Thursday, 31 December 2015

ദുബായില്‍ തീപിടുത്തം


ദുബായിൽ ബുർജ് അലീഫക്ക് സമീപം തീപിടുത്തമുണ്ടായി. അഡ്രസ് ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്.അഗ്നിശമനസേന പരിസരങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു.ന്യൂ ഇയർ ആഘോഷിക്കാൻ ജനങൾ ഒഴികെയെത്തിയിട്ടുണ്ട്. തീപിടിത്തത്തെതുടര്‍ന്ന്  ബുര്‍ജ് ഖലീഫയില്‍  നടത്താനിരുന്ന  വെടിക്കെട്ട്‌  ഒഴിവാക്കിയതായി റിപ്പോര്‍ട്ട് ഉണ്ട് .


റബര്‍ കര്‍ഷകദുരിതം... കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ എല്‍ഡിഎഫ് രാപ്പകല്‍ സമരം



കോട്ടയം : റബര്‍ വിലയിടിവില്‍ കര്‍ഷകദുരിതം രൂക്ഷമായിട്ടും അനങ്ങാപ്പാറനയം തുടരുന്ന കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ എല്‍ഡിഎഫ് നടത്തുന്ന ദ്വിദിന രാപ്പകല്‍ സമരം തിങ്കളാഴ്ച രാവിലെ 10ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗവും അഖിലേന്ത്യാ കര്‍ഷകത്തൊഴിലാളി യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായ എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും. പഴയ പൊലീസ് സ്റ്റേഷന്‍ മൈതാനിയില്‍ 4, 5 തീയതികളിലാണ് സമരം.

റബര്‍ ഇറക്കുമതി പൂര്‍ണമായി അവസാനിപ്പിക്കുക, 200 രൂപ  തറവില നിശ്ചയിച്ച് കേന്ദ്ര–സംസ്ഥാന ഏജന്‍സികള്‍ റബര്‍ സംഭരിക്കുക, റബര്‍ ബോര്‍ഡ് ആസ്ഥാനം കോട്ടയത്ത് നിലനിര്‍ത്തുക, ഊഹക്കച്ചവടം അവസാനിപ്പിക്കുക, കോര്‍പറേറ്റ് പ്രീണനം അവസാനിപ്പിക്കുക, കര്‍ഷകകടങ്ങള്‍ എഴുതിത്തള്ളുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരമെന്ന് എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ പ്രൊഫ. എം ടി ജോസഫ് പറഞ്ഞു.
വിലസ്ഥിരതാഫണ്ടായി 300 കോടി മാത്രം നീക്കിവയ്ക്കുകയും അതിന്റെ നാലിലൊന്ന് പോലും വിതരണംചെയ്യാതിരിക്കുകയും ചെയ്ത യുഡിഎഫ് സര്‍ക്കാര്‍ നടപടി പരാജയമായി. ആസിയന്‍ കരാര്‍ മറവില്‍ ഇറക്കുമതിച്ചുങ്കം വെട്ടിക്കുറച്ച നടപടിയാണ് കര്‍ഷകര്‍ക്ക് ഏറെ വിനയായത്. അതോടെ രാജ്യത്തെ ഏത് തുറമുഖം വഴിയും റബര്‍ ഇറക്കുമതി ചെയ്യാമെന്ന നിലവന്നു. കോണ്‍. സര്‍ക്കാര്‍ തുടങ്ങിവച്ച ഈ ഇടപാടിന് ആക്കം കൂട്ടിയത് ബിജെപി സര്‍ക്കാരാണ്.
ഇപ്പോള്‍ വാണിജ്യമന്ത്രാലയത്തിന് കൃഷിക്കാരോട് ശത്രുതാപരമായ നിലപാടാണ്. ഒരു ഹെക്ടറില്‍ 605 ടണ്‍ കാര്‍ബണ്‍ ഡയോക്സൈഡ് ആഗിരണം ചെയ്യാന്‍ ശേഷിയുള്ള റബര്‍ മരം മികച്ച പരിസ്ഥിതിവിളയാണെന്ന ശാസ്ത്രസത്യം പോലും മറന്നാണ് അധികാരികളുടെ അവഗണന.
എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ജെ തോമസ്, ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍, കേരള കര്‍ഷകസംഘം സെക്രട്ടറി കെ വി രാമകൃഷ്ണന്‍, എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍, കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്കറിയ തോമസ്, ജില്ലാ പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് തോമസ്, കിസാന്‍സഭ സംസ്ഥാന പ്രസിഡന്റ് വി ചാമുണ്ണി, സംസ്ഥാന സെക്രട്ടറി സത്യന്‍ മൊകേരി, എഐടിയുസി സംസ്ഥാന സെക്രട്ടറി അഡ്വ. വി ബി ബിനു, എന്‍സിപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ആനന്ദക്കുട്ടന്‍, ജില്ലാ പ്രസിഡന്റ് ടി വി ബേബി, സിപിഐ ജില്ലാ സെക്രട്ടറി സി കെ ശശിധരന്‍, ജനതാദള്‍ ജില്ലാ പ്രസിഡന്റ് എം ടി കുര്യന്‍, കോണ്‍ഗ്രസ് എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സാബു മുരിക്കവേലി, ജില്ലാ പ്രസിഡന്റ് സജി നൈനാന്‍ തുടങ്ങിയ മുന്നണി നേതാക്കള്‍ക്കൊപ്പം നിരവധി കര്‍ഷകരും സമരത്തില്‍ പങ്കെടുക്കും.

