Monday, 21 December 2015

കേരളത്തിലെ ബി ജെ പിയ്ക്ക് ഇനി ആര്‍ എസ് എസിന്‍റെ ശബ്ദമായിരിക്കും


കേരളത്തിലെ ബി ജെ പിയ്ക്ക് ഇനി ആര്‍ എസ് എസിന്‍റെ ശബ്ദമായിരിക്കും. അതുകൊണ്ടാണ് അവര്‍ ആര്‍ എസ് എസ് പ്രചാരകനായ വ്യക്തിയെ ബി ജെ പി അധ്യക്ഷന്‍ ആക്കിയിരിക്കുന്നത്. കണ്ണൂരില്‍ സംഘടിപ്പിച്ച ആര്‍ എസ് എസ് ബൈഠകിലെ തീരുമാനങ്ങള്‍ സംസ്ഥാനത്ത്‌ നടപ്പിലാക്കാന്‍ വേണ്ടിയാണ് ഇത്. തീവ്ര ഹിന്ദ്വുത്വ നിലപാടിലേക്കാണ് സംസ്ഥാനത്തെ ബി ജെ പി പോകുന്നത്. ക്ഷേത്രങ്ങള്‍ ആര്‍ എസ് എസ് വല്‍ക്കരിക്കുക, ക്ഷേത്ര പരിസരങ്ങള്‍ വര്‍ഗീയവല്‍ക്കരിക്കുക എന്നാ ലക്ഷ്യമാണ് ആര്‍ എസ് എസ് ബൈഠക് മുന്നോട്ട് വെക്കുന്നതില്‍ ഒന്ന്. ഇതിനുവേണ്ടിയുള്ള പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു എന്ന് മനസിലാക്കാന്‍ സാധിക്കുന്ന പ്രസ്താവനയാണ് ബി ജെ പി സംസ്ഥാന അധ്യക്ഷ സ്ഥാനം ഏറ്റെടുത്തുകൊണ്ട് കുമ്മനം രാജശേഖരന്‍ നടത്തിയത്‌. മത നിരപേക്ഷത നിലനില്‍ക്കുന്ന കേരളത്തില്‍ പതിനായിരക്കണക്കിന് ക്ഷേത്രങ്ങള്‍ ഉണ്ട്. ഇവയുടെ പരിസരങ്ങളില്‍ ജാതിയും മതവും നോക്കിയല്ല ജനങ്ങള്‍ അധിവസിക്കുന്നത്. എന്നാല്‍, ക്ഷേത്ര പരിസരങ്ങളില്‍ അന്യമത വിഭാഗങ്ങളില്‍ പെട്ടവര്‍ കച്ചവടം ചെയ്യാന്‍ പാടില്ലെന്നും താമസിക്കാന്‍ പാടില്ലെന്നും ബി ജെ പി നിലപാട് സ്വീകരിക്കുന്നത്, കേരളത്തെ കലാപ ഭൂമിയാക്കി മാറ്റാന്‍ വേണ്ടിയാണ്. ശബരിമല ദര്‍ശനം പൂര്‍ണമാവണമെങ്കില്‍ വാവരെ കൂടി വണങ്ങണം എന്ന് വിശ്വസിക്കുന്ന കോടിക്കണക്കിന് വിശ്വാസികള്‍ കേരളത്തിലേക്ക്‌ വരുന്നുണ്ട്. തിരുവനന്തപുരത്തെ പാളയം മുസ്ലീം പള്ളിയോട് ഉരുമ്മിയാണ് ഹിന്ദു ക്ഷേത്രം കുടി കൊള്ളുന്നത്. തൊട്ടടുത്ത്‌ തന്നെ കൃസ്ത്യന്‍ ദേവാലയവും കാണാം. അവിടെ വിവിധ മതത്തിലുള്ളവര്‍ കച്ചവടം ചെയ്യുന്നുമുണ്ട്. ഇത്തരത്തില്‍ നിരവധി പ്രദേശങ്ങള്‍ ഉള്ള കേരളത്തില്‍ ആര്‍ എസ് എസിന്‍റെ ഈ നീക്കം മത സാഹോദര്യം തകര്‍ത്ത്, കേരളത്തെ ഗുജറാത്ത്‌ ആക്കിമാറ്റാനുള്ള പരിപാടിയുടെ ഭാഗമാണ്. വര്‍ഗീയ ഭ്രാന്ത്‌ ചുരത്തുന്ന ആര്‍ എസ് എസിന്‍റെ ഇത്തരം നീക്കങ്ങള്‍ക്കെതിരെ പൊതുസമൂഹം ജാഗ്രത പാലിക്കണം.

No comments:

Post a Comment