗുരു സ്വപ്നം കണ്ട സമൂഹം സൃഷ്ടിക്കാന്‍ രംഗത്തുവരണം– യെച്ചൂരി ആഹ്വാനംചെയ്തു.

Thursday, 31 December 2015

റബര്‍ കര്‍ഷകദുരിതം... കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ എല്‍ഡിഎഫ് രാപ്പകല്‍ സമരം



കോട്ടയം : റബര്‍ വിലയിടിവില്‍ കര്‍ഷകദുരിതം രൂക്ഷമായിട്ടും അനങ്ങാപ്പാറനയം തുടരുന്ന കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ എല്‍ഡിഎഫ് നടത്തുന്ന ദ്വിദിന രാപ്പകല്‍ സമരം തിങ്കളാഴ്ച രാവിലെ 10ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗവും അഖിലേന്ത്യാ കര്‍ഷകത്തൊഴിലാളി യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായ എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും. പഴയ പൊലീസ് സ്റ്റേഷന്‍ മൈതാനിയില്‍ 4, 5 തീയതികളിലാണ് സമരം.

റബര്‍ ഇറക്കുമതി പൂര്‍ണമായി അവസാനിപ്പിക്കുക, 200 രൂപ  തറവില നിശ്ചയിച്ച് കേന്ദ്ര–സംസ്ഥാന ഏജന്‍സികള്‍ റബര്‍ സംഭരിക്കുക, റബര്‍ ബോര്‍ഡ് ആസ്ഥാനം കോട്ടയത്ത് നിലനിര്‍ത്തുക, ഊഹക്കച്ചവടം അവസാനിപ്പിക്കുക, കോര്‍പറേറ്റ് പ്രീണനം അവസാനിപ്പിക്കുക, കര്‍ഷകകടങ്ങള്‍ എഴുതിത്തള്ളുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരമെന്ന് എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ പ്രൊഫ. എം ടി ജോസഫ് പറഞ്ഞു.
വിലസ്ഥിരതാഫണ്ടായി 300 കോടി മാത്രം നീക്കിവയ്ക്കുകയും അതിന്റെ നാലിലൊന്ന് പോലും വിതരണംചെയ്യാതിരിക്കുകയും ചെയ്ത യുഡിഎഫ് സര്‍ക്കാര്‍ നടപടി പരാജയമായി. ആസിയന്‍ കരാര്‍ മറവില്‍ ഇറക്കുമതിച്ചുങ്കം വെട്ടിക്കുറച്ച നടപടിയാണ് കര്‍ഷകര്‍ക്ക് ഏറെ വിനയായത്. അതോടെ രാജ്യത്തെ ഏത് തുറമുഖം വഴിയും റബര്‍ ഇറക്കുമതി ചെയ്യാമെന്ന നിലവന്നു. കോണ്‍. സര്‍ക്കാര്‍ തുടങ്ങിവച്ച ഈ ഇടപാടിന് ആക്കം കൂട്ടിയത് ബിജെപി സര്‍ക്കാരാണ്.
ഇപ്പോള്‍ വാണിജ്യമന്ത്രാലയത്തിന് കൃഷിക്കാരോട് ശത്രുതാപരമായ നിലപാടാണ്. ഒരു ഹെക്ടറില്‍ 605 ടണ്‍ കാര്‍ബണ്‍ ഡയോക്സൈഡ് ആഗിരണം ചെയ്യാന്‍ ശേഷിയുള്ള റബര്‍ മരം മികച്ച പരിസ്ഥിതിവിളയാണെന്ന ശാസ്ത്രസത്യം പോലും മറന്നാണ് അധികാരികളുടെ അവഗണന.
എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ജെ തോമസ്, ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍, കേരള കര്‍ഷകസംഘം സെക്രട്ടറി കെ വി രാമകൃഷ്ണന്‍, എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍, കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്കറിയ തോമസ്, ജില്ലാ പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് തോമസ്, കിസാന്‍സഭ സംസ്ഥാന പ്രസിഡന്റ് വി ചാമുണ്ണി, സംസ്ഥാന സെക്രട്ടറി സത്യന്‍ മൊകേരി, എഐടിയുസി സംസ്ഥാന സെക്രട്ടറി അഡ്വ. വി ബി ബിനു, എന്‍സിപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ആനന്ദക്കുട്ടന്‍, ജില്ലാ പ്രസിഡന്റ് ടി വി ബേബി, സിപിഐ ജില്ലാ സെക്രട്ടറി സി കെ ശശിധരന്‍, ജനതാദള്‍ ജില്ലാ പ്രസിഡന്റ് എം ടി കുര്യന്‍, കോണ്‍ഗ്രസ് എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സാബു മുരിക്കവേലി, ജില്ലാ പ്രസിഡന്റ് സജി നൈനാന്‍ തുടങ്ങിയ മുന്നണി നേതാക്കള്‍ക്കൊപ്പം നിരവധി കര്‍ഷകരും സമരത്തില്‍ പങ്കെടുക്കും.

കൊച്ചാര്‍ ബണ്ട് തകര്‍ന്നു; നിര്‍മാണപ്പിഴവെന്ന് ആക്ഷേപം



ആലപ്പുഴ : കുട്ടനാട് പാക്കേജില്‍പ്പെടുത്തി കൊച്ചാറില്‍ നിര്‍മിച്ച പുറംബണ്ട് തകര്‍ച്ചയിലായത് നിര്‍മാണത്തിലെ പിഴവുമൂലമാണെന്ന സംശയം ബലപ്പെടുന്നു. ജലസേചനവകുപ്പ് ഉദ്യോഗസ്ഥരുടെ അലംഭാവവും ജാഗ്രതക്കുറവും സാഹചര്യം വഷളാകാനിടയാക്കി എന്ന ആക്ഷേപവും ശക്തമാണ്.

കുട്ടനാട് ഒരുതരത്തിലും രക്ഷപ്പെടരുത് എന്നാഗ്രഹിക്കുന്ന ജലസേചനവകുപ്പിലെ ഒരുസംഘം ഉദ്യോഗസ്ഥര്‍ സംശയത്തിന്റെ മുള്‍മുനയിലാണ് ഇപ്പോള്‍. സി, ഡി ബ്ളോക്ക്, റാണി, ചിത്തിര കായലുകളുടെ മധ്യത്തിലൂടെയാണ് കൊച്ചാര്‍ ഒഴുകുന്നത്. പമ്പ, അച്ചന്‍കോവില്‍ നദികളിലെ വെള്ളം വേമ്പനാട് കായലിലേക്ക് ഒഴുകുന്നത് കൊച്ചാര്‍ വഴി. പുറംബണ്ട് തകര്‍ച്ചയിലാകുന്നതോടെ സി–ബ്ളോക്ക് കായലിലെ 6000 പറ പാടശേഖരം ഏതു നിമിഷവും മടവീണു തകരാവുന്ന സ്ഥിതിയിലാണ്. മുമ്പ് മഴക്കാലത്ത് പമ്പ, അച്ചന്‍കോവില്‍ എന്നിവയിലെ വെള്ളം കൊച്ചാര്‍വഴി ഇരുകരകളിലുമുള്ള പാടശേഖരങ്ങളില്‍ ഇരച്ചുകയറി കൃഷിനാശം വരുത്തുന്നത് പതിവായിരുന്നു. ഇതുമൂലം കോടിക്കണക്കിനു രൂപയുടെ നാശനഷ്ടം വന്നു. നെല്‍കൃഷി ഉപേക്ഷിക്കാന്‍ ഈ സാഹചര്യം കര്‍ഷകരെ നിര്‍ബന്ധിതമാക്കി. കൊച്ചാറിന്റെ ഇരുകരകളിലും ബലമേറിയ പുറംബണ്ട്  നിര്‍മിച്ച് കൃഷി സംരക്ഷിക്കണമെന്ന ആവശ്യത്തിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഇതിനൊടുവിലാണ് കുട്ടനാട് പാക്കേജില്‍പ്പെടുത്തി കൊച്ചാറിന്റെ ഇരുകരകളിലും പുറംബണ്ട് നിര്‍മിച്ചത്. 14 കോടിരൂപ ഇതിനായി ചെലവഴിച്ചു. കോടികള്‍ ചെലവിട്ടു നിര്‍മിച്ച ബണ്ടാണ് അവിടവിടെ ചോര്‍ച്ചവന്ന് തകരുന്ന സ്ഥിതിയിലെത്തിയത്.  സി–ബ്ളോക്കിനെ വേമ്പനാട് കായലുമായി ബന്ധിപ്പിക്കുന്ന ഭാഗത്തെ നാലുകിലോമീറ്റര്‍ പുറംബണ്ടാണ് തകരുന്നത്. ഈ നാലുകിലോമീറ്റര്‍ ഭാഗത്ത് പതിനാറോളം ചോര്‍ച്ച കണ്ടെത്തി.