കൊച്ചാര്‍ ബണ്ട് തകര്‍ന്നു; നിര്‍മാണപ്പിഴവെന്ന് ആക്ഷേപം



ആലപ്പുഴ : കുട്ടനാട് പാക്കേജില്‍പ്പെടുത്തി കൊച്ചാറില്‍ നിര്‍മിച്ച പുറംബണ്ട് തകര്‍ച്ചയിലായത് നിര്‍മാണത്തിലെ പിഴവുമൂലമാണെന്ന സംശയം ബലപ്പെടുന്നു. ജലസേചനവകുപ്പ് ഉദ്യോഗസ്ഥരുടെ അലംഭാവവും ജാഗ്രതക്കുറവും സാഹചര്യം വഷളാകാനിടയാക്കി എന്ന ആക്ഷേപവും ശക്തമാണ്.

കുട്ടനാട് ഒരുതരത്തിലും രക്ഷപ്പെടരുത് എന്നാഗ്രഹിക്കുന്ന ജലസേചനവകുപ്പിലെ ഒരുസംഘം ഉദ്യോഗസ്ഥര്‍ സംശയത്തിന്റെ മുള്‍മുനയിലാണ് ഇപ്പോള്‍. സി, ഡി ബ്ളോക്ക്, റാണി, ചിത്തിര കായലുകളുടെ മധ്യത്തിലൂടെയാണ് കൊച്ചാര്‍ ഒഴുകുന്നത്. പമ്പ, അച്ചന്‍കോവില്‍ നദികളിലെ വെള്ളം വേമ്പനാട് കായലിലേക്ക് ഒഴുകുന്നത് കൊച്ചാര്‍ വഴി. പുറംബണ്ട് തകര്‍ച്ചയിലാകുന്നതോടെ സി–ബ്ളോക്ക് കായലിലെ 6000 പറ പാടശേഖരം ഏതു നിമിഷവും മടവീണു തകരാവുന്ന സ്ഥിതിയിലാണ്. മുമ്പ് മഴക്കാലത്ത് പമ്പ, അച്ചന്‍കോവില്‍ എന്നിവയിലെ വെള്ളം കൊച്ചാര്‍വഴി ഇരുകരകളിലുമുള്ള പാടശേഖരങ്ങളില്‍ ഇരച്ചുകയറി കൃഷിനാശം വരുത്തുന്നത് പതിവായിരുന്നു. ഇതുമൂലം കോടിക്കണക്കിനു രൂപയുടെ നാശനഷ്ടം വന്നു. നെല്‍കൃഷി ഉപേക്ഷിക്കാന്‍ ഈ സാഹചര്യം കര്‍ഷകരെ നിര്‍ബന്ധിതമാക്കി. കൊച്ചാറിന്റെ ഇരുകരകളിലും ബലമേറിയ പുറംബണ്ട്  നിര്‍മിച്ച് കൃഷി സംരക്ഷിക്കണമെന്ന ആവശ്യത്തിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഇതിനൊടുവിലാണ് കുട്ടനാട് പാക്കേജില്‍പ്പെടുത്തി കൊച്ചാറിന്റെ ഇരുകരകളിലും പുറംബണ്ട് നിര്‍മിച്ചത്. 14 കോടിരൂപ ഇതിനായി ചെലവഴിച്ചു. കോടികള്‍ ചെലവിട്ടു നിര്‍മിച്ച ബണ്ടാണ് അവിടവിടെ ചോര്‍ച്ചവന്ന് തകരുന്ന സ്ഥിതിയിലെത്തിയത്.  സി–ബ്ളോക്കിനെ വേമ്പനാട് കായലുമായി ബന്ധിപ്പിക്കുന്ന ഭാഗത്തെ നാലുകിലോമീറ്റര്‍ പുറംബണ്ടാണ് തകരുന്നത്. ഈ നാലുകിലോമീറ്റര്‍ ഭാഗത്ത് പതിനാറോളം ചോര്‍ച്ച കണ്ടെത്തി.

ഈ ഭാഗത്ത് നാലുമീറ്റര്‍ ആഴത്തില്‍ പൈലിങ് നടത്തി പുറംബണ്ട് സ്ഥാപിക്കണം എന്നായിരുന്നു കുട്ടനാട് പാക്കേജിലെ നിര്‍ദേശം. പൈലിങ് നടത്തിയത് രണ്ടരമീറ്റര്‍ ആഴത്തില്‍മാത്രം. വെള്ളപ്പൊക്കക്കാലത്ത് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ സമ്മര്‍ദ്ദം താങ്ങാന്‍ ബലക്ഷയമുള്ള ബണ്ടിനു കഴിയില്ല. ഇക്കാര്യം നിര്‍മാണഘട്ടത്തില്‍തന്നെ കര്‍ഷകരും ഈ രംഗത്തെ വിവിധ സംഘടനകളും ചുണ്ടിക്കാട്ടിയിരുന്നു. ഫലം ഉണ്ടായില്ലെന്നു മാത്രം. ഇതാണ് ബണ്ട് തകരാന്‍ ഇടയാക്കിയത് എന്നാണ് ആരോപണം.

