Showing posts with label tm thomas isaac mla. Show all posts
Showing posts with label tm thomas isaac mla. Show all posts

Sunday, 13 December 2015

പാരീസ് ഉച്ചകോടി - മോദിയുടെ പരാജയം: തോമസ്‌ ഐസക്ക്

പാരീസ് ഉച്ചകോടി മോഡിയുടെ പരാജയമാണ് എന്ന് തോമസ്‌ ഐസക്ക് MLA. കാര്‍ബണ്‍ ബഹിര്‍ഗമനത്തിന് മുതലാളിത്ത രാജ്യങ്ങള്‍ക്കും, വികസ്വര രാജ്യങ്ങള്‍ക്കും തുല്ല്യ പങ്ക് പ്രഖ്യാപിച്ച് ഉടമ്പടി തയാറാക്കിയത് തെറ്റായി പോയി. രാജ്യങ്ങള്‍ സ്വ ഇഷ്ടത്തിന് കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതായി പ്രഖ്യാപിച്ചാല്‍ മതി എന്ന് വന്നിരിക്കുന്നു. 2 ഡിഗ്രീ സെല്‍ഷ്യസ് താപനിലയില്‍ ഉണ്ടായേക്കാവുന്ന വര്‍ദ്ധനവ്‌ ലോക ജനതയ്ക്ക് വരുത്തി വയ്ക്കുന്ന ഭവിഷത്തുകള്‍ ഒഴിവാക്കാനുള്ള, 1992 ഇലെ റിയോ കണ്‍വെന്ഷനിലെ തീരുമാനങ്ങളെ തിരസ്കരിച്ചു. ചരിത്രത്തോട് കാണിച്ച അനീതിയാണ് ഈ ഉടമ്പടി എന്നും അദ്ദേഹം സൂചിപ്പിച്ചു.

പ്രസ്താവന പൂര്‍ണ്ണ രൂപത്തില്‍:


കാലാവസ്ഥ വ്യതിയാനത്തെകുറിച്ചുള്ള പാരിസ് ഉടമ്പടി ഇന്ത്യയുടെയും മോദിയുടെയും വിജയമാണെന്ന കേന്ദ്രമന്ത്രി ജാവേദ്കറുടെ അവകാശവാദം അടിസ്ഥാനരഹിതമാണ്. ഒരടി മുന്നോട്ട് , രണ്ടടി പിന്നോട്ട് എന്നേ ഏറിയാല്‍ പാരിസ് സമ്മേളനത്തെ വിലയിരുത്താന്‍ കഴിയൂ . അമേരിക്കയടക്കം അംഗീകരിക്കുന്ന ഒരു ഉടമ്പടിയുണ്ടായി. ഇതാണ് ഒരടി മുന്നോട്ട് പോയത്. പക്ഷെ റിയോ കണ്‍വെന്ഷനില്‍ (1992) ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ മുന്‍കൈ എടുത്ത് രൂപംനല്‍കിയ അടിസ്ഥാന തത്ത്വങ്ങള്‍ ബലി കഴിക്കപ്പെട്ടു . ഇതാണ് രണ്ടടി പിന്നോട്ട് എന്ന് ഞാന്‍ സൂചിപ്പിച്ചത്.

ആഗോള താപനത്തിന്‍റെ കാരണവും പരിഹാരവും സംബന്ധിച്ചായിരുന്നു റിയോ സമ്മേളനത്തിലെ രണ്ട്സുപ്രധാന ധാരണകള്‍ .
1) വ്യവസായവിപ്ലവത്തെ തുടര്‍ന്നാണ് ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം വര്‍ദ്ധിക്കാന്‍ തുടങ്ങിയത്. അന്ന്മുതല്‍ ഇന്ന് വരെ സൃഷ്ടിക്കപ്പെട്ട ഈവാതകങ്ങളുടെ 70 ശതമാനവും വ്യവസായവല്‍കൃത രാജ്യങ്ങളുടെ സംഭാവന ആണ്.

