Wednesday, 23 December 2015

കുട്ടികൾക്കുള്ള സ്കോളര്‍ഷിപ്: കുമ്മനം ബോധപൂർവ്വം തെറ്റിദ്ധരിപ്പിക്കുന്നു

Kummanam against Scholarship


കൊച്ചി : മുസ്ലിം കുട്ടികള്‍ക്ക് സ്കോളര്‍ഷിപ് നല്‍കുമ്പോള്‍ ഹിന്ദു കുട്ടികളെ അവഗണിക്കുന്നുവെന്ന പുതിയ ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ പ്രസ്താവന തെറ്റിദ്ധാരണ പരത്തുന്നത്. ഹിന്ദുക്കളിലെ മുന്നോക്കവിഭാഗക്കാരായ കുട്ടികള്‍ക്കുപോലും പഠനത്തിന് സര്‍ക്കാര്‍ സ്കോളര്‍ഷിപ്പുണ്ട്. മുന്നോക്കസമുദായ ക്ഷേമകോര്‍പറേഷന്‍ സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചതിനു പിന്നാലെയാണ് കുമ്മനത്തിന്റെ പൊയ് വെടി.

2014 മാര്‍ച്ച്വരെ 14 കോടി രൂപ മുന്നോക്കസമുദായ ക്ഷേമകോര്‍പറേഷന്‍ സ്കോളര്‍ഷിപ് നല്‍കിയെന്ന് മുന്‍ ചെയര്‍മാന്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. 2015–16ലെ കോര്‍പറേഷന്റെ വിദ്യാസമുന്നതി അവാര്‍ഡിന്റെ വിജ്ഞാപനം എന്‍എസ്എസ് മുഖപത്രമായ സര്‍വീസ് ദ്വൈവാരികയുടെ ഡിസംബര്‍ ഒന്ന് പതിപ്പില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിദ്യാസമുന്നതി സ്കോളര്‍ഷിപ്് ഹൈസ്കൂള്‍വിഭാഗത്തില്‍ 2,000 രൂപവീതം 20,000 പേര്‍ക്കും ഹയര്‍ സെക്കന്‍ഡറിയില്‍ 3,000 രൂപവീതം 14,000 പേര്‍ക്കുമാണ് നല്‍കുന്നത്. ബിരുദപഠനത്തിന് 5,000 രൂപവീതം 3,500 പേര്‍ക്കും പ്രൊഫഷണല്‍ ബിരുദത്തിന് 7,000 രൂപവീതം 2,500 പേര്‍ക്കുമാണുള്ളത്. ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്ക് 6,000 രൂപവീതം 1,667 പേര്‍ക്കാണുള്ളത്. പ്രൊഫഷണല്‍ വിഭാഗത്തില്‍ 8,000 രൂപയുടെ 1,250 സ്കോളര്‍ഷിപ്പാണുള്ളത്.

ഐഐടി, ഐഐഎം പോലുള്ള ദേശീയ നിലവാരമുള്ള സ്ഥാപനങ്ങളില്‍ ട്യൂഷന്‍ ഫീസ്, പരീക്ഷാ ഫീസ്, ഹോസ്റ്റല്‍ ഫീസ് തുടങ്ങിയവ തിരികെലഭിക്കുന്നതിന് പരമാവധി 50,000 രൂപ വരെയുള്ള 120 സ്കോളര്‍ഷിപ്പുമുണ്ട്.  കമീഷന്റെ വെബ്സൈറ്റില്‍ ഇതിന്റെ വിശദാംശങ്ങള്‍ കൊടുത്തിട്ടുണ്ട്.

ഇത്രയും പദ്ധതികള്‍ നടപ്പായാല്‍ ഗുണഭോക്താക്കളില്‍ മഹാഭൂരിപക്ഷവും ഹിന്ദു വിദ്യാര്‍ഥികളാകും. പട്ടികജാതി, വര്‍ഗ, പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങളുടെ ഗുണഭോക്താക്കളും ഹിന്ദുസമുദായത്തില്‍ ജനിച്ചവരാകും. ഇത് മറച്ചുവച്ചാണ് ഭൂരിപക്ഷ സമുദായത്തെ തെറ്റിദ്ധരിപ്പിച്ച് വര്‍ഗീയ മുതലെടുപ്പിന് കുമ്മനം സ്കോളര്‍ഷിപ്പിനെ ഉപയോഗിക്കുന്നത്.

1 comment:

  1. നല്ലൊരു വർഗീയ വാദി തന്നെയാണ് കുമ്മനവും

    ReplyDelete