കൊച്ചാറിന്റെ പുറംബണ്ടു തകര്‍ന്ന സംഭവത്തില്‍ ജലസേചനവകുപ്പ് ഉദ്യോഗസ്ഥരും കരാറുകാരും പ്രതിസ്ഥാനത്ത്. ബണ്ടിന്റെ ബലക്ഷയം സംബന്ധിച്ച് ജലസേചനവകുപ്പ് ആലപ്പുഴ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ തയ്യാറാക്കിയ കത്ത് അന്നുതന്നെ ചോര്‍ന്നു. പിറ്റേദിവസം റാണി കായലിലെ പമ്പിങ് നിര്‍ത്തിവയ്ക്കാനുള്ള ഉത്തരവ് കരാറുകാരന്‍ കോടതിയില്‍നിന്നു സമ്പാദിച്ചു.

ഡിസംബര്‍ 15നാണ് എന്‍ജിനീയര്‍ വകുപ്പുമേധാവികള്‍ക്കു നല്‍കാന്‍ കത്തു തയ്യാറാക്കിയത്. അന്നുതന്നെ കത്ത് ചോര്‍ത്തി കരാറുകാരനു നല്‍കി. പിറ്റേന്നു കരാറുകാരന്‍ പമ്പിങ് നിര്‍ത്തിവയ്ക്കാന്‍ കോടതിയില്‍നിന്നു സ്റ്റേ ഉത്തരവ് സമ്പാദിച്ചു. തുടര്‍ന്ന് പമ്പിങ് നിര്‍ത്തി. ബണ്ടില്‍ ചോര്‍ച്ച വര്‍ധിക്കുന്നതും പമ്പിങ് നിര്‍ത്തിയതും ബലക്ഷയം വര്‍ധിപ്പിക്കുമെന്ന ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.

അതേസമയം, ഫയലില്‍ സൂക്ഷിക്കാന്‍ നല്‍കിയ കത്ത് ചില ജീവനക്കാര്‍ ചോര്‍ത്തുകയായിരുന്നു എന്നും വിവരമുണ്ട്. ഇതുശരിയെങ്കില്‍ ആ ജീവനക്കാരും പ്രതിസ്ഥാനത്താണ്. ഒപ്പം എന്‍ജിനീയറും കുടുങ്ങും. കാരണം കഴിഞ്ഞ കാലവര്‍ഷക്കാലത്ത് നല്‍കിയ റിപ്പോര്‍ട്ടില്‍ കൊച്ചാറിന്റെ പുറംബണ്ട് ബലമേറിയതാണ് എന്നാണ് ഇദ്ദേഹം എഴുതിവച്ചത്. മൂന്നുമാസത്തിനുള്ളില്‍ ബണ്ടിനു ബലക്ഷയം സംഭവിച്ചത് എങ്ങനെയെന്നു വിശദീകരിക്കന്‍ അധികൃതര്‍ക്കു കഴിയുന്നില്ല.

കലക്ടറേറ്റില്‍ കഴിഞ്ഞ ആഗസ്ത് മാസത്തില്‍ കൂടിയ അവലോകനയോഗത്തില്‍ കൊച്ചാര്‍ ബണ്ടിനു കുഴപ്പമില്ല എന്നാണ് ജലസേചനവകുപ്പ് അധികൃതര്‍ അറിയിച്ചത്. യോഗത്തിനുശേഷം കാര്യമായ മഴക്കെടുതിയോ വെള്ളപ്പൊക്കമോ കുട്ടനാട് നേരിട്ടില്ല. മാത്രമല്ല, തോട്ടപ്പള്ളി സ്പില്‍വേയിലൂടെ അധികവെള്ളം കടലിലേക്ക് ഒഴുക്കുന്നുണ്ടായിരുന്നു. പമ്പയിലൂടെയും അച്ചന്‍കോവിലാറിലൂടെയും ഒഴുകിയെത്തിയ കിഴക്കന്‍വെള്ളം ഒഴുകിപ്പോകാന്‍ പാകത്തില്‍ തോട്ടപ്പള്ളി പൊഴി മുറിഞ്ഞുകിടക്കുകയുമായിരുന്നു. കൊച്ചാറില്‍ വെള്ളത്തിന്റെ അമിതസമ്മര്‍ദ്ദം ഉണ്ടാകേണ്ട സാഹചര്യം ഇല്ല എന്നാണിതു കാണിക്കുന്നത്.

കരാറുകാര്‍ക്കും ജലസേചനവകുപ്പ് അധികൃതര്‍ക്കും സാമ്പത്തികനേട്ടം ഉണ്ടാകുന്ന തരത്തില്‍ ബണ്ട് നവീകരണത്തിനു പദ്ധതി തയ്യാറാക്കി വീണ്ടും കോടികളുടെ പണി നടത്തുക എന്ന ലക്ഷ്യമാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ക്കു പിന്നിലെന്നും ആരോപണം ഉണ്ട്. കുട്ടനാട് തകരട്ടെ, കൃഷി നശിക്കട്ടെ, കര്‍ഷകനും കര്‍ഷകത്തൊഴിലാളികളും തുലയട്ടെ, തങ്ങളുടെ കീശ വീര്‍ക്കണം എന്ന പതിവുശൈലി പിന്തുടരുകയാണ് ഉദ്യോഗസ്ഥരും കരാറുകാരും.

