Saturday, 19 December 2015

കത്ത് രമേശ്‌ ചെന്നിത്തലയുടേതുതന്നെയെന്ന് കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡ് സ്ഥിരീകരിച്ചു.

Letter of Chennithala


തിരുവനന്തപുരം: നേതൃമാറ്റമുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് കത്തയച്ചത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലതന്നെയെന്ന് ഹൈക്കമാന്‍ഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ ചെന്നിത്തലയുടെ കത്ത് ലഭിച്ചെന്നും തദ്ദേശ തെരഞ്ഞെടുപ്പുഫലം വന്ന ദിവസം വൈകിട്ട് ചെന്നിത്തലയുടെ ഇ–മെയില്‍ വിലാസത്തില്‍നിന്നാണ് കത്ത് ലഭിച്ചതെന്നും ഹൈക്കമാന്‍ഡ് കേന്ദ്രങ്ങള്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അഭിസംബോധനചെയ്തുള്ള കത്തിന്റെ പകര്‍പ്പ് സോണിയയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലിനും അയച്ചുകൊടുത്തിരുന്നു. ഇതോടെ കത്തിനെച്ചൊല്ലി ഉടലെടുത്ത വിവാദം കോണ്‍ഗ്രസില്‍ ആളിക്കത്തി. കത്തുസംബന്ധിച്ച് അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ ആവശ്യം ഉന്നയിച്ചതിനുപിന്നാലെയായിരുന്നു ഹൈക്കമാന്‍ഡിന്റെ സ്ഥിരീകരണം. കത്ത് ലഭിച്ചതായി ഹൈക്കമാന്‍ഡ് സ്ഥിരീകരിച്ചതോടെ ചെന്നിത്തല പ്രതിസന്ധിയിലായി. അതിനിടെ കോണ്‍ഗ്രസ് നേതൃത്വവുമായി കൂടിക്കാഴ്ചയ്ക്ക്് ചെന്നിത്തല ഡല്‍ഹിയിലെത്തി. ശനിയാഴ്ച സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ചയ്ക്കാണ് ശ്രമിക്കുന്നത്. എന്നാല്‍, നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോടതിയില്‍ ഹാജരാകേണ്ടതിനാല്‍ സോണിയയുമായുള്ള കൂടിക്കാഴ്ച ഉറപ്പില്ല.

ചെന്നിത്തലയുടെ കത്ത് കെപിസിസി നിര്‍വാഹകസമിതി യോഗത്തെയും പിടിച്ചുലച്ചു. സംസ്ഥാനഭരണത്തിലും കോണ്‍ഗ്രസിലും പ്രശ്നങ്ങളുണ്ടെന്നും ഇത് പരിഹരിക്കാതെ മുന്നോട്ടുപോകാനാകില്ലെന്നും ചെന്നിത്തല യോഗത്തില്‍ തുറന്നടിച്ചു. തൊലിപ്പുറമെയുള്ള ചികിത്സയല്ല, ശസ്ത്രക്രിയതന്നെ വേണമെന്ന വിവാദപ്രസ്താവന ചെന്നിത്തല ആവര്‍ത്തിച്ചു. എന്നാല്‍, മുഖ്യമന്ത്രിക്കും കെപിസിസി നേതൃത്വത്തിനുമെതിരായ കത്ത് മാധ്യമങ്ങളില്‍ വന്നതില്‍ തനിക്ക് ഉത്തരവാദിത്തമില്ലെന്നും ഈ കത്ത് പിതൃത്വമില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. കത്ത് വ്യാജമായതിനാല്‍ ഉറവിടത്തെപ്പറ്റി പൊലീസ് അന്വേഷണം വ്യാഴാഴ്ചതന്നെ തുടങ്ങി. ഹൈക്കമാന്‍ഡിനെ ഒരുകാര്യം അറിയിക്കണമെങ്കില്‍ എങ്ങനെ അറിയിക്കണമെന്ന് തനിക്ക് നന്നായി അറിയാം. ഒമ്പതുവര്‍ഷം കെപിസിസി പ്രസിഡന്റായും 16 വര്‍ഷം എഐസിസിയിലും പ്രവര്‍ത്തിച്ച് പരിചയമുള്ള തന്നെ, കോണ്‍ഗ്രസ് പ്രസിഡന്റുമായി ആശയവിനിമയം നടത്തേണ്ടത് എങ്ങനെയെന്ന് ആരും പഠിപ്പിക്കേണ്ട. താന്‍ കെപിസിസി പ്രസിഡന്റായിരിക്കുമ്പോള്‍ പല തിക്താനുഭവങ്ങളും ഉണ്ടായിട്ടുണ്ടെന്ന് സുധീരനെയും ഉമ്മന്‍ചാണ്ടിയെയും ഉദ്ദേശിച്ച് ചെന്നിത്തല പറഞ്ഞു. നേതൃമാറ്റത്തില്‍ കുറഞ്ഞ ഒന്നും പരിഹാരമാകില്ലെന്ന ആശയമാണ് ചെന്നിത്തല അവതരിപ്പിച്ചത്.

വി എം സുധീരന്‍ നയിക്കുന്ന ജാഥയുടെ ഒരുക്കങ്ങളെപ്പറ്റി ആലോചിക്കാന്‍ ചേര്‍ന്ന കെപിസിസി യോഗം ചെന്നിത്തലയുടെ കത്ത് സൃഷ്ടിച്ച പിരിമുറുക്കത്തിലായി. കത്ത് സ്ഥിരീകരിച്ച് ലാലി വിന്‍സന്റ്, പന്തളം സുധാകരന്‍, ആര്‍ ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ ദൃശ്യമാധ്യമങ്ങളില്‍ സംസാരിച്ചതിനെ സുധീരന്‍ വിമര്‍ശിച്ചു.
നിര്‍വാഹകസമിതി യോഗത്തില്‍ ഉമ്മന്‍ചാണ്ടി പങ്കെടുത്തെങ്കിലും കാര്യമായി സംസാരിച്ചില്ല. കത്ത് ചെന്നിത്തലതന്നെ നിഷേധിച്ചതിനാല്‍ ഒന്നും പറയാനില്ലെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. കെപിസിസി യോഗത്തിനുശേഷം വൈകിട്ട് ചെന്നിത്തല ഡല്‍ഹിക്ക് പോയി. പ്രവര്‍ത്തകസമിതി അംഗം എ കെ ആന്റണി ചികിത്സയ്ക്കായി ശനിയാഴ്ച രാത്രി അമേരിക്കയിലേക്ക് പോകുമ്പോള്‍ കൂടെ പോകാനാണ് ചെന്നിത്തല ഡല്‍ഹിയില്‍ എത്തിയത്. ഇതുകാരണം 22ന് കേരളനേതാക്കളുമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റിവച്ചേക്കും.

No comments:

Post a Comment