2) ആഗോളതാപനില രണ്ട്ഡിഗ്രീ ഉയര്‍ന്നാല്‍ അത് അപരിഹാര്യമായ കാലാവസ്ഥ വ്യതിയാനങ്ങള്‍ക്കും ദുരന്തങ്ങള്‍ക്കും വഴി തെളിക്കും . ഇത് തടയണമെങ്കില്‍ ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനത്തില്‍ ഗണ്യമായ കുറവ് വരുത്തണം. എല്ലാ രാജ്യങ്ങള്‍ക്കും ഇതില്‍ ചുമതല ഉണ്ട്. പക്ഷെ വ്യവസായവല്‍കൃത രാജ്യങ്ങള്‍ക്കാണ് മുഖ്യചുമതല. മറ്റ് രാജ്യങ്ങള്‍ക്കാവട്ടെ വികസനം ത്വരിതപ്പെടുത്തുന്നതിന് കൂടുതല്‍ ഊര്‍ജം ഉപയോഗിച്ചേ തീരൂ. അതുകൊണ്ട് കാലാവസ്ഥ വ്യതിയാനം തടയാന്‍ പൊതുവായും അതെസമയം വ്യത്യസ്തവുമായ ചുമതലകള്‍ ആണ് ലോകരാജ്യങ്ങള്‍ക്കുള്ളത്.
കാലാവസ്ഥ വ്യതിയാനത്തെ സംബന്ധിച്ചുള്ള ക്യോട്ടോ സമ്മേളനം മേല്‍പ്പറഞ്ഞ ധാരണ ഉടമ്പടിയാക്കാന്‍ ശ്രമിച്ചു . ആ ഉടമ്പടി പ്രകാരം വികസിതരാജ്യങ്ങള്‍ അവരുടെ ഹരിതഗൃഹ വാതകങ്ങള്‍ 1995 നെ അപേക്ഷിച്ച് അഞ്ച് ശതമാനം 2015 ആവുമ്പോഴേക്കും കുറയ്ക്കാന്‍ ബാദ്ധ്യസ്ഥരായിരുന്നു. ഇങ്ങനെയൊരു നിര്‍ബന്ധിത ബാധ്യത ഇന്ത്യയടക്കമുള്ള അവികസിത രാജ്യങ്ങള്‍ക്ക് ഇല്ലായിരുന്നു. അന്ന് മുതല്‍ നിര്‍ബന്ധിതമായ ബാധ്യതയില്‍ നിന്നു ഒഴിയാന്‍ അമേരിക്ക ശ്രമിച്ചു വരികയായിരുന്നു.
കോപ്പന്‍ഹെഗന്‍ സമ്മേളനത്തില്‍ ജയറാം രമേശ്‌ അമേരിക്കന്‍ സമ്മര്‍ദ്ധത്തിനു വഴങ്ങി. ഇപ്പോള്‍ മോദി ഇത് കരാര്‍ ആക്കിയിരിക്കുന്നു. പാരിസ് ഉടമ്പടി പ്രകാരം അമേരിക്കയും ഇന്ത്യയും മറ്റ് അവികസിതരാജ്യങ്ങളെ പോലെ സ്വമേധയാ കാര്‍ബണ്‍ ബഹിര്‍ഗമന ലക്‌ഷ്യം പ്രഖ്യാപിച്ചാല്‍ മതി .ഈ കരാര്‍ പ്രകാരം പ്രതിസന്ധിയുടെ ചരിത്രപരമായ ഉത്തരവാദിത്തം അപ്രസക്തമായി. അതിനുപകരം അവരിപ്പോള്‍ വാദിക്കുന്നത് ഇനിയുള്ള കാലത്ത് ഇന്ത്യ, ചൈനപോലുള്ള രാജ്യങ്ങള്‍ ആയിരിക്കും ഹരിതഗൃഹവാതകങ്ങളുടെ ബഹിര്‍ഗമനത്തില്‍ നല്ല പങ്കുംസൃഷ്ടിക്കുക എന്നാണ്. എല്ലാവര്‍ക്കും ഏറിയും കുറഞ്ഞും ഉത്തരവാദിത്തം ഉണ്ട്.