സ്ത്രീവികസന ബദലിനും അതിക്രമങ്ങള്‍ക്കെതിരായ ചെറുത്തുനില്‍പ്പിനും ജനുവരി ആറിന് വനിതാ പർലമെന്റ് രൂപീകരിക്കുന്നു.



കൊച്ചി : സ്ത്രീവികസന ബദലിനും അതിക്രമങ്ങള്‍ക്കെതിരായ ചെറുത്തുനില്‍പ്പിനും രൂപംനല്‍കുന്ന വനിതാ പാര്‍ലമെന്റില്‍  വിവിധ രംഗങ്ങളില്‍ കഴിവു തെളിയിച്ച ഒട്ടേറെ പ്രഗത്ഭമതികള്‍ പങ്കെടുക്കും. മലയാള സിനിമയുടെതന്നെ അമ്മ പ്രതീകമായ കവിയൂര്‍ പൊന്നമ്മ, യുവനടി റിമ കല്ലിങ്കല്‍, മുസ്ളീം സ്ത്രീകള്‍ക്ക് അഭിനയം നിഷിദ്ധമായി കരുതിയ കാലത്ത് അരങ്ങിലും അഭ്രപാളിയിലും തിളങ്ങിയ നടി നിലമ്പൂര്‍ ആയിഷ, ശീമാട്ടി വസ്ത്രാലയ ഉടമ ബീന കണ്ണന്‍ തുടങ്ങിയവര്‍ വനിതാ പാര്‍ലമെന്റില്‍ പങ്കെടുക്കുമെന്ന് അറിയിച്ചുകഴിഞ്ഞു. സാഹിത്യകാരികള്‍, വിവിധ തൊഴില്‍ മേഖലകളില്‍ കഴിവുതെളിയിച്ചവര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരടക്കം മൂവായിരത്തോളം പേര്‍ പാര്‍ലമെന്റില്‍ പങ്കെടുക്കും. എ കെ ജി പഠന ഗവേഷണ കേന്ദ്രവും ഇ എം എസ് പഠന ഗവേഷണകേന്ദ്രവും ചേര്‍ന്ന് ജനുവരി ആറിന് നെടുമ്പാശേരി സിയാല്‍ കണ്‍വന്‍ഷന്‍ സെന്ററിലാണ് പാര്‍ലമെന്റ്് സംഘടിപ്പിക്കുന്നത്.

Vanitha Parliament


പാര്‍ലമെന്റിന്റെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്കു നീങ്ങുകയാണ്. സിയാല്‍ അന്താരാഷ്ട്ര കണ്‍വന്‍ഷന്‍ സെന്ററും പരിസരവും കൂട്ടായ്മയുടെ സന്ദേശങ്ങളും പ്രചാരണങ്ങളുംകൊണ്ട് നിറഞ്ഞു. വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍നിന്ന് കണ്‍വന്‍ഷന്‍ സെന്റര്‍വരെ അലങ്കരിക്കുന്ന ജോലിയും പുരോഗമിക്കുകയാണ്. പാര്‍ലമെന്റിന്റെ ചെലവിനുള്ള ഫണ്ടും വനിതകള്‍ സമാഹരിക്കും. ഇതിനായി ശനിയാഴ്ച വിവിധ കേന്ദ്രങ്ങളില്‍ ജനങ്ങളെ സമീപിക്കും.
സംസ്ഥാനതല പാര്‍ലമെന്റിനുശേഷം ജില്ലാതലത്തിലും അതിനുശേഷം നിയോജകമണ്ഡലം അടിസ്ഥാനത്തിലും ഈ തരത്തില്‍ വനിതാ പാര്‍ലമെന്റ് സംഘടിപ്പിക്കും. പ്രാദേശിക തലത്തില്‍ നടക്കുന്ന സെമിനാറുകളില്‍ പ്രാദേശിക പ്രശ്നങ്ങളും ചര്‍ച്ചയ്ക്ക് വിധേയമാകും. ഈ പാര്‍ലമെന്റിലൂടെ കണ്ടെത്തുന്ന കാര്യങ്ങളും ബദല്‍ സമീപനങ്ങളും സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ പ്രചാരണം നടത്തും.

മലയാളി വ്യോമസേന ഉദ്യോഗസ്ഥനെ കുടുക്കിയത് വ്യാജ ഫേസ്ബുക്ക് സുന്ദരി



ന്യൂഡല്‍ഹി : പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐയുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ അറസ്റ്റിലായ മലയാളി വ്യോമസേന ഉദ്യോഗസ്ഥനെ കുടുക്കിയത് ഫേസ് ബുക്ക് വ്യാജ സുന്ദരി. മൂന്നുവര്‍ഷം മുന്‍പ് കിട്ടിയ ഫേസ്ബുക്ക് റിക്വസ്റ്റാണ് ചാരവൃത്തിയിലേക്ക് രഞ്ജിത്തിനെ കൊണ്ടെത്തിച്ചത്.  സുന്ദരിയായ സുഹൃത്തിനെ കിട്ടിയത് രഞ്ജിത്ത് ആഘോഷമാക്കി. സൌഹൃദം വളര്‍ന്നതോടെ രാപ്പകല്‍ ചാറ്റിങ്ങും ലൈംഗിക സംസാരങ്ങളും പതിവാക്കി.

മാക്നോട്ട് ഡാമിനി എന്ന പേരിലാണ് വ്യാജ സുന്ദരി രഞ്ജിതിനെ സമീപിച്ചത്. ഡാമിനിയുടെ പ്രൊഫൈലില്‍ സ്ഥലം ബീസ്റ്റണ്‍, ലീഡ്സ് എന്നും ജോലി ഇന്‍വസ്റ്റിഗേറ്റീവ് മാഗസിന്റെ എക്സിക്യൂട്ടീവ് ആണെന്നുമാണ് നല്‍കിയിരുന്നത്. മാക്നോട്ട് ഡാമിനിക്കായി രഞ്ജിത് ഭൂരിഭാഗം സമയവും ഓണ്‍ലൈനിലായിരുന്നു. ഇതിനിടെ ഡാമിനി രഞ്ജിത്തിന്റെ ജോലി സംബന്ധമായ കാര്യങ്ങളും ചോദിച്ചറിഞ്ഞിരുന്നു. പിന്നീട്  ടെക്സ്റ്റ് ചാറ്റ് ഒഡിയോ ചാറ്റിലേക്ക് മാറി. ഫോട്ടോകള്‍ വാട്സാപ്പ് വഴി അയച്ചുകൊടുത്തു. സന്ദേശങ്ങള്‍ കൈമാറുന്നതിനിടെ രഹസ്യ ചിത്രങ്ങളും വിഡിയോകളും ഇവര്‍ കൈമാറിയിരുന്നു.

ഇതിനുശേഷം ഗ്വാളിയാറിലെ വ്യോമസേനയുടെ തന്ത്രപ്രധാന സംവിധാനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഡാമിനി ആവശ്യപ്പെട്ടു. ഈ ആവശ്യം രഞ്ജിത്ത് നിരസിച്ചതോടെ യാമിനിയുടെ രീതിമാറി. മുന്‍പ് ചാറ്റില്‍ കൈമാറിയ രഹസ്യങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിച്ച് അവര്‍ രഞ്ജിത്തിനെ ഭീഷണിപ്പെടുത്തി. ഇതോടെയാണ് താന്‍ വലിയ അപകടത്തില്‍ വീണുപോയെന്ന് രഞ്ജിത്ത് മനസിലാക്കുന്നത്. ഐഎസ്ഐയുടെ കെണിയില്‍ പെട്ട രഞ്ജിത്തിനെ ജോലിയില്‍ നിന്നു പിരിച്ചുവിടുകയും ചെയ്തു.

പ്രതിരോധസേനയുടെ ഭാഗമായ ഉദ്യോഗസ്ഥരെ വശീകരിക്കാന്‍ ഐഎസ്ഐ വനിതകളുടെ വ്യാജ ഫെയ്സ്ബുക്ക് ഐഡികള്‍ ഉപയോഗിക്കുന്നുണ്ടെന്ന് പൊലീസ് പറയുന്നത്. തുടക്കം ഫെയ്സ്ബുക്ക് സന്ദേശമാണ്. വിശ്വാസ്യത നേടിയാല്‍ ഫോണ്‍ വിളിക്കും. ഇവര്‍ സിം കാര്‍ഡുള്ള ഫോണിനുപകരം ഇന്റര്‍നെറ്റ് അനുബന്ധ സേവനങ്ങളാണ് ഉപയോഗിക്കുന്നത്.

ഇന്തോ–പാക് അതിര്‍ത്തിയിലുള്ള ബട്ടിന്‍ഡ എയര്‍ ഫോഴ്സ് സ്റ്റേഷനില്‍ ലീഡിംഗ് എയര്‍ ക്രാഫ്റ്റ് മാനായാണ് അറസ്റ്റിലായ രഞ്ജിത്ത് ജോലി ചെയ്തിരുന്നത്.

Wednesday, 30 December 2015

ട്രെയിന്‍ ടോയ്‌ലെറ്റില്‍ യുവതി പ്രസവിച്ചു: ട്രാക്കില്‍ വീണ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു



ബോജിപൂര: ഉത്തര്‍പ്രദേശില്‍ ഓടുന്ന ട്രെയിനിലെ ടോയ്‌ലെറ്റില്‍ യുവതി പെണ്‍കുഞ്ഞിന് ജന്‍മം നല്‍കി. ട്രാക്കില്‍ വീണ കുഞ്ഞ് നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. തനക്പൂര്‍ബറേയ്‌ലി പാസഞ്ചറില്‍ തിങ്കളാഴ്ച്ച ഉച്ചയോടെയാണ് സംഭവം നടന്നത്. ബോജിപൂര റെയിവേ സ്റ്റേഷനു സമീപമുള്ള ട്രാക്കില്‍ നിന്നാണ് കുഞ്ഞിനെ യാത്രക്കാര്‍ ആശുപത്രിയില്‍ എത്തിച്ചത്. നോപ്പാളിലെ കാഞ്ചന്‍പൂര്‍ സ്വദേശിയായ പുഷ്പയുടെ പെണ്‍കുഞ്ഞാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.