ഈ ഭാഗത്ത് നാലുമീറ്റര്‍ ആഴത്തില്‍ പൈലിങ് നടത്തി പുറംബണ്ട് സ്ഥാപിക്കണം എന്നായിരുന്നു കുട്ടനാട് പാക്കേജിലെ നിര്‍ദേശം. പൈലിങ് നടത്തിയത് രണ്ടരമീറ്റര്‍ ആഴത്തില്‍മാത്രം. വെള്ളപ്പൊക്കക്കാലത്ത് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ സമ്മര്‍ദ്ദം താങ്ങാന്‍ ബലക്ഷയമുള്ള ബണ്ടിനു കഴിയില്ല. ഇക്കാര്യം നിര്‍മാണഘട്ടത്തില്‍തന്നെ കര്‍ഷകരും ഈ രംഗത്തെ വിവിധ സംഘടനകളും ചുണ്ടിക്കാട്ടിയിരുന്നു. ഫലം ഉണ്ടായില്ലെന്നു മാത്രം. ഇതാണ് ബണ്ട് തകരാന്‍ ഇടയാക്കിയത് എന്നാണ് ആരോപണം.

കൊച്ചാറിന്റെ പുറംബണ്ടു തകര്‍ന്ന സംഭവത്തില്‍ ജലസേചനവകുപ്പ് ഉദ്യോഗസ്ഥരും കരാറുകാരും പ്രതിസ്ഥാനത്ത്. ബണ്ടിന്റെ ബലക്ഷയം സംബന്ധിച്ച് ജലസേചനവകുപ്പ് ആലപ്പുഴ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ തയ്യാറാക്കിയ കത്ത് അന്നുതന്നെ ചോര്‍ന്നു. പിറ്റേദിവസം റാണി കായലിലെ പമ്പിങ് നിര്‍ത്തിവയ്ക്കാനുള്ള ഉത്തരവ് കരാറുകാരന്‍ കോടതിയില്‍നിന്നു സമ്പാദിച്ചു.

ഡിസംബര്‍ 15നാണ് എന്‍ജിനീയര്‍ വകുപ്പുമേധാവികള്‍ക്കു നല്‍കാന്‍ കത്തു തയ്യാറാക്കിയത്. അന്നുതന്നെ കത്ത് ചോര്‍ത്തി കരാറുകാരനു നല്‍കി. പിറ്റേന്നു കരാറുകാരന്‍ പമ്പിങ് നിര്‍ത്തിവയ്ക്കാന്‍ കോടതിയില്‍നിന്നു സ്റ്റേ ഉത്തരവ് സമ്പാദിച്ചു. തുടര്‍ന്ന് പമ്പിങ് നിര്‍ത്തി. ബണ്ടില്‍ ചോര്‍ച്ച വര്‍ധിക്കുന്നതും പമ്പിങ് നിര്‍ത്തിയതും ബലക്ഷയം വര്‍ധിപ്പിക്കുമെന്ന ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.

അതേസമയം, ഫയലില്‍ സൂക്ഷിക്കാന്‍ നല്‍കിയ കത്ത് ചില ജീവനക്കാര്‍ ചോര്‍ത്തുകയായിരുന്നു എന്നും വിവരമുണ്ട്. ഇതുശരിയെങ്കില്‍ ആ ജീവനക്കാരും പ്രതിസ്ഥാനത്താണ്. ഒപ്പം എന്‍ജിനീയറും കുടുങ്ങും. കാരണം കഴിഞ്ഞ കാലവര്‍ഷക്കാലത്ത് നല്‍കിയ റിപ്പോര്‍ട്ടില്‍ കൊച്ചാറിന്റെ പുറംബണ്ട് ബലമേറിയതാണ് എന്നാണ് ഇദ്ദേഹം എഴുതിവച്ചത്. മൂന്നുമാസത്തിനുള്ളില്‍ ബണ്ടിനു ബലക്ഷയം സംഭവിച്ചത് എങ്ങനെയെന്നു വിശദീകരിക്കന്‍ അധികൃതര്‍ക്കു കഴിയുന്നില്ല.

കലക്ടറേറ്റില്‍ കഴിഞ്ഞ ആഗസ്ത് മാസത്തില്‍ കൂടിയ അവലോകനയോഗത്തില്‍ കൊച്ചാര്‍ ബണ്ടിനു കുഴപ്പമില്ല എന്നാണ് ജലസേചനവകുപ്പ് അധികൃതര്‍ അറിയിച്ചത്. യോഗത്തിനുശേഷം കാര്യമായ മഴക്കെടുതിയോ വെള്ളപ്പൊക്കമോ കുട്ടനാട് നേരിട്ടില്ല. മാത്രമല്ല, തോട്ടപ്പള്ളി സ്പില്‍വേയിലൂടെ അധികവെള്ളം കടലിലേക്ക് ഒഴുക്കുന്നുണ്ടായിരുന്നു. പമ്പയിലൂടെയും അച്ചന്‍കോവിലാറിലൂടെയും ഒഴുകിയെത്തിയ കിഴക്കന്‍വെള്ളം ഒഴുകിപ്പോകാന്‍ പാകത്തില്‍ തോട്ടപ്പള്ളി പൊഴി മുറിഞ്ഞുകിടക്കുകയുമായിരുന്നു. കൊച്ചാറില്‍ വെള്ളത്തിന്റെ അമിതസമ്മര്‍ദ്ദം ഉണ്ടാകേണ്ട സാഹചര്യം ഇല്ല എന്നാണിതു കാണിക്കുന്നത്.

കരാറുകാര്‍ക്കും ജലസേചനവകുപ്പ് അധികൃതര്‍ക്കും സാമ്പത്തികനേട്ടം ഉണ്ടാകുന്ന തരത്തില്‍ ബണ്ട് നവീകരണത്തിനു പദ്ധതി തയ്യാറാക്കി വീണ്ടും കോടികളുടെ പണി നടത്തുക എന്ന ലക്ഷ്യമാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ക്കു പിന്നിലെന്നും ആരോപണം ഉണ്ട്. കുട്ടനാട് തകരട്ടെ, കൃഷി നശിക്കട്ടെ, കര്‍ഷകനും കര്‍ഷകത്തൊഴിലാളികളും തുലയട്ടെ, തങ്ങളുടെ കീശ വീര്‍ക്കണം എന്ന പതിവുശൈലി പിന്തുടരുകയാണ് ഉദ്യോഗസ്ഥരും കരാറുകാരും.