റിയോ സമ്മേളനം പരിസ്ഥിതി പ്രവര്‍ത്തകരുടെ എല്ലാം ഒരുആഗോള മേള ആയിരുന്നു . അവിടെ പ്രതിക്കൂട്ടില്‍ അമേരിക്കയും സഖ്യരാജ്യങ്ങളും ആയിരുന്നു. എന്നാല്‍ പാരിസില്‍ എത്തിയപ്പോള്‍ ഇന്ത്യയും കൂട്ടുകാരും ആയി പ്രതിക്കൂട്ടില്‍. കാലാവസ്ഥ വ്യതിയാനപ്രതിരോധത്തെ തുരങ്കംവയ്ക്കുന്ന രാജ്യം എന്ന രൂക്ഷമായ വിമര്‍ശനം ആണ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി കെറി ഈ സമ്മേളനത്തില്‍ ഇന്ത്യക്കെതിരെ ഉയര്‍ത്തിയത്. ഈ സ്ഥിതിവിശേഷത്തെ പ്രതിരോധിക്കാന്‍ ഇന്ത്യയും ചൈനയും നടത്തിയ പരിശ്രമങ്ങള്‍ ഫലം കണ്ടില്ല.

ഇങ്ങനെ തല്ലികൂട്ടിയുണ്ടാക്കിയിരിക്കുന്ന ഒത്തുതീര്‍പ്പ്‌ രണ്ട് ശതമാന താപനില വര്‍ദ്ധന തടയാന്‍ പര്യാപ്തമല്ല. ലോകരാജ്യങ്ങള്‍ ഓരോന്നും സ്വമേധയാ പ്രഖ്യാപിച്ച കാര്‍ബണ്‍ ബഹിര്‍ഗമന നിയന്ത്രണങ്ങള്‍ മുഴുവന്‍ പൂര്‍ത്തിയാക്കിയാലും ആഗോള താപനില രണ്ട് ശതമാനത്തിലേറെ വര്‍ദ്ധിക്കുമെന്നാണ് വിദഗ്ദര്‍ കണക്കാകിയിരിക്കുന്നത്. ഇന്നത്തെ ഒത്തുതീര്‍പ്പ് ഒരുതുടക്കം മാത്രമാണ് എന്നും ഭാവി ചര്‍ച്ചകളിലൂടെ കൂടുതല്‍ കര്‍ശനമായ നിലപാടുകളിലേക്ക് പോകും എന്നും വേണമെങ്കില്‍ ആശ്വസിക്കാം.

ആഗോളതാപനത്തിന് കമ്പോള പ്രതിവിധിയായി റിയോ സമ്മേളനം മുതല്‍ ചൂണ്ടികാണിചിട്ടുള്ളതാണ് കാര്‍ബണ്‍ ക്രെഡിറ്റ്. ഊര്‍ജ്ജ മിതവ്യയ നടപടികള്‍ , വനവല്‍ക്കരണം തുടങ്ങിയ നടപടികളിലൂടെ ഹരിതഗൃഹവാതക ബഹിര്‍ഗമനം കുറയ്ക്കുന്ന രാജ്യങ്ങള്‍ക്ക് കാര്‍ബണ്‍ ക്രഡിറ്റ് നല്‍കും. കൂടുതല്‍ കാര്‍ബണ്‍ ഉപയോഗിക്കുന്ന രാജ്യങ്ങള്‍ക്കും വിലനല്‍കി ഇവ വാങ്ങാം.ഇതാണ് വിദ്യ. പക്ഷെഇത്തരത്തില്‍ വ്യാപാരംനടക്കണം എങ്കില്‍ ഓരോ രാജ്യങ്ങള്‍ക്കുമുള്ള കാര്‍ബണ്‍ ക്വോട്ട നിശ്ചയിക്കപ്പെടണം. എന്ന് വച്ചാല്‍ രണ്ട്ഡിഗ്രീ സെല്‍ഷ്യസ് എന്ന പ്രഖ്യാപിത ലക്ഷ്യത്തില്‍ എത്തിചേരുന്നതിന് ആകെ അനുവദനീയം ആയിട്ടുള്ള ഹരിതഗൃഹ വാതകബജറ്റ് എത്രയെന്ന് വിലയിരുത്തണം. അതില്‍ ഓരോ രാജ്യത്തിന്റെയും പങ്ക് എത്ര എന്ന് വീതം വയ്ക്കണം. എങ്കില്‍ മാത്രമേ കാര്‍ബണ്‍ ബഹിര്‍ഗമനത്തിന് അന്തര്‍ദേശീയ കമ്പോളം സൃഷ്ടിക്കാന്‍ കഴിയൂ. ഓരോ രാജ്യവും ഇപ്പോള്‍ സ്വമേധയാ തങ്ങളുടെ മേലുള്ള നിയന്ത്രണം പ്രഖ്യാപിക്കുമ്പോള്‍ ഇത്തരത്തിലുള്ള കാര്‍ബണ്‍ ബജറ്റ് തയ്യാറാക്കാനെ കഴിയില്ല. റിയോയില്‍ നിന്നുള്ള തിരിഞ്ഞ് നടത്തം ആണ് പാരിസ്.