യാത്രാമധ്യേ പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പുഷ്പ ട്രെയിനിന്റെ ടോയ്‌ലറ്റില്‍ പ്രവേശിക്കുകയായിരുന്നു. കുഞ്ഞ് ടോയിലറ്റിന്റെ ഔട്ടലറ്റ് വഴിയാണ് ട്രാക്കിലേക്ക് തെറിച്ചുവീണത്. കുഞ്ഞ് വീണയുടനെ പുഷ്പ നിലവിളിച്ച് മറ്റ് യാത്രക്കാരുടെ സഹായം തേടി. ഉടന്‍ തന്നെ യാത്രക്കാര്‍ ചെയിന്‍ വലിച്ച് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് സ്‌റ്റേഷന്‍ മാസ്റ്ററിനെ വിവരമറിയിക്കുകയും ആംബുലന്‍സില്‍ അമ്മയെയും കുഞ്ഞിനെയും അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്‌തെന്ന് റെയില്‍വെ ഉദ്യോഗസ്ഥനായ രാജേന്ദ്ര സിംഗ് പറഞ്ഞു.

കുഞ്ഞിന് ചെറിയ പരിക്കുകളുണ്ടെങ്കിലും ആരോഗ്യവതിയാണെന്ന് ഡോ. സൗരബ് സിംഗ് പറഞ്ഞു. അമ്മയ്ക്കും കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നും ഇരുവരെയും ബുനാഴ്ച്ച ഡിസ്ചാര്‍ജ് ചെയ്യുമെന്നും ഡോ. സൗരബ് പറഞ്ഞു..

അടിയന്തരഘട്ടങ്ങളില്‍ സഹായം ആവശ്യമെങ്കില്‍ ഇനി മൊബൈല്‍ ഫോണില്‍ ഒന്‍പത് ഡയല്‍ ചെയ്യുക



ദില്ലി: അടിയന്തരഘട്ടങ്ങളില്‍ സഹായം ആവശ്യമെങ്കില്‍ ഇനി മുതല്‍ മൊബൈല്‍ ഫോണിലെ ഒന്‍പത് എന്ന അക്കത്തില്‍ ദീര്‍ഘമായി അമര്‍ത്തിയാല്‍ മതി. ഇതിലൂടെ പൊലീസിനും അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ജാഗ്രതാ സന്ദേശം ലഭിക്കും. അപകടത്തിലായിരിക്കുന്ന വ്യക്തി എവിടെയാണ് എന്നതുള്‍പ്പെടെയുള്ള വിവരങ്ങളാണ് സന്ദേശമായി ലഭിക്കുന്നത്. മാര്‍ച്ച് മുതല്‍ പുതിയ പദ്ധതി നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്.

മൊബൈല്‍ ഫോണുകളില്‍ പാനിക് അലര്‍ട്ട് സംവിധാനം നിര്‍ബന്ധമാക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം. ഭാവിയില്‍ പുറത്തിറങ്ങുന്ന ഫോണുകളിലെ വോളിയം ബട്ടണായിരിക്കും പാനിക് അലര്‍ട്ട് ബട്ടണായി പ്രവര്‍ത്തിക്കുന്നത്. കേന്ദ്രസര്‍ക്കാരും മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളും സേവനദാതാക്കളും ചേര്‍ന്നാണ് പുതിയ പദ്ധതിക്ക് തുടക്കമിടുന്നത്. കേന്ദ്ര വനിതാ ശിശുക്ഷേമമന്ത്രി മേനക ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരമാണ് സര്‍ക്കാര്‍ പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

ആപ്ലിക്കേഷന്‍ രൂപീകരിക്കാനായിരുന്ന ആദ്യ തീരുമാനം. എന്നാല്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാത്തവര്‍ക്കും പദ്ധതി പ്രയോജനപ്പെടണം എന്നതിനാലാണ് നിലവിലുള്ള ഫോണിലെ ബട്ടണില്‍ തന്നെ അലര്‍ട്ട് സംവിധാനം സ്ഥാപിക്കാന്‍ തീരുമാനിച്ചത്. പൊലീസിന്റേത് ഉള്‍പ്പെടെ പത്ത് നമ്പറുകളിലേക്കാണ് ജാഗ്രതാ സന്ദേശം ലഭിക്കുന്നത്.

സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ക്ക് പുതിയ സോഫ്റ്റ്‌വെയര്‍ നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം. എന്നാല്‍ സാധാരണ മൊബൈല്‍ ഉപയോഗിക്കുന്നവര്‍ക്ക് കമ്പനികളുടെ ഔട്ട്‌ലെറ്റുകളില്‍ നിന്നും സൗജന്യമായി പുതിയ സംവിധാനം സ്ഥാപിച്ച് കിട്ടുന്നതാണ്.

ഇന്ത്യയില്‍ 21 ശതമാനം യാചകരും വിദ്യാസമ്പന്നരെന്ന് റിപ്പോര്‍ട്ട്



ദില്ലി: രാജ്യത്തെ 3.72 ലക്ഷത്തോളം യാചകരില്‍ 21 ശതമാനത്തിന് പ്ലസ് ടുവോ അതില്‍ കൂടുതലോ വിദ്യാഭ്യസം ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. 3000ല്‍ അധികം യാചകര്‍ പ്രൊഫഷണല്‍ ഡിപ്ലോമ അല്ലെങ്കില്‍ ബിരുദമോ ബിരുദാനന്തരബിരുദമോ കഴിഞ്ഞവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2011 ല്‍ തയ്യാറാക്കിയ സെന്‍സസിലാണ് യാചകരുടെ വിദ്യാഭ്യാസത്തെ സംബന്ധിച്ചുള്ള വിവരങ്ങളുള്ളത്.

വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ച് തൃപ്തികരമായ ജോലിയോ ശമ്പളമോ ലഭിക്കാതെ വന്നതോടെയാണ് മിക്കവരും യാചകവൃത്തിയിലേക്ക് തിരിഞ്ഞതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഭിക്ഷാടനം തൊഴിലാക്കിയ ഇവരെ പുനരധിവസിപ്പിക്കുന്നതിനോ മറ്റു തൊഴിലുകളിലേക്ക് തിരിച്ചുവിടുന്നതിനോ കഴിയില്ലെന്ന് ഇവരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. അധ്വാനിക്കാതെ കിട്ടുന്ന പണം കൊണ്ട് ഇവര്‍ സുഖജീവിതം ആസ്വദിക്കുകയാണെന്നും പുനരധിവാസം ബുദ്ധിമുട്ടുള്ള കാര്യമാണെന്നും സാമൂഹ്യപ്രവര്‍ത്തകനായ ഗൗരങ് ജാനി പറഞ്ഞു.

Tuesday, 29 December 2015

സാമൂഹിക അടിച്ചമര്‍ത്തലിനെതിരെ പ്രക്ഷോഭം ശക്തമാക്കും: യെച്ചൂരി



കൊല്‍ക്കത്ത : തൊഴിലിനും വേതനത്തിനും വേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ക്കൊപ്പം സാമൂഹികമായ അടിച്ചമര്‍ത്തല്‍ നേരിടുന്നവരുടെ അവകാശസമരങ്ങളും സിപിഐ എം ശക്തമാക്കും. ദളിതരും ആദിവാസികളും ന്യൂനപക്ഷങ്ങളും ഉള്‍പ്പെടെ എല്ലാവിഭാഗത്തെയും സംഘടിപ്പിച്ച് പാര്‍ടിയുടെ സംഘടനാശേഷി വര്‍ധിപ്പിക്കാനുള്ള നവീനമാര്‍ഗങ്ങള്‍ക്ക് രൂപംനല്‍കുമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പ്ളീനത്തില്‍ അവതരിപ്പിച്ച സംഘടനാ കരട് പ്രമേയം സംബന്ധിച്ച് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു യെച്ചൂരി.

തൊഴിലാളികള്‍ കൂടാതെ വിദ്യാര്‍ഥികള്‍, യുവാക്കള്‍, അധ്യാപകര്‍, അഭിഭാഷകര്‍, ബാങ്ക് ജീവനക്കാര്‍ തുടങ്ങി വിവിധ പ്രൊഫഷണല്‍ തൊഴിലുകള്‍ എടുക്കുന്നവരുമായും അസോസിയേഷനുകളുമായും ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വേദിയൊരുക്കും. സിപിഐ എമ്മിന്റെ ജനകീയാടിത്തറ വിപുലമാക്കും. എല്ലാവിഭാഗം ജനങ്ങളുമായുമുള്ള ബന്ധം സുദൃഢമാക്കും. പുതിയ കാലത്തെ വെല്ലുവിളികള്‍ ഏറ്റെടുത്ത് പ്രക്ഷോഭങ്ങള്‍ നടത്താനുതകുംവിധം സംഘടനാശേഷി വര്‍ധിപ്പിക്കുകയാണ് പ്ളീനത്തിന്റെ ലക്ഷ്യം. ഇടതുപക്ഷ ജനാധിപത്യ മുന്നണി രൂപീകരണം ലക്ഷ്യം വയ്ക്കുന്ന 21–ാം പാര്‍ടി കോണ്‍ഗ്രസിലെ രാഷ്ട്രീയ അടവുനയത്തിന്റെ ചുവടുപിടിച്ചായിരിക്കുമിത്.

നവലിബറല്‍ നയങ്ങള്‍ക്കും വര്‍ഗീയവല്‍ക്കരണത്തിനുമെതിരെ ബദല്‍ സൃഷ്ടിക്കലാണ് ലക്ഷ്യം. പാര്‍ടി സംഘടന ശക്തമാക്കാതെ ഇതിനായുള്ള പ്രക്ഷോഭം സാധ്യമാകില്ല. വര്‍ഗസമരം രണ്ടു തലങ്ങളിലാണ് ആവശ്യം. സാമ്പത്തിക ചൂഷണത്തിനെതിരായും സാമൂഹ്യചൂഷണത്തിനെതിരായും. എഴു ശതമാനം തൊഴിലാളികള്‍ മാത്രമാണ് സംഘടിത മേഖലയിലുള്ളത്. 93 ശതമാനവും അസംഘടിതമേഖലയില്‍ കരാര്‍, താല്‍ക്കാലിക തൊഴിലുകള്‍ ചെയ്യുന്നവരാണ്. നവലിബറല്‍ നയം സൃഷ്ടിച്ച ഘടനാപരമായ മാറ്റങ്ങളെ ചെറുക്കാന്‍ പുതിയവഴികള്‍ തേടും.

