Monday, 7 December 2015

താജ്മഹല്‍ തകര്‍ത്ത് ശിവക്ഷേത്രം പണിയണം: അസം ഖാന്‍

ലഖ്‌നൗ: താജ്മഹല്‍ തകര്‍ത്ത് അവിടെ ശിവക്ഷേത്രം നിര്‍മ്മിക്കണമെന്ന സമാജ്‌വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രദേശ് മന്ത്രിസഭാംഗവുമായ അസം ഖാന്റെ പ്രസ്താവന വിവാദമാകുന്നു. താജ്മഹല്‍ തകര്‍ത്ത് ശിവക്ഷേത്രം നിര്‍മ്മിക്കാന്‍ ശിവസേന തയ്യാറാകുകയാണെങ്കില്‍ അവരെ സഹായിക്കാന്‍ താനും തയ്യാറാണെന്ന് അസം ഖാന്‍ പറഞ്ഞു.  അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് ബിജെപി വക്താക്കളുടെ പ്രസ്താവനയ്ക്കെതിരെയുള്ള വിമര്‍ശനമായിട്ടായിരുന്നു അസംഖാന്റെ വിവാദ പ്രസംഗം.
ബാബറി മസ്ജിദ് തകര്‍ത്തതിന്റെ 23 ആം വാര്‍ഷിക ദിനത്തിലാണ് അസം ഖാന്‍ വിവാദ പ്രസ്താവനയ്ക്ക് തിരി കൊളുത്തിയത്. ഹിന്ദു സംഘടനയായ ആര്‍എസ്എസിനെ തീവ്രവാദ സംഘടനയെന്ന് വിശേഷിപ്പിക്കുന്നത് നിരോധിക്കണമെന്നും അസം ഖാന്‍ അവശ്യപ്പെട്ടു.
അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് ബിജെപി വക്താക്കള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഹിന്ദു പുരാണ നായകനായ രാമദേവന്‍ ഭാരതത്തിന്റെ പൗരാണിക മൂല്യങ്ങളുടെ പ്രതീകമാണെന്നും അതുകൊണ്ട് ഭാരതം ഉയര്‍ത്തിക്കാണിക്കുന്ന മൂല്യങ്ങളെ സംരക്ഷിക്കാനായി ഇന്ത്യയില്‍ എത്രയും പെട്ടന്ന് രാമക്ഷേത്രം നിര്‍മ്മിക്കേണ്ടത് അത്യാവശ്യമാണെന്ന് ആര്‍എസ്എസിന്റെ മുതിര്‍ന്ന നേതാവ് മോഹന്‍ ഭാഗവത് കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. ആര്‍എസ്എസിന്റെ പ്രധാന ലക്ഷ്യം രാമക്ഷേത്ര നിര്‍മ്മാണമാണെന്ന് മോഹന്‍ ഭഗവത് വ്യക്തമാക്കിയതിനു പിന്നാലെയാണ് അസം ഖാന്റെ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്.

1 comment:

  1. തീവ്രവാദ നിരോധന നിയമം ചുമത്തി കേസ് എടുക്കണം.

    ReplyDelete