Thursday, 10 December 2015

ക്ഷേത്രവരുമാനം; മോഹന്‍ദാസിന്റെ കണക്കുകള്‍ക്ക് മറുപടി കൊടുത്ത് തോമസ് ഐസക്ക് എംഎല്‍എ

ക്ഷേത്രവരുമാനത്തില്‍ നിന്നും ഒരു രൂപ പോലും സര്‍ക്കാര്‍ എടുക്കുന്നില്ലെന്ന ദേവസ്വം മന്ത്രിയുടെ പ്രസ്താവനയെ തുടര്‍ന്ന് സോഷ്യല്‍മീഡിയയില്‍ ആര്‍എസ്എസ് അനുകൂലികള്‍ നടത്തിക്കൊണ്ടിരിക്കുന്ന വ്യാജ പ്രചരണങ്ങള്‍ക്ക് തോമസ് ഐസക്ക് എംഎല്‍എയുടെ മറുപടി. ഫെയ്‌സ്ബുക്കില്‍ ഇട്ട പോസ്റ്റിലൂടെയാണ് ആര്‍എസ്എസ് പ്രചാരകരുടെ വാദങ്ങള്‍ക്ക് വസ്തുതകള്‍ നിരത്തി തോമസ് ഐസക്ക് എംഎല്‍എ മറുപടി കൊടുത്തിരിക്കുന്നത്.


കഴിഞ്ഞ ദിവസം ആര്‍എസ്എസ് അനുകൂലിയും, ഭാരതീയ വിചാരകേന്ദ്രം മുന്‍ ഡയറക്റ്ററുമായ ടി.ജി.മോഹന്‍ദാസ് ഫേസ്ബുക്കില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡില്‍ നിന്നും വിവരാവകാശനിയമം അനുസരിച്ച് കിട്ടിയ കണക്കുകള്‍ പോസ്റ്റ് ചെയ്തിരുന്നു.



അതിനു  മറുപടിയായാണ് തോമസ്‌ ഐസക് തന്‍റെ  ഫെയ്സ് ബുക്ക്‌  പോസ്റ്റിട്ടിരിക്കുന്നത് 

പോസ്റ്റ്‌  താഴെ  വായിക്കാം :-
ക്ഷേത്രവരുമാനം അഹിന്ദുക്കള് കൈവശപ്പെടുത്തുന്നുവെന്നും തൊഴിലിലും വിദ്യാഭ്യാസത്തിലും ഹിന്ദുക്കളോട് സർക്കാർ വിവേചനം പുലർത്തുന്നുവെന്നുമുളള ആർഎസ്എസ് പ്രചാരകരുടെ വസ്തുതാവിരുദ്ധമായ പ്രചരണങ്ങളുടെ പൊളളത്തരം സോഷ്യൽ മീഡിയ പലതവണ തെളിവുസഹിതം ചർച്ചചെയ്തിട്ടുണ്ട്. ക്ഷേത്രവരുമാനത്തിൻറെ വിനിയോഗവുമായി ബന്ധപ്പെട്ട പല കളളപ്രചാരണങ്ങളും പൊളിക്കുകയും ചെയ്തിട്ടുണ്ട്. ഇതേ സംബന്ധിച്ചുളള നിയമസഭാ ചർച്ച, യഥാർത്ഥ വസ്തുതകള് പൊതുസമൂഹത്തിലെത്തിക്കുന്നതിന് സഹായിച്ചിട്ടുണ്ട്. എന്നാൽ ചില ആർഎസ്എസ് പ്രചാരകർ വിടാൻ തയ്യാറല്ല.

വിവരാവകാശ നിയമം അനുസരിച്ച് കൊച്ചി ദേവസ്വത്തിൽ നിന്ന് ഒരു കണക്കു സംഘടിപ്പിച്ചിട്ടുണ്ട്. ആ ബാങ്ക് സ്റ്റേറ്റ്മെൻറിൽ ദേവസ്വം വരുമാനത്തിൽ നിന്ന് ട്രഷറി അക്കൌണ്ടിൽ ഡെപ്പോസിറ്റു ചെയ്ത തുകയുടെ കണക്കു ചൂണ്ടിക്കാട്ടിയാണ് സംഘപരിവാർ പ്രചാരകർ വെല്ലുവിളി മുഴക്കുന്നത്. ക്ഷേത്ര വരുമാനത്തിൽനിന്ന് ഒരു രൂപ പോലും ട്രഷറിയിലേയ്ക്കു നൽകുന്നില്ല എന്നു പറഞ്ഞവർക്ക് ഇപ്പോഴെന്തു പറയാനുണ്ടെന്നാണ് അവർ ചോദിക്കുന്നത്.
ഈ ചോദ്യം ഉന്നയിക്കുന്നവർക്ക് അറിവില്ലാത്ത ലളിതമായ ഒരു കാര്യമുണ്ട്. മറ്റു സംസ്ഥാനങ്ങളിലെ ട്രഷറികളിൽനിന്നു വ്യത്യസ്തമായി നമ്മുടെ ട്രഷറികള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. അതാണ് ട്രഷറി സേവിംഗ്സ് ബാങ്ക്. വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്ക്കോ ട്രഷറി സേവിംഗ്സ് ബാങ്കിൽ അക്കൌണ്ടു തുടങ്ങി പണം നിക്ഷേപിക്കാം. ബാങ്കു നൽകുന്നതിനെക്കാള് ഉയർന്ന പലിശ ട്രഷറിയിൽ നിന്നു ലഭിക്കുകയും ചെയ്യും. കഴിഞ്ഞ സർക്കാരിൻറെ കാലത്ത് എല്ലാ സർക്കാർ - അർദ്ധ സർക്കാർ സ്ഥാപനങ്ങളുടെയും അക്കൌണ്ടുകളിൽ മിച്ചമുളള പണം ട്രഷറിയിൽ നിക്ഷേപിക്കണമെന്ന് നിർബന്ധിച്ചിരുന്നു. ദേവസ്വത്തിൻറെ കാര്യത്തിൽ മാത്രമാണ് ഈ നിബന്ധന നിർബന്ധമാക്കാതിരുന്നത്. എങ്കിലും എല്ലാ ദേവസ്വങ്ങള്‍ക്കും ട്രഷറി സേവിംഗ്സ് ബാങ്കിൽ അക്കൌണ്ട് ഉണ്ട് എന്നാണ് എൻറെ ധാരണ. ഈ അക്കൌണ്ടിൽ ചെറിയ തോതിലെങ്കിലും അവർ പണം നിക്ഷേപിക്കുകയും ചെയ്യുന്നു.
ഏതായാലും വെളളാപ്പളളി നടേശൻ പ്രസംഗിച്ചതുപോലെ, ക്ഷേത്രങ്ങള് ബാങ്കിലിടുന്ന പണമെടുത്ത് അഹിന്ദുക്കള്ക്ക് വായ്പ നൽകുന്നു എന്നു വേണമെങ്കിൽ വാദിക്കാം. ക്ഷേത്രത്തിൽ നിന്നുളള പണമാണോ മറ്റെവിടെയെങ്കിലും നിന്നുളള പണമാണോ എന്ന് പ്രത്യേകം മാർക്കു ചെയ്തു സൂക്ഷിക്കാത്തതുകൊണ്ട് ഇക്കാര്യം തെളിയിക്കുക അസാധ്യമായിരിക്കും.

