Saturday, 12 December 2015

ആര്‍ ശങ്കര്‍ പ്രതിമ അനാച്ഛാദന ചടങ്ങ്: വെളളാപ്പളളിയുടെ എതിര്‍പ്പ്, മുഖ്യമന്ത്രി പങ്കെടുക്കില്ല


തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ആര്‍ ശങ്കര്‍ പ്രതിമ അനാച്ഛാദന ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ല. ഉമ്മന്‍ചാണ്ടി പങ്കെടുക്കുന്നതില്‍ ചില കേന്ദ്രങ്ങള്‍ക്ക് എതിര്‍പ്പുണ്ടെന്ന് വെളളാപ്പളളി അറിയിച്ചതിനെ തുടര്‍ന്നാണ് തീരുമാനമമെന്ന് മുഖ്യമന്ത്രി . ചൊവ്വാഴ്ചയാണ് ചടങ്ങ്.

സംഘാടകരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് താന്‍ വിട്ടു നില്‍ക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ തനിക്ക് വലിയ ദുഖമുണ്ട്.  ഒഴിഞ്ഞ് നിന്ന് സഹായിക്കണമെന്ന് വെളളാപ്പളളി ഫോണില്‍ ആവശ്യപ്പെട്ടുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. വെളളാപ്പളളിയാണ് തന്നെ പരിപാടിയിലേയ്ക്ക് ക്ഷണിച്ചത്. പരിപാടിയില്‍ പങ്കെടുക്കാന്‍ താന്‍ ബാധ്യസ്ഥനാണ്. ക്ഷണിച്ച സംഘടാകര്‍ മറിച്ചൊരു നിലപാട് എടുത്താല്‍ തനിക്ക് വിട്ടു നില്‍ക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പങ്കെടുക്കാന്‍ സാധിക്കാത്ത സാഹചര്യം പ്രധാനമന്ത്രിയെ അറിയിക്കും. കൊച്ചി വിമാനത്താവളത്തില്‍ പ്രധാനമന്ത്രിയെ സ്വീകരിക്കും. കേരളത്തിന്റെ ആവശ്യങ്ങള്‍ പ്രധാനമന്ത്രിയെ ധരിപ്പിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഈ മാസം 14,15 തീയതികളിലാണ് മോഡിയുടെ കേരള സന്ദര്‍ശനം. പ്രധാനമന്ത്രിയായതിന് ശേഷം ആദ്യമായി കേരളത്തിലെത്തുന്ന മോദി കൊച്ചിയിലും തൃശൂരും കൊല്ലത്തും ശിവഗിരിയിലും പല പരിപാടികളില്‍ പങ്കെടുക്കും. 14ന് വൈകുന്നേരം 4.10ന് കൊച്ചി നേവല്‍ എയര്‍‌സ്റ്റേഷനിലെത്തിച്ചേരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യ പരിപാടി തൃശൂരിലാണ്. കുട്ടനെല്ലൂര്‍ ഗവണ്‍മെന്റ് കോളെജിലെ ഹെലിപാഡിലിറങ്ങുന്ന അദ്ദേഹം അഞ്ച് മണിക്ക് തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്ന ബിജെപി പൊതുയോഗത്തെ അഭിസംബോധന ചെയ്യും. തുടര്‍ന്ന് റോഡ് മാര്‍ഗം 7.15ന് കൊച്ചിയിലെ താജ് മലബാര്‍ ഹോട്ടലിലെത്തും. ഇവിടെയാണ് താമസിക്കുന്നത്. 15ന് രാവിലെ 9.30 ന് ഐഎന്‍എസ് വിക്രമാദിത്യയില്‍ എത്തുന്ന പ്രധാനമന്ത്രി 1.15 വരെ സേനാമേധാവികളുടെ സംയുക്തയോഗത്തില്‍ പങ്കെടുക്കും.
പിന്നീട് 1.45ന് ഹെലികോപ്റ്റര്‍ മാര്‍ഗം കൊല്ലത്തേക്ക് പോകും. 2.45ന് എസ്എന്‍ കോളെജില്‍ മുന്‍ മുഖ്യമന്ത്രി ആര്‍ ശങ്കറിന്റെ പ്രതിമാ അനാച്ഛാദന ചടങ്ങളില്‍ പങ്കെടുക്കും. തുടര്‍ന്ന് 4.15 ന് ശിവഗിരിമഠത്തിലെത്തും, എന്നാല്‍ പ്രധാന മന്ത്രിയെ ക്ഷണിച്ചിട്ടില്ലെന്ന് ശിവഗിരി മഠം അറിയിച്ചു. ശ്രീനാരായണഗുരുവിന് ആദരമര്‍പ്പിച്ചശേഷം ആശ്രമവളപ്പില്‍ വൃക്ഷത്തൈ നടും. 5.15ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും പ്രത്യേക വിമാനത്തില്‍ ദില്ലിയിലേക്ക് തിരികെ മടങ്ങും. പ്രധാനമന്ത്രിയായ ശേഷം ആദ്യമായി കേരളത്തിലെത്തുന്ന മോദിയെ സ്വീകരിക്കാന്‍ സര്‍ക്കാരിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തായി കഴിഞ്ഞു. വീമാന താവളത്തില്‍ വച്ച് മിനുട്ട്കള്‍ മാത്രമേ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് മോഡി അനുവദിചിട്ടുമുള്ളൂ.

3 comments: