Sunday, 27 December 2015
3 മണിക്കൂര്‍ ഹൃദയസ്പന്ദനം നിര്‍ത്തി 65കാരന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അപൂര്‍വ ശസ്ത്രക്രിയ
അമ്പലപ്പുഴ : അറുപത്തഞ്ചുകാരന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആറുമണിക്കൂര്‍നീണ്ട ബൈപ്പാസ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. കാര്‍ത്തികപ്പള്ളി മഹാദേവികാട് കാട്ടില്‍ വീട്ടില്‍ വാസുദേവനിലാണ് (65) ആറുമണിക്കൂര്‍ നീണ്ട ഏറെ സങ്കീര്‍ണമായ ബെന്റാല്‍–ബൈപ്പാസ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്. കടുത്ത നെഞ്ചുവേദനയും ശ്വാസംമുട്ടലും അനുഭവപ്പെട്ട വാസുദേവന് ഹൃദയവാല്‍വ് തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഹൃദ്രോഗവിഭാഗത്തിലേക്ക് മാറ്റിയത്. വിദഗ്ധപരിശോധനയില്‍ പ്രധാന വാല്‍വായ അയോര്‍ട്ടിക് വാല്‍വിനും അനുബന്ധമായ രക്തക്കുഴലിനും ഹൃദയത്തിലേക്ക് രക്തം പമ്പുചെയ്യുന്ന രണ്ട് രക്തക്കുഴല്‍ (കൊറോണറി ആര്‍ട്ടറി) തകരാര്‍ കണ്ടെത്തി. അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചു.
സ്വകാര്യ ആശുപത്രിയില്‍ അഞ്ചുലക്ഷത്തിലധികം രൂപ ചെലവുവരുന്ന ശസ്ത്രക്രിയയാണിത്. എന്നാല്‍ ഈ തുക കണ്ടെത്താന്‍ വാസുദേവന്റെ നിര്‍ധനകുടുംബത്തിന് കഴിയുമായിരുന്നില്ല. ആശുപത്രി സൂപ്രണ്ട് ഡോ. സന്തോഷ് രാഘവന്റെ നേതൃത്വത്തില്‍ കൃത്രിമ വാല്‍വോടുകൂടിയ രക്തക്കുഴലുകളും അനുബന്ധ സാധനങ്ങളും കാരുണ്യപദ്ധതിവഴി ലഭ്യമാക്കി തിങ്കളാഴ്ച വാസുദേവനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. നെഞ്ചുതുറന്നുള്ള ശസ്ത്രക്രിയയില്‍ ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനം കൃത്രിമമായി ഹാര്‍ട്ട്ലങ് മെഷീനിലേക്ക് മാറ്റി. ഉപകരണത്തിന്റെ സഹായത്താല്‍ രോഗിയുടെ ശരീരതാപനില 28 ഡിഗ്രിയാക്കി ക്രമീകരിച്ചു. കാലില്‍ നിന്നെടുത്ത രക്തക്കുഴലുകള്‍ ഉപയോഗിച്ച് ഹൃദയധമനിയിലെ തടസത്തിനുള്ള ബൈപ്പാസ് ശസ്ത്രക്രിയ ചെയ്തു. ഈ സമയം ഹൃദയസ്പന്ദനം പൂര്‍ണമായി നിര്‍ത്തലാക്കി അയോര്‍ട്ടിക് വാല്‍വും മഹാധമനിയുടെ പ്രാരംഭഭാഗവും കൃത്രിമ വാല്‍വോടുകൂടിയ രക്തക്കുഴല്‍ ഉപയോഗിച്ച് മാറ്റിവെച്ചു. ഒപ്പം കൃത്രിമ രക്ത കൊറോണറി രക്തക്കുഴലില്‍ തുന്നിച്ചേര്‍ത്തു. രോഗിയുടെ ഹൃദയസ്പന്ദനം മൂന്നുമണിക്കൂറിലേറെ നിര്‍ത്തിവച്ചാണ് ആറുമണിക്കൂര്‍നീണ്ട ശസ്ത്രക്രിയ നടത്തിയത്.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യമന്ത്രിയായിരുന്ന പി കെ ശ്രീമതിയാണ് വണ്ടാനത്ത് മൂന്നുകോടി രൂപ ചെലവില്‍ കാത്ത്ലാബ് സ്ഥാപിച്ച് പ്രവര്‍ത്തനമാരംഭിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 500ഉം കോട്ടയത്ത് 1500ഉം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 800 ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറികള്‍ പ്രതിവര്‍ഷം ചെയ്യുമ്പോള്‍ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ഇത് 60 എണ്ണത്തില്‍ താഴെമാത്രമാണ്. അനസ്തേഷ്യ വിഭാഗത്തിലെ ഡോക്ടറുടെ അഭാവമാണ് ഇതിനുകാരണം. നിലവിലുണ്ടായിരുന്ന ഡോക്ടര്‍ സ്ഥലംമാറിപോയിട്ട് പകരം ആളെ നിയമിക്കാത്തതാണ് പ്രതിസന്ധിയായത്. വാസുദേവന് തിങ്കളാഴ്ചയോടെ ആശുപത്രി വിടാനാകുമെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോ. രവികുമാര്‍ പറഞ്ഞു. ഡോ. ആനന്ദക്കുട്ടന്‍, പി കെ ബിജു, അനസ്തേഷ്യാ വിഭാഗം ഡോക്ടര്‍മാരായ വീണ, ഹരികുമാര്‍, അന്‍സാര്‍, സ്റ്റാഫ് നേഴ്സുമാരായ സിന്ധു, സ്മിത, തുഷാര എന്നിവരും ഒപ്പമുണ്ടായിരുന്നു.
Subscribe to:
Post Comments (Atom)

No comments:
Post a Comment