സ്ത്രീവികസന ബദലിനും അതിക്രമങ്ങള്‍ക്കെതിരായ ചെറുത്തുനില്‍പ്പിനും ജനുവരി ആറിന് വനിതാ പർലമെന്റ് രൂപീകരിക്കുന്നു.



കൊച്ചി : സ്ത്രീവികസന ബദലിനും അതിക്രമങ്ങള്‍ക്കെതിരായ ചെറുത്തുനില്‍പ്പിനും രൂപംനല്‍കുന്ന വനിതാ പാര്‍ലമെന്റില്‍  വിവിധ രംഗങ്ങളില്‍ കഴിവു തെളിയിച്ച ഒട്ടേറെ പ്രഗത്ഭമതികള്‍ പങ്കെടുക്കും. മലയാള സിനിമയുടെതന്നെ അമ്മ പ്രതീകമായ കവിയൂര്‍ പൊന്നമ്മ, യുവനടി റിമ കല്ലിങ്കല്‍, മുസ്ളീം സ്ത്രീകള്‍ക്ക് അഭിനയം നിഷിദ്ധമായി കരുതിയ കാലത്ത് അരങ്ങിലും അഭ്രപാളിയിലും തിളങ്ങിയ നടി നിലമ്പൂര്‍ ആയിഷ, ശീമാട്ടി വസ്ത്രാലയ ഉടമ ബീന കണ്ണന്‍ തുടങ്ങിയവര്‍ വനിതാ പാര്‍ലമെന്റില്‍ പങ്കെടുക്കുമെന്ന് അറിയിച്ചുകഴിഞ്ഞു. സാഹിത്യകാരികള്‍, വിവിധ തൊഴില്‍ മേഖലകളില്‍ കഴിവുതെളിയിച്ചവര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരടക്കം മൂവായിരത്തോളം പേര്‍ പാര്‍ലമെന്റില്‍ പങ്കെടുക്കും. എ കെ ജി പഠന ഗവേഷണ കേന്ദ്രവും ഇ എം എസ് പഠന ഗവേഷണകേന്ദ്രവും ചേര്‍ന്ന് ജനുവരി ആറിന് നെടുമ്പാശേരി സിയാല്‍ കണ്‍വന്‍ഷന്‍ സെന്ററിലാണ് പാര്‍ലമെന്റ്് സംഘടിപ്പിക്കുന്നത്.

Vanitha Parliament


പാര്‍ലമെന്റിന്റെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്കു നീങ്ങുകയാണ്. സിയാല്‍ അന്താരാഷ്ട്ര കണ്‍വന്‍ഷന്‍ സെന്ററും പരിസരവും കൂട്ടായ്മയുടെ സന്ദേശങ്ങളും പ്രചാരണങ്ങളുംകൊണ്ട് നിറഞ്ഞു. വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍നിന്ന് കണ്‍വന്‍ഷന്‍ സെന്റര്‍വരെ അലങ്കരിക്കുന്ന ജോലിയും പുരോഗമിക്കുകയാണ്. പാര്‍ലമെന്റിന്റെ ചെലവിനുള്ള ഫണ്ടും വനിതകള്‍ സമാഹരിക്കും. ഇതിനായി ശനിയാഴ്ച വിവിധ കേന്ദ്രങ്ങളില്‍ ജനങ്ങളെ സമീപിക്കും.
സംസ്ഥാനതല പാര്‍ലമെന്റിനുശേഷം ജില്ലാതലത്തിലും അതിനുശേഷം നിയോജകമണ്ഡലം അടിസ്ഥാനത്തിലും ഈ തരത്തില്‍ വനിതാ പാര്‍ലമെന്റ് സംഘടിപ്പിക്കും. പ്രാദേശിക തലത്തില്‍ നടക്കുന്ന സെമിനാറുകളില്‍ പ്രാദേശിക പ്രശ്നങ്ങളും ചര്‍ച്ചയ്ക്ക് വിധേയമാകും. ഈ പാര്‍ലമെന്റിലൂടെ കണ്ടെത്തുന്ന കാര്യങ്ങളും ബദല്‍ സമീപനങ്ങളും സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ പ്രചാരണം നടത്തും.

മലയാളി വ്യോമസേന ഉദ്യോഗസ്ഥനെ കുടുക്കിയത് വ്യാജ ഫേസ്ബുക്ക് സുന്ദരി



ന്യൂഡല്‍ഹി : പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐയുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ അറസ്റ്റിലായ മലയാളി വ്യോമസേന ഉദ്യോഗസ്ഥനെ കുടുക്കിയത് ഫേസ് ബുക്ക് വ്യാജ സുന്ദരി. മൂന്നുവര്‍ഷം മുന്‍പ് കിട്ടിയ ഫേസ്ബുക്ക് റിക്വസ്റ്റാണ് ചാരവൃത്തിയിലേക്ക് രഞ്ജിത്തിനെ കൊണ്ടെത്തിച്ചത്.  സുന്ദരിയായ സുഹൃത്തിനെ കിട്ടിയത് രഞ്ജിത്ത് ആഘോഷമാക്കി. സൌഹൃദം വളര്‍ന്നതോടെ രാപ്പകല്‍ ചാറ്റിങ്ങും ലൈംഗിക സംസാരങ്ങളും പതിവാക്കി.

മാക്നോട്ട് ഡാമിനി എന്ന പേരിലാണ് വ്യാജ സുന്ദരി രഞ്ജിതിനെ സമീപിച്ചത്. ഡാമിനിയുടെ പ്രൊഫൈലില്‍ സ്ഥലം ബീസ്റ്റണ്‍, ലീഡ്സ് എന്നും ജോലി ഇന്‍വസ്റ്റിഗേറ്റീവ് മാഗസിന്റെ എക്സിക്യൂട്ടീവ് ആണെന്നുമാണ് നല്‍കിയിരുന്നത്. മാക്നോട്ട് ഡാമിനിക്കായി രഞ്ജിത് ഭൂരിഭാഗം സമയവും ഓണ്‍ലൈനിലായിരുന്നു. ഇതിനിടെ ഡാമിനി രഞ്ജിത്തിന്റെ ജോലി സംബന്ധമായ കാര്യങ്ങളും ചോദിച്ചറിഞ്ഞിരുന്നു. പിന്നീട്  ടെക്സ്റ്റ് ചാറ്റ് ഒഡിയോ ചാറ്റിലേക്ക് മാറി. ഫോട്ടോകള്‍ വാട്സാപ്പ് വഴി അയച്ചുകൊടുത്തു. സന്ദേശങ്ങള്‍ കൈമാറുന്നതിനിടെ രഹസ്യ ചിത്രങ്ങളും വിഡിയോകളും ഇവര്‍ കൈമാറിയിരുന്നു.

ഇതിനുശേഷം ഗ്വാളിയാറിലെ വ്യോമസേനയുടെ തന്ത്രപ്രധാന സംവിധാനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഡാമിനി ആവശ്യപ്പെട്ടു. ഈ ആവശ്യം രഞ്ജിത്ത് നിരസിച്ചതോടെ യാമിനിയുടെ രീതിമാറി. മുന്‍പ് ചാറ്റില്‍ കൈമാറിയ രഹസ്യങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിച്ച് അവര്‍ രഞ്ജിത്തിനെ ഭീഷണിപ്പെടുത്തി. ഇതോടെയാണ് താന്‍ വലിയ അപകടത്തില്‍ വീണുപോയെന്ന് രഞ്ജിത്ത് മനസിലാക്കുന്നത്. ഐഎസ്ഐയുടെ കെണിയില്‍ പെട്ട രഞ്ജിത്തിനെ ജോലിയില്‍ നിന്നു പിരിച്ചുവിടുകയും ചെയ്തു.