ഇന്ത്യാചരിത്രത്തിനു പകരം മിത്തോളജിയും ഇന്ത്യന്‍ ഫിലോസഫിക്കു പകരം ദൈവശാസ്ത്രവുമാണ് ആര്‍എസ്എസ് മുന്നോട്ടുവയ്ക്കുന്നത്. വലിയവിഭാഗം പ്രൊഫഷണല്‍ കോളേജിലെ വിദ്യാര്‍ഥികള്‍ക്കിടയിലും രാഷ്ട്രീയസംവാദം വിലക്കി. അംബേദ്കര്‍, പെരിയാര്‍ തുടങ്ങിയ സ്റ്റഡിഗ്രൂപ്പുകള്‍ക്ക് പോലും മദ്രാസ് ഐഐടിയില്‍ വിലക്കാണ്. ജ്യോതിബാ ഫൂലെ, അംബേദ്കര്‍ എന്നിവരെപ്പോലുള്ള ഉന്നതശീര്‍ഷര്‍ക്ക് കോടിക്കണക്കിനു ദളിതരെ പ്രചോദിപ്പിക്കാനായെങ്കിലും ഇപ്പോഴും കഷ്ടപ്പെടുന്നത് എന്തുകൊണ്ടാണെന്ന് യെച്ചൂരി ചോദിച്ചു. മാനസിക പരിവര്‍ത്തനത്തില്‍ മാത്രമായിരുന്നു ഇവരുടെ ഊന്നല്‍. സാമ്പത്തിക സാഹചര്യങ്ങള്‍ മാറ്റിയാലേ തുല്യത ഉറപ്പാക്കാനാകൂ.

എവിടെ തൊഴില്‍ശാലകളുണ്ടോ അവിടെയൊക്കെ ചെങ്കൊടി നാട്ടുന്നതില്‍ ഏറെക്കുറെ വിജയിച്ചിട്ടുണ്ട്. എന്നാല്‍, പൊതുകിണറുകളില്‍നിന്ന് വെള്ളമെടുക്കുന്നതില്‍പ്പോലും ദളിതര്‍ക്ക് വിലക്കുകല്‍പ്പിക്കുന്ന ഗ്രാമങ്ങളിലെല്ലാം ചെങ്കൊടി നാട്ടുക എന്ന ലക്ഷ്യം നിറവേറ്റിയിട്ടില്ല. മെച്ചപ്പെട്ട വേതനത്തിനുള്ള പോംവഴിയായി വ്യവസായത്തൊഴിലാളികള്‍ കാണുന്നത് ചെങ്കൊടിയെയാണ്. സംവരണം നടപ്പാക്കി 60 വര്‍ഷം പിന്നിട്ടിട്ടും ഉന്നത സര്‍ക്കര്‍ തസ്തികകളില്‍ ദളിതരുടെ പ്രാതിനിധ്യം നാലുശതമാനം മാത്രമാണ്. ഗ്രൂപ്പ് ഡി തസ്തികകളില്‍ മാത്രമാണ് സംവരണ മാനദണ്ഡപ്രകാരമുള്ള പ്രാതിനിധ്യം ദളിതര്‍ക്ക് ലഭിക്കുന്നത്. സാമ്പത്തിക ശാക്തീകരണത്തിലൂടെ മാത്രമേ അസമത്വം ഇല്ലാതാക്കാനാകൂ. പ്രീണന നയങ്ങളിലൂടെ വിവേചനം ഇല്ലാതാക്കാനാകില്ല– യെച്ചൂരി പറഞ്ഞു.

ആം ആ‌ദ്മി നേതാവിന്റെ മൃതദേഹം ചതുപ്പില്‍



ന്യൂഡല്‍ഹി : ആം ആദ്മി പാര്‍ടി നേതാവിനെ കൊലപ്പെടുത്തി ചതുപ്പില്‍ താഴ്ത്തി. ഡല്‍ഹിക്കടുത്തുള്ള ബീഗംപുരിലാണ് സംഭവം. ധീരേന്ദ്ര ഈശ്വര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ നന്‍ഗ്ളോയിലെ വീട്ടില്‍നിന്ന് കഴിഞ്ഞ ദിവസം ഇറങ്ങിയ ധീരേന്ദ്ര തിരിച്ചെത്തിയില്ല.

ആം ആദ്മി പാര്‍ടിയുടെ ജില്ലാ ഘടകത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ധീരേന്ദ്ര യോഗ പരിപാടികളും നടത്തിയിരുന്നു. കൊലപ്പെടുത്തി വീടിനുസമീപത്തെ ചെളിയില്‍ കൊണ്ടിട്ടതാണെന്നാണ് പ്രാഥമിക നിഗമനം. ക്രൂരമായ മര്‍ദനമേറ്റിട്ടുണ്ട്. മുഖത്ത് നിരവധി തവണ അടിയേറ്റിട്ടുണ്ട്. പൊലീസ് കേസെടുത്ത് പ്രാഥമികാന്വേഷണം തുടങ്ങി. നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടെത്തിയത്. ഇവരാണ് ബന്ധുക്കളെയും പൊലീസിനെയും വിവരം അറിയിച്ചത്. പൊലീസ് കുറച്ചുപേരെ ചോദ്യം ചെയ്തു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.