Tuesday, 29 December 2015

സാമൂഹിക അടിച്ചമര്‍ത്തലിനെതിരെ പ്രക്ഷോഭം ശക്തമാക്കും: യെച്ചൂരി



കൊല്‍ക്കത്ത : തൊഴിലിനും വേതനത്തിനും വേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ക്കൊപ്പം സാമൂഹികമായ അടിച്ചമര്‍ത്തല്‍ നേരിടുന്നവരുടെ അവകാശസമരങ്ങളും സിപിഐ എം ശക്തമാക്കും. ദളിതരും ആദിവാസികളും ന്യൂനപക്ഷങ്ങളും ഉള്‍പ്പെടെ എല്ലാവിഭാഗത്തെയും സംഘടിപ്പിച്ച് പാര്‍ടിയുടെ സംഘടനാശേഷി വര്‍ധിപ്പിക്കാനുള്ള നവീനമാര്‍ഗങ്ങള്‍ക്ക് രൂപംനല്‍കുമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പ്ളീനത്തില്‍ അവതരിപ്പിച്ച സംഘടനാ കരട് പ്രമേയം സംബന്ധിച്ച് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു യെച്ചൂരി.

തൊഴിലാളികള്‍ കൂടാതെ വിദ്യാര്‍ഥികള്‍, യുവാക്കള്‍, അധ്യാപകര്‍, അഭിഭാഷകര്‍, ബാങ്ക് ജീവനക്കാര്‍ തുടങ്ങി വിവിധ പ്രൊഫഷണല്‍ തൊഴിലുകള്‍ എടുക്കുന്നവരുമായും അസോസിയേഷനുകളുമായും ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വേദിയൊരുക്കും. സിപിഐ എമ്മിന്റെ ജനകീയാടിത്തറ വിപുലമാക്കും. എല്ലാവിഭാഗം ജനങ്ങളുമായുമുള്ള ബന്ധം സുദൃഢമാക്കും. പുതിയ കാലത്തെ വെല്ലുവിളികള്‍ ഏറ്റെടുത്ത് പ്രക്ഷോഭങ്ങള്‍ നടത്താനുതകുംവിധം സംഘടനാശേഷി വര്‍ധിപ്പിക്കുകയാണ് പ്ളീനത്തിന്റെ ലക്ഷ്യം. ഇടതുപക്ഷ ജനാധിപത്യ മുന്നണി രൂപീകരണം ലക്ഷ്യം വയ്ക്കുന്ന 21–ാം പാര്‍ടി കോണ്‍ഗ്രസിലെ രാഷ്ട്രീയ അടവുനയത്തിന്റെ ചുവടുപിടിച്ചായിരിക്കുമിത്.

നവലിബറല്‍ നയങ്ങള്‍ക്കും വര്‍ഗീയവല്‍ക്കരണത്തിനുമെതിരെ ബദല്‍ സൃഷ്ടിക്കലാണ് ലക്ഷ്യം. പാര്‍ടി സംഘടന ശക്തമാക്കാതെ ഇതിനായുള്ള പ്രക്ഷോഭം സാധ്യമാകില്ല. വര്‍ഗസമരം രണ്ടു തലങ്ങളിലാണ് ആവശ്യം. സാമ്പത്തിക ചൂഷണത്തിനെതിരായും സാമൂഹ്യചൂഷണത്തിനെതിരായും. എഴു ശതമാനം തൊഴിലാളികള്‍ മാത്രമാണ് സംഘടിത മേഖലയിലുള്ളത്. 93 ശതമാനവും അസംഘടിതമേഖലയില്‍ കരാര്‍, താല്‍ക്കാലിക തൊഴിലുകള്‍ ചെയ്യുന്നവരാണ്. നവലിബറല്‍ നയം സൃഷ്ടിച്ച ഘടനാപരമായ മാറ്റങ്ങളെ ചെറുക്കാന്‍ പുതിയവഴികള്‍ തേടും.

ഇന്ത്യാചരിത്രത്തിനു പകരം മിത്തോളജിയും ഇന്ത്യന്‍ ഫിലോസഫിക്കു പകരം ദൈവശാസ്ത്രവുമാണ് ആര്‍എസ്എസ് മുന്നോട്ടുവയ്ക്കുന്നത്. വലിയവിഭാഗം പ്രൊഫഷണല്‍ കോളേജിലെ വിദ്യാര്‍ഥികള്‍ക്കിടയിലും രാഷ്ട്രീയസംവാദം വിലക്കി. അംബേദ്കര്‍, പെരിയാര്‍ തുടങ്ങിയ സ്റ്റഡിഗ്രൂപ്പുകള്‍ക്ക് പോലും മദ്രാസ് ഐഐടിയില്‍ വിലക്കാണ്. ജ്യോതിബാ ഫൂലെ, അംബേദ്കര്‍ എന്നിവരെപ്പോലുള്ള ഉന്നതശീര്‍ഷര്‍ക്ക് കോടിക്കണക്കിനു ദളിതരെ പ്രചോദിപ്പിക്കാനായെങ്കിലും ഇപ്പോഴും കഷ്ടപ്പെടുന്നത് എന്തുകൊണ്ടാണെന്ന് യെച്ചൂരി ചോദിച്ചു. മാനസിക പരിവര്‍ത്തനത്തില്‍ മാത്രമായിരുന്നു ഇവരുടെ ഊന്നല്‍. സാമ്പത്തിക സാഹചര്യങ്ങള്‍ മാറ്റിയാലേ തുല്യത ഉറപ്പാക്കാനാകൂ.

എവിടെ തൊഴില്‍ശാലകളുണ്ടോ അവിടെയൊക്കെ ചെങ്കൊടി നാട്ടുന്നതില്‍ ഏറെക്കുറെ വിജയിച്ചിട്ടുണ്ട്. എന്നാല്‍, പൊതുകിണറുകളില്‍നിന്ന് വെള്ളമെടുക്കുന്നതില്‍പ്പോലും ദളിതര്‍ക്ക് വിലക്കുകല്‍പ്പിക്കുന്ന ഗ്രാമങ്ങളിലെല്ലാം ചെങ്കൊടി നാട്ടുക എന്ന ലക്ഷ്യം നിറവേറ്റിയിട്ടില്ല. മെച്ചപ്പെട്ട വേതനത്തിനുള്ള പോംവഴിയായി വ്യവസായത്തൊഴിലാളികള്‍ കാണുന്നത് ചെങ്കൊടിയെയാണ്. സംവരണം നടപ്പാക്കി 60 വര്‍ഷം പിന്നിട്ടിട്ടും ഉന്നത സര്‍ക്കര്‍ തസ്തികകളില്‍ ദളിതരുടെ പ്രാതിനിധ്യം നാലുശതമാനം മാത്രമാണ്. ഗ്രൂപ്പ് ഡി തസ്തികകളില്‍ മാത്രമാണ് സംവരണ മാനദണ്ഡപ്രകാരമുള്ള പ്രാതിനിധ്യം ദളിതര്‍ക്ക് ലഭിക്കുന്നത്. സാമ്പത്തിക ശാക്തീകരണത്തിലൂടെ മാത്രമേ അസമത്വം ഇല്ലാതാക്കാനാകൂ. പ്രീണന നയങ്ങളിലൂടെ വിവേചനം ഇല്ലാതാക്കാനാകില്ല– യെച്ചൂരി പറഞ്ഞു.

No comments:

Post a Comment