പ്രതിരോധസേനയുടെ ഭാഗമായ ഉദ്യോഗസ്ഥരെ വശീകരിക്കാന്‍ ഐഎസ്ഐ വനിതകളുടെ വ്യാജ ഫെയ്സ്ബുക്ക് ഐഡികള്‍ ഉപയോഗിക്കുന്നുണ്ടെന്ന് പൊലീസ് പറയുന്നത്. തുടക്കം ഫെയ്സ്ബുക്ക് സന്ദേശമാണ്. വിശ്വാസ്യത നേടിയാല്‍ ഫോണ്‍ വിളിക്കും. ഇവര്‍ സിം കാര്‍ഡുള്ള ഫോണിനുപകരം ഇന്റര്‍നെറ്റ് അനുബന്ധ സേവനങ്ങളാണ് ഉപയോഗിക്കുന്നത്.

ഇന്തോ–പാക് അതിര്‍ത്തിയിലുള്ള ബട്ടിന്‍ഡ എയര്‍ ഫോഴ്സ് സ്റ്റേഷനില്‍ ലീഡിംഗ് എയര്‍ ക്രാഫ്റ്റ് മാനായാണ് അറസ്റ്റിലായ രഞ്ജിത്ത് ജോലി ചെയ്തിരുന്നത്.

Wednesday, 30 December 2015

ട്രെയിന്‍ ടോയ്‌ലെറ്റില്‍ യുവതി പ്രസവിച്ചു: ട്രാക്കില്‍ വീണ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു



ബോജിപൂര: ഉത്തര്‍പ്രദേശില്‍ ഓടുന്ന ട്രെയിനിലെ ടോയ്‌ലെറ്റില്‍ യുവതി പെണ്‍കുഞ്ഞിന് ജന്‍മം നല്‍കി. ട്രാക്കില്‍ വീണ കുഞ്ഞ് നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. തനക്പൂര്‍ബറേയ്‌ലി പാസഞ്ചറില്‍ തിങ്കളാഴ്ച്ച ഉച്ചയോടെയാണ് സംഭവം നടന്നത്. ബോജിപൂര റെയിവേ സ്റ്റേഷനു സമീപമുള്ള ട്രാക്കില്‍ നിന്നാണ് കുഞ്ഞിനെ യാത്രക്കാര്‍ ആശുപത്രിയില്‍ എത്തിച്ചത്. നോപ്പാളിലെ കാഞ്ചന്‍പൂര്‍ സ്വദേശിയായ പുഷ്പയുടെ പെണ്‍കുഞ്ഞാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.

യാത്രാമധ്യേ പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പുഷ്പ ട്രെയിനിന്റെ ടോയ്‌ലറ്റില്‍ പ്രവേശിക്കുകയായിരുന്നു. കുഞ്ഞ് ടോയിലറ്റിന്റെ ഔട്ടലറ്റ് വഴിയാണ് ട്രാക്കിലേക്ക് തെറിച്ചുവീണത്. കുഞ്ഞ് വീണയുടനെ പുഷ്പ നിലവിളിച്ച് മറ്റ് യാത്രക്കാരുടെ സഹായം തേടി. ഉടന്‍ തന്നെ യാത്രക്കാര്‍ ചെയിന്‍ വലിച്ച് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് സ്‌റ്റേഷന്‍ മാസ്റ്ററിനെ വിവരമറിയിക്കുകയും ആംബുലന്‍സില്‍ അമ്മയെയും കുഞ്ഞിനെയും അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്‌തെന്ന് റെയില്‍വെ ഉദ്യോഗസ്ഥനായ രാജേന്ദ്ര സിംഗ് പറഞ്ഞു.

കുഞ്ഞിന് ചെറിയ പരിക്കുകളുണ്ടെങ്കിലും ആരോഗ്യവതിയാണെന്ന് ഡോ. സൗരബ് സിംഗ് പറഞ്ഞു. അമ്മയ്ക്കും കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നും ഇരുവരെയും ബുനാഴ്ച്ച ഡിസ്ചാര്‍ജ് ചെയ്യുമെന്നും ഡോ. സൗരബ് പറഞ്ഞു..

അടിയന്തരഘട്ടങ്ങളില്‍ സഹായം ആവശ്യമെങ്കില്‍ ഇനി മൊബൈല്‍ ഫോണില്‍ ഒന്‍പത് ഡയല്‍ ചെയ്യുക



ദില്ലി: അടിയന്തരഘട്ടങ്ങളില്‍ സഹായം ആവശ്യമെങ്കില്‍ ഇനി മുതല്‍ മൊബൈല്‍ ഫോണിലെ ഒന്‍പത് എന്ന അക്കത്തില്‍ ദീര്‍ഘമായി അമര്‍ത്തിയാല്‍ മതി. ഇതിലൂടെ പൊലീസിനും അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ജാഗ്രതാ സന്ദേശം ലഭിക്കും. അപകടത്തിലായിരിക്കുന്ന വ്യക്തി എവിടെയാണ് എന്നതുള്‍പ്പെടെയുള്ള വിവരങ്ങളാണ് സന്ദേശമായി ലഭിക്കുന്നത്. മാര്‍ച്ച് മുതല്‍ പുതിയ പദ്ധതി നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്.

മൊബൈല്‍ ഫോണുകളില്‍ പാനിക് അലര്‍ട്ട് സംവിധാനം നിര്‍ബന്ധമാക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം. ഭാവിയില്‍ പുറത്തിറങ്ങുന്ന ഫോണുകളിലെ വോളിയം ബട്ടണായിരിക്കും പാനിക് അലര്‍ട്ട് ബട്ടണായി പ്രവര്‍ത്തിക്കുന്നത്. കേന്ദ്രസര്‍ക്കാരും മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളും സേവനദാതാക്കളും ചേര്‍ന്നാണ് പുതിയ പദ്ധതിക്ക് തുടക്കമിടുന്നത്. കേന്ദ്ര വനിതാ ശിശുക്ഷേമമന്ത്രി മേനക ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരമാണ് സര്‍ക്കാര്‍ പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

ആപ്ലിക്കേഷന്‍ രൂപീകരിക്കാനായിരുന്ന ആദ്യ തീരുമാനം. എന്നാല്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാത്തവര്‍ക്കും പദ്ധതി പ്രയോജനപ്പെടണം എന്നതിനാലാണ് നിലവിലുള്ള ഫോണിലെ ബട്ടണില്‍ തന്നെ അലര്‍ട്ട് സംവിധാനം സ്ഥാപിക്കാന്‍ തീരുമാനിച്ചത്. പൊലീസിന്റേത് ഉള്‍പ്പെടെ പത്ത് നമ്പറുകളിലേക്കാണ് ജാഗ്രതാ സന്ദേശം ലഭിക്കുന്നത്.

സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ക്ക് പുതിയ സോഫ്റ്റ്‌വെയര്‍ നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം. എന്നാല്‍ സാധാരണ മൊബൈല്‍ ഉപയോഗിക്കുന്നവര്‍ക്ക് കമ്പനികളുടെ ഔട്ട്‌ലെറ്റുകളില്‍ നിന്നും സൗജന്യമായി പുതിയ സംവിധാനം സ്ഥാപിച്ച് കിട്ടുന്നതാണ്.