പോസ്റ്റ്‌  ലിങ്ക്  :-

Monday, 7 December 2015

ആലപ്പുഴ മാതൃക യൂറോപ്പില്‍ ഇന്ത്യയ്ക്ക് അഭിമാനം

പാരീസ് : ആലപ്പുഴയിലും തിരുവനന്തപുരത്തും പരീക്ഷിച്ച് വിജയിച്ച ഉറവിടമാലിന്യസംസ്കരണ പദ്ധതി ലോകവേദിയില്‍ കഴിഞ്ഞ ദിവസം ചര്‍ച്ചയായി. വികസിതരാജ്യങ്ങള്‍ അത്ഭുതത്തോടെയാണ് ബഹുജന പങ്കാളിത്തത്തോടെയുള്ള അനുഭവങ്ങള്‍ക്ക് ചെവിയോര്‍ത്തത്. പാരീസില്‍ നടക്കുന്ന കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയുടെ അനുബന്ധ സെമിനാറിലാണ് ആലപ്പുഴയിലെ പ്രവര്‍ത്തനങ്ങള്‍ ടി എം തോമസ് ഐസക് എംഎല്‍എ അവതരിപ്പിച്ചത്.
യൂറോപ്യന്‍ യൂണിയന്റെ സഹായത്തോടെ സീറോ വേസ്റ്റ് ഫ്രാന്‍സും സീറോ വേസ്റ്റ് യൂറോപ്പുമാണ് സെമിനാര്‍ സംഘടിപ്പിച്ചത്. ഏഷ്യയില്‍നിന്ന് ആലപ്പുഴയിലെ മാലിന്യനിര്‍മാര്‍ജന പദ്ധതിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഫ്രാന്‍സിലെ പരിസ്ഥിതി മന്ത്രി സെഗോലീന്‍ റോയല്‍ സെമിനാര്‍ ഉദ്ഘാടനംചെയ്തു. 
സാന്‍ ഫ്രാന്‍സിസ്കോ, ഇറ്റലിയിലെ ട്രെവിസോ, സ്ളൊവെനിയയിലെ ലുബിയാന എന്നിവിടങ്ങളിലെ നഗരപ്രതിനിധികളും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. 


മാലിന്യങ്ങളെ ഉറവിടത്തില്‍ വേര്‍തിരിച്ച് ജൈവ മാലിന്യങ്ങളെ കംപോസ്റ്റിങ്ങിന് വിധേയമാക്കുകയും അജൈവമാലിന്യങ്ങളെ പുനചംക്രമണത്തിന് വിധേയമാക്കുന്ന രീതിയുമാണ് വന്‍ നഗരങ്ങള്‍ പിന്തുടരുന്നത്. മാലിന്യങ്ങള്‍ കത്തിച്ചുകളയുന്ന സാങ്കേതികവിദ്യകള്‍ വേണ്ടെന്ന് സെമിനാര്‍ അഭിപ്രായപ്പെട്ടു. 
ദുര്‍ഗന്ധമുണ്ടാക്കുന്ന മീഥെയ്ന്‍ തുടങ്ങിയ വാതകങ്ങള്‍ തീരെയും ഉണ്ടാകാത്തതും ഏറ്റവും ചെലവുകുറഞ്ഞതുമായ രീതിയാണ് കേരളം മുന്നോട്ടുവച്ചത്. ലോക വേദിയില്‍ കേരളത്തിന് അഭിമാന നേട്ടമായിരിക്കുകയാണ് ആലപ്പുഴ മാതൃക.