Sunday, 13 December 2015

ക്രൂഡ് ഓയില്‍ വിലയിടിഞ്ഞാലും അതിന്റെ ഗുണം ലഭിക്കാതെ ഇന്ത്യന്‍ ജനത


ക്രൂഡ് ഓയില്‍ വില റെക്കോര്‍ഡ് തകര്‍ച്ചയില്‍എത്തിയിട്ടും  അതിന്റെ ഗുണം ലഭിക്കാത്ത വിഭാഗം ഭാരതീയരാകും .ഡീസല്‍ വിലയ്ക്ക് പുറമേ പെട്രോള്‍ വിലയും നിശ്ചയിക്കാനുള്ള  അധികാരം എണ്ണ കമ്പനികള്‍ക്ക് നല്‍കിയത് മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ് . ഒരു ബാരല്‍ ക്രൂഡ് ഓയിലിന് 143 ഡോളര്‍ എന്നാ നിലയില്‍ നിന്ന് കൂപ്പുകുത്തി 40 ഡോളറിനു താഴെ ആയിട്ടും അതിനു ആനുപാതികമായി  ഇന്ധനവില കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാരോ എണ്ണ കമ്പനികളോ  തയ്യാറായിരുന്നില്ല .ഇപ്പോള്‍ വീണ്ടും വിലയിടിവ് ഉണ്ടാകുന്ന ഘട്ടത്തിലും  അതിനു മുതിരുമെന്ന് കരുതുക വയ്യ .20 രൂപയില്‍ താഴെ വിലയ്ക്ക് വില്‍ക്കാവുന്ന ഇന്ധനം വന്‍ വില കൊടുത്തു വാങ്ങി ഉപയോഗിക്കണ്ട ഗതികേടില്‍ ഇന്ത്യയിലെ ജനങ്ങള്‍ കഴിയുമ്പോള്‍  എണ്ണക്കംബനികള്‍   വന്‍ ലാഭം കൊയ്തു തടിച്ചു കൊഴുക്കുകയാണ് .ആരും ശ്രദ്ധിക്കാതെ കടന്നു പോകുന്ന ഈ വിഷയം തന്റെ ഫെയ്സ് ബുക്ക്‌ പോസ്റ്റിലൂടെ അറിയിക്കുകയാണ് പാലക്കാട്      എം പി. എം ബി രാജേഷ്‌ . 


ഫെയ്സ് ബുക്ക്‌ പോസ്റ്റ്‌ :-
വളരെ പ്രധാനപ്പെട്ട എന്നാല്‍ വിവാദങ്ങള്‍ക്കിടയില്‍ ആരും ശ്രദ്ധിക്കാത്ത ഒരു വസ്തുത. ക്രൂഡ് ഓയില്‍ വില 36.62 ഡോളറായി വീണ്ടും ഇടിഞ്ഞു. കഴിഞ്ഞ ആറു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ വില. (2009 ല്‍ 36.52 ഡോളര്‍ വരെ കുറഞ്ഞ ശേഷം.) 36.62 ഡോളര്‍ എന്നാല്‍ ഒരു ലിറ്റര്‍ ക്രൂഡ് ഓയിലിന് 14.50 രൂപ മാത്രം. ശുദ്ധീകരണച്ചെലവാകട്ടെ ലിറ്ററിന് 1.10 രൂപയും. ചുരുക്കിപ്പറഞ്ഞാല്‍ ഒരു ലിറ്റര്‍ പെട്രോള്‍-ഡീസല്‍ 15.60 രൂപക്ക് വില്‍ക്കാവുന്നതാണ്. തീര്‍ച്ചയായും ഇതിനോടൊപ്പം എക്സൈസ് തീരുവ, പ്രാദേശിക വില്‍പ്പന നികുതി, വ്യാപാരികള്‍ക്കുള്ള കമ്മീഷന്‍, എന്നിവ കൂടി ചേര്‍ന്നതാണ് വില്‍പ്പന വില. ഇവ എത്രയാണെന്ന് നോക്കാം. പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഈ ഡിസംബര്‍ 2 നു രാജ്യസഭയില്‍ നല്കിയ രേഖാമൂലമുള്ള മറുപടി അനുസരിച്ച് ഈ സര്‍ക്കാര്‍ വന്ന ശേഷം പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ അഞ്ചു തവണകളായി ഇരട്ടിയിലേറെ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 2014 ഏപ്രിലില്‍ പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് 9.48 ആയിരുന്നത് ഇപ്പോള്‍ 19.06 രൂപയായും ഡീസലിന്‍റേത് ലിറ്ററിന് 3.65 രൂപയായിരുന്നത് ഇപ്പോള്‍ 10.66 രൂപയുമായാണ് കൂട്ടിയത്. വ്യാപാരികള്‍ക്കുള്ള കമ്മീഷന്‍ യഥാക്രമം 2.26, 1.43 രൂപ വീതമാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ (2014 ജൂണ്‍) 101 ഡോളര്‍ ഉണ്ടായിരുന്ന ക്രൂഡ് ഓയില്‍ വിലയാണ് ഇപ്പോള്‍ തുടര്‍ച്ചയായി ഇടിഞ്ഞ് 36.62 ഡോളര്‍ വരെ എത്തിനില്‍ക്കുന്നത്. അന്നത്തെ അന്താരാഷ്ട്ര ക്രൂഡ് വിലയും രൂപയുടെ വിനിമയ നിരക്കുമനുസരിച്ച് ക്രൂഡ് ഓയിലിന്‍റെ വില ലിറ്ററിന് 39.38. ഇന്ന് 14.50 രൂപ. ക്രൂഡ് ഓയില്‍ വിലയിലെ കുറവ് പത്തൊമ്പതു മാസത്തിനിടയില്‍ 24.88 രൂപ. പെട്രോള്‍, ഡീസല്‍ വിലയിലോ? അഞ്ച് തവണയായി ഇരട്ടിയിലേറെയായി എക്സൈസ് തീരുവ കൂട്ടിയത് വഴി സര്‍ക്കാര്‍ ജനത്തെ കൊള്ളയടിച്ചു. എണ്ണക്കമ്പനികളുടെ ലാഭം കുത്തനെ കൂടി. വിലകുറഞ്ഞിട്ടും ജനത്തിന് അല്പം പോലും ആശ്വാസം കിട്ടിയതുമില്ല. വിവാദങ്ങള്‍ക്കിടയില്‍ ആരുമറിയാതെ നടക്കുന്ന കൊള്ള!




No comments:

Post a Comment