ഇന്ത്യയില്‍ 21 ശതമാനം യാചകരും വിദ്യാസമ്പന്നരെന്ന് റിപ്പോര്‍ട്ട്



ദില്ലി: രാജ്യത്തെ 3.72 ലക്ഷത്തോളം യാചകരില്‍ 21 ശതമാനത്തിന് പ്ലസ് ടുവോ അതില്‍ കൂടുതലോ വിദ്യാഭ്യസം ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. 3000ല്‍ അധികം യാചകര്‍ പ്രൊഫഷണല്‍ ഡിപ്ലോമ അല്ലെങ്കില്‍ ബിരുദമോ ബിരുദാനന്തരബിരുദമോ കഴിഞ്ഞവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2011 ല്‍ തയ്യാറാക്കിയ സെന്‍സസിലാണ് യാചകരുടെ വിദ്യാഭ്യാസത്തെ സംബന്ധിച്ചുള്ള വിവരങ്ങളുള്ളത്.

വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ച് തൃപ്തികരമായ ജോലിയോ ശമ്പളമോ ലഭിക്കാതെ വന്നതോടെയാണ് മിക്കവരും യാചകവൃത്തിയിലേക്ക് തിരിഞ്ഞതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഭിക്ഷാടനം തൊഴിലാക്കിയ ഇവരെ പുനരധിവസിപ്പിക്കുന്നതിനോ മറ്റു തൊഴിലുകളിലേക്ക് തിരിച്ചുവിടുന്നതിനോ കഴിയില്ലെന്ന് ഇവരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. അധ്വാനിക്കാതെ കിട്ടുന്ന പണം കൊണ്ട് ഇവര്‍ സുഖജീവിതം ആസ്വദിക്കുകയാണെന്നും പുനരധിവാസം ബുദ്ധിമുട്ടുള്ള കാര്യമാണെന്നും സാമൂഹ്യപ്രവര്‍ത്തകനായ ഗൗരങ് ജാനി പറഞ്ഞു.

Tuesday, 29 December 2015

സാമൂഹിക അടിച്ചമര്‍ത്തലിനെതിരെ പ്രക്ഷോഭം ശക്തമാക്കും: യെച്ചൂരി



കൊല്‍ക്കത്ത : തൊഴിലിനും വേതനത്തിനും വേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ക്കൊപ്പം സാമൂഹികമായ അടിച്ചമര്‍ത്തല്‍ നേരിടുന്നവരുടെ അവകാശസമരങ്ങളും സിപിഐ എം ശക്തമാക്കും. ദളിതരും ആദിവാസികളും ന്യൂനപക്ഷങ്ങളും ഉള്‍പ്പെടെ എല്ലാവിഭാഗത്തെയും സംഘടിപ്പിച്ച് പാര്‍ടിയുടെ സംഘടനാശേഷി വര്‍ധിപ്പിക്കാനുള്ള നവീനമാര്‍ഗങ്ങള്‍ക്ക് രൂപംനല്‍കുമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പ്ളീനത്തില്‍ അവതരിപ്പിച്ച സംഘടനാ കരട് പ്രമേയം സംബന്ധിച്ച് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു യെച്ചൂരി.

തൊഴിലാളികള്‍ കൂടാതെ വിദ്യാര്‍ഥികള്‍, യുവാക്കള്‍, അധ്യാപകര്‍, അഭിഭാഷകര്‍, ബാങ്ക് ജീവനക്കാര്‍ തുടങ്ങി വിവിധ പ്രൊഫഷണല്‍ തൊഴിലുകള്‍ എടുക്കുന്നവരുമായും അസോസിയേഷനുകളുമായും ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വേദിയൊരുക്കും. സിപിഐ എമ്മിന്റെ ജനകീയാടിത്തറ വിപുലമാക്കും. എല്ലാവിഭാഗം ജനങ്ങളുമായുമുള്ള ബന്ധം സുദൃഢമാക്കും. പുതിയ കാലത്തെ വെല്ലുവിളികള്‍ ഏറ്റെടുത്ത് പ്രക്ഷോഭങ്ങള്‍ നടത്താനുതകുംവിധം സംഘടനാശേഷി വര്‍ധിപ്പിക്കുകയാണ് പ്ളീനത്തിന്റെ ലക്ഷ്യം. ഇടതുപക്ഷ ജനാധിപത്യ മുന്നണി രൂപീകരണം ലക്ഷ്യം വയ്ക്കുന്ന 21–ാം പാര്‍ടി കോണ്‍ഗ്രസിലെ രാഷ്ട്രീയ അടവുനയത്തിന്റെ ചുവടുപിടിച്ചായിരിക്കുമിത്.

നവലിബറല്‍ നയങ്ങള്‍ക്കും വര്‍ഗീയവല്‍ക്കരണത്തിനുമെതിരെ ബദല്‍ സൃഷ്ടിക്കലാണ് ലക്ഷ്യം. പാര്‍ടി സംഘടന ശക്തമാക്കാതെ ഇതിനായുള്ള പ്രക്ഷോഭം സാധ്യമാകില്ല. വര്‍ഗസമരം രണ്ടു തലങ്ങളിലാണ് ആവശ്യം. സാമ്പത്തിക ചൂഷണത്തിനെതിരായും സാമൂഹ്യചൂഷണത്തിനെതിരായും. എഴു ശതമാനം തൊഴിലാളികള്‍ മാത്രമാണ് സംഘടിത മേഖലയിലുള്ളത്. 93 ശതമാനവും അസംഘടിതമേഖലയില്‍ കരാര്‍, താല്‍ക്കാലിക തൊഴിലുകള്‍ ചെയ്യുന്നവരാണ്. നവലിബറല്‍ നയം സൃഷ്ടിച്ച ഘടനാപരമായ മാറ്റങ്ങളെ ചെറുക്കാന്‍ പുതിയവഴികള്‍ തേടും.

ഇന്ത്യാചരിത്രത്തിനു പകരം മിത്തോളജിയും ഇന്ത്യന്‍ ഫിലോസഫിക്കു പകരം ദൈവശാസ്ത്രവുമാണ് ആര്‍എസ്എസ് മുന്നോട്ടുവയ്ക്കുന്നത്. വലിയവിഭാഗം പ്രൊഫഷണല്‍ കോളേജിലെ വിദ്യാര്‍ഥികള്‍ക്കിടയിലും രാഷ്ട്രീയസംവാദം വിലക്കി. അംബേദ്കര്‍, പെരിയാര്‍ തുടങ്ങിയ സ്റ്റഡിഗ്രൂപ്പുകള്‍ക്ക് പോലും മദ്രാസ് ഐഐടിയില്‍ വിലക്കാണ്. ജ്യോതിബാ ഫൂലെ, അംബേദ്കര്‍ എന്നിവരെപ്പോലുള്ള ഉന്നതശീര്‍ഷര്‍ക്ക് കോടിക്കണക്കിനു ദളിതരെ പ്രചോദിപ്പിക്കാനായെങ്കിലും ഇപ്പോഴും കഷ്ടപ്പെടുന്നത് എന്തുകൊണ്ടാണെന്ന് യെച്ചൂരി ചോദിച്ചു. മാനസിക പരിവര്‍ത്തനത്തില്‍ മാത്രമായിരുന്നു ഇവരുടെ ഊന്നല്‍. സാമ്പത്തിക സാഹചര്യങ്ങള്‍ മാറ്റിയാലേ തുല്യത ഉറപ്പാക്കാനാകൂ.

