Thursday, 31 December 2015

മലയാളി വ്യോമസേന ഉദ്യോഗസ്ഥനെ കുടുക്കിയത് വ്യാജ ഫേസ്ബുക്ക് സുന്ദരി



ന്യൂഡല്‍ഹി : പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐയുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ അറസ്റ്റിലായ മലയാളി വ്യോമസേന ഉദ്യോഗസ്ഥനെ കുടുക്കിയത് ഫേസ് ബുക്ക് വ്യാജ സുന്ദരി. മൂന്നുവര്‍ഷം മുന്‍പ് കിട്ടിയ ഫേസ്ബുക്ക് റിക്വസ്റ്റാണ് ചാരവൃത്തിയിലേക്ക് രഞ്ജിത്തിനെ കൊണ്ടെത്തിച്ചത്.  സുന്ദരിയായ സുഹൃത്തിനെ കിട്ടിയത് രഞ്ജിത്ത് ആഘോഷമാക്കി. സൌഹൃദം വളര്‍ന്നതോടെ രാപ്പകല്‍ ചാറ്റിങ്ങും ലൈംഗിക സംസാരങ്ങളും പതിവാക്കി.

മാക്നോട്ട് ഡാമിനി എന്ന പേരിലാണ് വ്യാജ സുന്ദരി രഞ്ജിതിനെ സമീപിച്ചത്. ഡാമിനിയുടെ പ്രൊഫൈലില്‍ സ്ഥലം ബീസ്റ്റണ്‍, ലീഡ്സ് എന്നും ജോലി ഇന്‍വസ്റ്റിഗേറ്റീവ് മാഗസിന്റെ എക്സിക്യൂട്ടീവ് ആണെന്നുമാണ് നല്‍കിയിരുന്നത്. മാക്നോട്ട് ഡാമിനിക്കായി രഞ്ജിത് ഭൂരിഭാഗം സമയവും ഓണ്‍ലൈനിലായിരുന്നു. ഇതിനിടെ ഡാമിനി രഞ്ജിത്തിന്റെ ജോലി സംബന്ധമായ കാര്യങ്ങളും ചോദിച്ചറിഞ്ഞിരുന്നു. പിന്നീട്  ടെക്സ്റ്റ് ചാറ്റ് ഒഡിയോ ചാറ്റിലേക്ക് മാറി. ഫോട്ടോകള്‍ വാട്സാപ്പ് വഴി അയച്ചുകൊടുത്തു. സന്ദേശങ്ങള്‍ കൈമാറുന്നതിനിടെ രഹസ്യ ചിത്രങ്ങളും വിഡിയോകളും ഇവര്‍ കൈമാറിയിരുന്നു.

ഇതിനുശേഷം ഗ്വാളിയാറിലെ വ്യോമസേനയുടെ തന്ത്രപ്രധാന സംവിധാനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഡാമിനി ആവശ്യപ്പെട്ടു. ഈ ആവശ്യം രഞ്ജിത്ത് നിരസിച്ചതോടെ യാമിനിയുടെ രീതിമാറി. മുന്‍പ് ചാറ്റില്‍ കൈമാറിയ രഹസ്യങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിച്ച് അവര്‍ രഞ്ജിത്തിനെ ഭീഷണിപ്പെടുത്തി. ഇതോടെയാണ് താന്‍ വലിയ അപകടത്തില്‍ വീണുപോയെന്ന് രഞ്ജിത്ത് മനസിലാക്കുന്നത്. ഐഎസ്ഐയുടെ കെണിയില്‍ പെട്ട രഞ്ജിത്തിനെ ജോലിയില്‍ നിന്നു പിരിച്ചുവിടുകയും ചെയ്തു.

പ്രതിരോധസേനയുടെ ഭാഗമായ ഉദ്യോഗസ്ഥരെ വശീകരിക്കാന്‍ ഐഎസ്ഐ വനിതകളുടെ വ്യാജ ഫെയ്സ്ബുക്ക് ഐഡികള്‍ ഉപയോഗിക്കുന്നുണ്ടെന്ന് പൊലീസ് പറയുന്നത്. തുടക്കം ഫെയ്സ്ബുക്ക് സന്ദേശമാണ്. വിശ്വാസ്യത നേടിയാല്‍ ഫോണ്‍ വിളിക്കും. ഇവര്‍ സിം കാര്‍ഡുള്ള ഫോണിനുപകരം ഇന്റര്‍നെറ്റ് അനുബന്ധ സേവനങ്ങളാണ് ഉപയോഗിക്കുന്നത്.

ഇന്തോ–പാക് അതിര്‍ത്തിയിലുള്ള ബട്ടിന്‍ഡ എയര്‍ ഫോഴ്സ് സ്റ്റേഷനില്‍ ലീഡിംഗ് എയര്‍ ക്രാഫ്റ്റ് മാനായാണ് അറസ്റ്റിലായ രഞ്ജിത്ത് ജോലി ചെയ്തിരുന്നത്.

No comments:

Post a Comment