എവിടെ തൊഴില്‍ശാലകളുണ്ടോ അവിടെയൊക്കെ ചെങ്കൊടി നാട്ടുന്നതില്‍ ഏറെക്കുറെ വിജയിച്ചിട്ടുണ്ട്. എന്നാല്‍, പൊതുകിണറുകളില്‍നിന്ന് വെള്ളമെടുക്കുന്നതില്‍പ്പോലും ദളിതര്‍ക്ക് വിലക്കുകല്‍പ്പിക്കുന്ന ഗ്രാമങ്ങളിലെല്ലാം ചെങ്കൊടി നാട്ടുക എന്ന ലക്ഷ്യം നിറവേറ്റിയിട്ടില്ല. മെച്ചപ്പെട്ട വേതനത്തിനുള്ള പോംവഴിയായി വ്യവസായത്തൊഴിലാളികള്‍ കാണുന്നത് ചെങ്കൊടിയെയാണ്. സംവരണം നടപ്പാക്കി 60 വര്‍ഷം പിന്നിട്ടിട്ടും ഉന്നത സര്‍ക്കര്‍ തസ്തികകളില്‍ ദളിതരുടെ പ്രാതിനിധ്യം നാലുശതമാനം മാത്രമാണ്. ഗ്രൂപ്പ് ഡി തസ്തികകളില്‍ മാത്രമാണ് സംവരണ മാനദണ്ഡപ്രകാരമുള്ള പ്രാതിനിധ്യം ദളിതര്‍ക്ക് ലഭിക്കുന്നത്. സാമ്പത്തിക ശാക്തീകരണത്തിലൂടെ മാത്രമേ അസമത്വം ഇല്ലാതാക്കാനാകൂ. പ്രീണന നയങ്ങളിലൂടെ വിവേചനം ഇല്ലാതാക്കാനാകില്ല– യെച്ചൂരി പറഞ്ഞു.

ആം ആ‌ദ്മി നേതാവിന്റെ മൃതദേഹം ചതുപ്പില്‍



ന്യൂഡല്‍ഹി : ആം ആദ്മി പാര്‍ടി നേതാവിനെ കൊലപ്പെടുത്തി ചതുപ്പില്‍ താഴ്ത്തി. ഡല്‍ഹിക്കടുത്തുള്ള ബീഗംപുരിലാണ് സംഭവം. ധീരേന്ദ്ര ഈശ്വര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ നന്‍ഗ്ളോയിലെ വീട്ടില്‍നിന്ന് കഴിഞ്ഞ ദിവസം ഇറങ്ങിയ ധീരേന്ദ്ര തിരിച്ചെത്തിയില്ല.

ആം ആദ്മി പാര്‍ടിയുടെ ജില്ലാ ഘടകത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ധീരേന്ദ്ര യോഗ പരിപാടികളും നടത്തിയിരുന്നു. കൊലപ്പെടുത്തി വീടിനുസമീപത്തെ ചെളിയില്‍ കൊണ്ടിട്ടതാണെന്നാണ് പ്രാഥമിക നിഗമനം. ക്രൂരമായ മര്‍ദനമേറ്റിട്ടുണ്ട്. മുഖത്ത് നിരവധി തവണ അടിയേറ്റിട്ടുണ്ട്. പൊലീസ് കേസെടുത്ത് പ്രാഥമികാന്വേഷണം തുടങ്ങി. നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടെത്തിയത്. ഇവരാണ് ബന്ധുക്കളെയും പൊലീസിനെയും വിവരം അറിയിച്ചത്. പൊലീസ് കുറച്ചുപേരെ ചോദ്യം ചെയ്തു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.

ഏത് ലാപ്ടോപ്പ് സ്ക്രീനും ഇനി ടച്ച് സ്ക്രീനാക്കാം





നിങ്ങളുടെ ലാപ്‌ടോപ്പ് സ്ക്രീന്‍ ടച്ച് സ്‌ക്രീന്‍ അല്ലാത്തതില്‍ ഇനി വിഷമിക്കേണ്ട. ലാപ് ടോപ്പിന്റെ  ഒരു ഉപകരണം പോലും അഴിച്ചു മാറ്റാതെ തന്നെ ടച്ചാക്കി മാറ്റാനുള്ള ഡിവൈസ് കണ്ടുപിടിച്ചു കഴിഞ്ഞു. എയര്‍ബാര്‍ എന്ന യു എസ് ബി ഡിവൈസാണ് സാങ്കേതിക രംഗത്ത് പുതിയ ചലനം സൃഷ്ടിക്കാനെത്തുന്നത്.  നിയോനോഡെ കമ്പനിയാണ് എയര്‍ബാര്‍ ഡിവൈസിന്റെ ഉപഞ്ജാതാക്കള്‍.  അടുത്ത മാസം നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക് പ്രദര്‍ശന പരിപാടിയില്‍ഉപഭോക്താക്കള്‍ക്ക് പരിചയപ്പെടുത്തും.

സ്‌കെയില്‍ ആകൃതിയിലുള്ള എയര്‍ബാര്‍ ലാപ്പ് സ്‌ക്രീനിന്റെ തഴെ ഭാഗത്താണ് ഘടിപ്പിക്കുന്നത്. ഒരിക്കല്‍ ഈ ഡിവൈസ് ബന്ധിപ്പിച്ചു കഴിഞ്ഞാല്‍ അദൃശ്യമായ പ്രകാശത്തിന്റെ സഹായത്താല്‍ ലാപ് ടോപ്പിന്റെ സ്ക്രീനില്‍ സ്പര്‍ശിച്ചുകൊണ്ട് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും. എയര്‍ബാര്‍ പ്രയോഗ ക്ഷമമാക്കാന്‍ പ്രത്യേക സോഫ്റ്റ് വെയറുകളുടെ സഹായമൊന്നും ആവശ്യമില്ല. വിന്‍ഡോസ് 7, 8, 10 തുടങ്ങിയവയുള്ള ഏതു സിസ്റ്റവുമായും ബന്ധിപ്പിച്ചു കഴിഞ്ഞാല്‍ എയര്‍ബാര്‍ പ്രവര്‍ത്തിക്കും.

50 ഡോളറാണ് ഇതിന് കമ്പനി നിശ്ചയിച്ചിരിക്കുന്ന വില. മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് 49 ഡോളറിന് ഈ ഉപകരണം സ്വന്തമാക്കാം. എല്ലാതരം ഡിസ്‌പ്ലെയിലും എയര്‍ബാര്‍ ബന്ധിപ്പിക്കാന്‍ തത്ക്കാലം സാധ്യമല്ല. നിലവില്‍ 15.6 ഇഞ്ച് ലാപ്പ് ടോപ്പുകളില്‍ മാത്രമെ എയര്‍ബാര്‍ ഘടിപ്പിക്കാന്‍ സാധിക്കു.

വീഡിയോ കാണുക..

Sunday, 27 December 2015

3 മണിക്കൂര്‍ ഹൃദയസ്പന്ദനം നിര്‍ത്തി 65കാരന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അപൂര്‍വ ശസ്ത്രക്രിയ



അമ്പലപ്പുഴ : അറുപത്തഞ്ചുകാരന് വണ്ടാനം മെഡിക്കല്‍  കോളേജ് ആശുപത്രിയില്‍ ആറുമണിക്കൂര്‍നീണ്ട ബൈപ്പാസ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. കാര്‍ത്തികപ്പള്ളി മഹാദേവികാട് കാട്ടില്‍ വീട്ടില്‍ വാസുദേവനിലാണ് (65) ആറുമണിക്കൂര്‍ നീണ്ട ഏറെ സങ്കീര്‍ണമായ ബെന്റാല്‍–ബൈപ്പാസ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്. കടുത്ത നെഞ്ചുവേദനയും ശ്വാസംമുട്ടലും അനുഭവപ്പെട്ട വാസുദേവന് ഹൃദയവാല്‍വ് തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഹൃദ്രോഗവിഭാഗത്തിലേക്ക് മാറ്റിയത്. വിദഗ്ധപരിശോധനയില്‍ പ്രധാന വാല്‍വായ അയോര്‍ട്ടിക് വാല്‍വിനും അനുബന്ധമായ രക്തക്കുഴലിനും ഹൃദയത്തിലേക്ക് രക്തം പമ്പുചെയ്യുന്ന രണ്ട് രക്തക്കുഴല്‍ (കൊറോണറി ആര്‍ട്ടറി) തകരാര്‍ കണ്ടെത്തി. അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചു.

സ്വകാര്യ ആശുപത്രിയില്‍ അഞ്ചുലക്ഷത്തിലധികം രൂപ ചെലവുവരുന്ന ശസ്ത്രക്രിയയാണിത്. എന്നാല്‍ ഈ തുക കണ്ടെത്താന്‍ വാസുദേവന്റെ നിര്‍ധനകുടുംബത്തിന് കഴിയുമായിരുന്നില്ല. ആശുപത്രി സൂപ്രണ്ട് ഡോ. സന്തോഷ് രാഘവന്റെ നേതൃത്വത്തില്‍ കൃത്രിമ വാല്‍വോടുകൂടിയ രക്തക്കുഴലുകളും അനുബന്ധ സാധനങ്ങളും കാരുണ്യപദ്ധതിവഴി ലഭ്യമാക്കി തിങ്കളാഴ്ച വാസുദേവനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. നെഞ്ചുതുറന്നുള്ള ശസ്ത്രക്രിയയില്‍ ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനം കൃത്രിമമായി ഹാര്‍ട്ട്ലങ് മെഷീനിലേക്ക് മാറ്റി. ഉപകരണത്തിന്റെ സഹായത്താല്‍ രോഗിയുടെ ശരീരതാപനില 28 ഡിഗ്രിയാക്കി ക്രമീകരിച്ചു. കാലില്‍ നിന്നെടുത്ത രക്തക്കുഴലുകള്‍ ഉപയോഗിച്ച് ഹൃദയധമനിയിലെ തടസത്തിനുള്ള ബൈപ്പാസ് ശസ്ത്രക്രിയ ചെയ്തു. ഈ സമയം ഹൃദയസ്പന്ദനം പൂര്‍ണമായി നിര്‍ത്തലാക്കി അയോര്‍ട്ടിക് വാല്‍വും മഹാധമനിയുടെ പ്രാരംഭഭാഗവും കൃത്രിമ വാല്‍വോടുകൂടിയ രക്തക്കുഴല്‍ ഉപയോഗിച്ച് മാറ്റിവെച്ചു. ഒപ്പം കൃത്രിമ രക്ത കൊറോണറി രക്തക്കുഴലില്‍ തുന്നിച്ചേര്‍ത്തു. രോഗിയുടെ ഹൃദയസ്പന്ദനം മൂന്നുമണിക്കൂറിലേറെ നിര്‍ത്തിവച്ചാണ് ആറുമണിക്കൂര്‍നീണ്ട ശസ്ത്രക്രിയ നടത്തിയത്.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യമന്ത്രിയായിരുന്ന പി കെ ശ്രീമതിയാണ് വണ്ടാനത്ത് മൂന്നുകോടി രൂപ ചെലവില്‍ കാത്ത്ലാബ് സ്ഥാപിച്ച് പ്രവര്‍ത്തനമാരംഭിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 500ഉം കോട്ടയത്ത് 1500ഉം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 800 ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറികള്‍ പ്രതിവര്‍ഷം ചെയ്യുമ്പോള്‍ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ഇത് 60 എണ്ണത്തില്‍ താഴെമാത്രമാണ്. അനസ്തേഷ്യ വിഭാഗത്തിലെ ഡോക്ടറുടെ അഭാവമാണ് ഇതിനുകാരണം. നിലവിലുണ്ടായിരുന്ന ഡോക്ടര്‍ സ്ഥലംമാറിപോയിട്ട് പകരം ആളെ നിയമിക്കാത്തതാണ് പ്രതിസന്ധിയായത്. വാസുദേവന് തിങ്കളാഴ്ചയോടെ ആശുപത്രി വിടാനാകുമെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോ. രവികുമാര്‍ പറഞ്ഞു. ഡോ. ആനന്ദക്കുട്ടന്‍, പി കെ ബിജു, അനസ്തേഷ്യാ വിഭാഗം ഡോക്ടര്‍മാരായ വീണ, ഹരികുമാര്‍, അന്‍സാര്‍, സ്റ്റാഫ് നേഴ്സുമാരായ സിന്ധു, സ്മിത, തുഷാര എന്നിവരും ഒപ്പമുണ്ടായിരുന്നു.

തുടര്‍ച്ചയായി 9 അവധിയുമായി 2016 സെപ്തംബര്‍


കൊച്ചി : തുടര്‍ച്ചയായി ഒമ്പതുദിവസത്തെ സര്‍ക്കാര്‍ അവധിയുമായി 2016ലെ സെപ്തംബര്‍. പുതുവര്‍ഷകലണ്ടറില്‍ സെപ്തംബര്‍ 10ന് ആരംഭിക്കുന്ന സര്‍ക്കാര്‍ അവധി തീരുന്നത് 19ന്. അഞ്ചു ദിവസത്തെ തുടര്‍ച്ചയായ അവധി ദിവസങ്ങളുമായി ഒക്ടോബര്‍ പുറകെയുണ്ട്. ബാങ്ക്അവധിയും സര്‍ക്കാര്‍അവധികളും നിയന്ത്രിത അവധികളുമായി ഒരാഴ്ചയിലേറെ നീളുന്ന ഒഴിവുദിവസങ്ങള്‍ ചെലവഴിക്കാനുള്ള പദ്ധതികള്‍ പലരും ഇപ്പോഴേ ആസൂത്രണം ചെയ്തുതുടങ്ങി.
സെപ്തംബര്‍ 10ന് രണ്ടാംശനിയാഴ്ചയാണ്. ബാങ്ക് അവധിയും. 10ന് തുടങ്ങുന്ന ബാങ്ക്അവധി 14 വരെ നീളും. വീണ്ടും 16ന് ബാങ്ക് അവധി. അതേമാസം, 21ന് ശ്രീനാരായണഗുരുസമാധി പ്രമാണിച്ചും 24ന് നാലാം ശനിയാഴ്ചയായതിനാലും ബാങ്കുകള്‍ക്ക് ഒഴിവുദിനങ്ങളായിരിക്കും. സര്‍ക്കാര്‍ അവധിയാകട്ടെ, ഒമ്പതു ദിവസംനീളും. 12ന് ഈദുല്‍ അസ്ഹ, 13ന് ഒന്നാം ഓണം, 14ന് തിരുവോണം, 15ന് മൂന്നാം ഓണം, 16ന് ശ്രീനാരായണഗുരുജയന്തി, 17ന് വിശ്വകര്‍മദിനത്തില്‍ നിയന്ത്രിതഅവധി, 18ന് ഞായര്‍ എന്നിങ്ങനെ പോകുന്നു ഒഴിവുദിനങ്ങള്‍.
ഒക്ടോബറിലാകട്ടെ, രണ്ടാം ശനിയാഴ്ചയായ എട്ടിനാരംഭിക്കുന്ന ഒഴിവുദിവസങ്ങള്‍ അവസാനിക്കുന്നത് 13നാണ്. ഒമ്പതിന് ദുര്‍ഗാഷ്ടമിയാരംഭിക്കും. 10ന് മഹാനവമിയും 11ന് വിജയദശമിയും 12ന് മുഹറവും. എട്ടുമുതല്‍ 12 വരെ ബാങ്കുകളും അവധിയാകും.

Thursday, 24 December 2015

സൗദിയില്‍ ആശുപത്രിക്കു തീപിടിച്ച് 25 പേര്‍ മരിച്ചു

Saudi


റിയാദ് : സൗദി അറേബ്യയിലെ ജിസാന്‍ ജനറല്‍ ആശുപത്രിക്കു തീപിടിച്ച് 25 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 107 പേര്‍ക്ക് പൊള്ളലേറ്റു. പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു സംഭവം. ആശുപത്രിയിലെ പ്രസവ വാര്‍ഡിലും തീവ്രപരിചരണ വിഭാഗത്തിലുമാണ് തീപടര്‍ന്നത്.

പ്രസവവാര്‍ഡിലെ തീ അണച്ചതായും രക്ഷാ പ്രവര്‍ത്തനം തുടരുന്നതായും സൌദി സിവില്‍ ഡിഫന്‍സ് ട്വീറ്ററില്‍ അറിയിച്ചു. ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

ചട്ടത്തില്‍ വെള്ളം ചേര്‍ത്തു, അരലക്ഷം ഏക്കര്‍ നിലം നികത്തലിന് സർക്കാർ അംഗീകാരം

Ramsar


തിരുവനന്തപുരം : അമ്പതിനായിരത്തോളം ഏക്കര്‍ തണ്ണീര്‍ത്തടം അനധികൃതമായി നികത്തിയത് നിയമവിധേയമാക്കാന്‍  നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തിന്റെ ചട്ടത്തില്‍ തിരിമറി നടത്തി. നികത്തലിന് അംഗീകാരം നല്‍കാനുള്ള മന്ത്രിസഭാ യോഗ തീരുമാനം നടപ്പാക്കാനായുള്ള ചട്ടം രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. തീരുമാനം നടപ്പാക്കുന്നതിന് നിയമ ഭേദഗതി ആലോചിച്ചെങ്കിലും വലിയ പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് വളഞ്ഞ വഴി സ്വീകരിച്ചത്. നിയമ ഭേദഗതി നിയമസഭയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവയ്ക്കുമെന്നതിനാലാണ് ചട്ടങ്ങളില്‍ നിയമത്തിന് വിരുദ്ധമായ വ്യവസ്ഥകള്‍ ചേര്‍ത്ത് ഭൂമാഫിയായെ സംരക്ഷിക്കാനുള്ള വളഞ്ഞ വഴി സ്വീകരിച്ചത്. സംസ്ഥാനത്ത്് വന്‍ പാരിസ്ഥിതികാഘാതം സൃഷ്ടിക്കുന്നതാണ് സര്‍ക്കാര്‍ നിലപാട്.

നിയമത്തിന്റെ ഭാഗമായി രൂപീകരിച്ച ചട്ടങ്ങളില്‍ അവ്യക്തമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയാണ് സര്‍ക്കാരിന്റെ കള്ളക്കളി. 'നില'ത്തിന്റെ നിര്‍വചനം നിയമത്തിനു വിരുദ്ധമായാണ് ചട്ടത്തില്‍ ഉള്‍പ്പെടുത്തിയത്. ഇത് വയല്‍നികത്തലിന് സഹായിക്കാനും നിയമം അട്ടിമറിക്കാനുമാണെന്നത് വ്യക്തം. നെല്‍വയല്‍ നീര്‍ത്തടസംരക്ഷണ നിയമംതന്നെ അപ്രസക്തമാകും. 2008ലെ നിയമത്തില്‍ നിലം എന്നാല്‍ നെല്‍ക്കൃഷി ചെയ്യുന്നതോ കൃഷിക്ക് യോഗ്യമായിട്ടും തരിശ്ശിട്ടിരിക്കുന്നതോ ആയ സ്ഥലമാണെന്നാണ് പറയുന്നത്. അനുബന്ധ സ്ഥലങ്ങളും നിലത്തിന്റെ നിര്‍വചനത്തില്‍പ്പെടും. സര്‍ക്കാര്‍ പുറപ്പെടുവിച്ച ചട്ടങ്ങളുടെ നിര്‍വചനത്തില്‍ നിലമെന്നാല്‍ വില്ലേജ് രേഖകളില്‍ നിലമെന്ന് രേഖപ്പെടുത്തിയിട്ടുള്ളതും ഡാറ്റാ ബാങ്കിലോ കരട് ഡാറ്റാ ബാങ്കിലോ നിലമല്ലാത്തതുമായ സ്ഥലമെന്നാണ്. നിയമത്തിലും ചട്ടത്തിലും വയലിന്റെ നിര്‍വചനത്തെ മാറ്റിമറിച്ചതിലൂടെ 50,000 ഏക്കര്‍ വയല്‍നികത്തലിന് നിയമസാധുത ലഭിക്കും.

2005 ജനുവരി ഒന്നിനുമുമ്പ് നികത്തിയതായി രേഖ സംഘടിപ്പിച്ച് വ്യാപകമായി നികത്തിയ നിലം ഭൂമാഫിയകള്‍ക്ക് ഇനി ഏതുരീതിയിലും ഉപയോഗിക്കാം. 2008ലെ നെല്‍വയല്‍ സംരക്ഷണനിയമത്തിന്റെ അന്തഃസത്ത തകര്‍ക്കുന്നതാണ് തീരുമാനം. അന്താരാഷ്ട്രതലത്തില്‍ തണ്ണീര്‍ത്തട സംരക്ഷണത്തിന് ഒപ്പുവച്ച റാംസര്‍ ഉടമ്പടിപ്രകാരമുള്ള പ്രദേശമായി സംരക്ഷിക്കേണ്ട നീര്‍ത്തടങ്ങള്‍പോലും നികത്തിയത് ഇതോടെ നിയമാനുസൃതമാകും. ഉദ്യോഗസ്ഥരെ സ്വാധീനിച്ച് രേഖകള്‍ സംരക്ഷിക്കാമെന്ന് ഉറപ്പുള്ളതിനാല്‍ നിലംനികത്തല്‍ ഇനിയും വ്യാപകമാകും.

വീട് വയ്ക്കാനായി അഞ്ചു സെന്റുവരെ നികത്താന്‍ സര്‍ക്കാരിന് അനുമതി നല്‍കാന്‍ വ്യവസ്ഥയുണ്ട്. സ്വന്തമായി വീടില്ലാത്തവര്‍ക്കും ഭവനനിര്‍മാണത്തിന് സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്കും മാത്രമേ ഇളവ് ലഭിക്കൂ. ഇതിന്റെ മറവില്‍ റിയല്‍എസ്റ്റേറ്റ് ലോബി നികത്തിയ ഭൂമിക്കെല്ലാം നിയമസാധുത ഉറപ്പാക്കുകയാണ്. തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും നികത്താന്‍ ഭൂമാഫിയക്ക് ഒത്താശചെയ്യാനുള്ള തീരുമാനം നേരത്തേ മന്ത്രിസഭ എടുത്തിരുന്നു. ഈ തീരുമാനത്തിനെതിരെ വലിയ പ്രതിഷേധം നിയമസഭയിലടക്കം ഉയര്‍ന്നു. 1967ലെ ഭൂവിനിയോഗ ഉത്തരവും 2008ല്‍ നിയമസഭ ഏകകണ്ഠമായി പാസാക്കിയ നെല്‍വയല്‍–തണ്ണീര്‍ത്തട സംരക്ഷണ നിയമവും അട്ടിമറിച്ചാണ് 2005ന് മുമ്പ് രൂപാന്തരം സംഭവിച്ച നെല്‍വയല്‍–തണ്ണീര്‍ത്തടങ്ങള്‍ കരഭൂമിയായി അംഗീകരിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നത്.